ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൈസല്‍ കമ്മറ്റി (ജി.ഇ.എ.സി.) ഈയടുത്ത കാലത്ത് ജി.എം. കടുകിന് അനുമതി നല്‍കിയരീതി അസാധാരണം എന്നേ പറയാനാകൂ.ഭാരതീയ ജനതാപാര്‍ട്ടി അവരുടെ മാനിഫെസ്റ്റോവില്‍ പറഞ്ഞിരുന്ന ‘മണ്ണിലുംവിളകളുടെ ഉത്പാദനത്തിലും ജൈവശാസ്ത്രപരമായും ജി.എം. വിളകള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാതെ ജി.എം.ഭക്ഷണത്തിന് അനുമതി കൊടുക്കില്ല’ എന്ന ജി.എം. കടുകു വേണ്ടെന്ന് പറയുക പ്രഖ്യാപനത്തെ കളിയാക്കുകയാണ് ജി.എം.കടുകിന് അനുമതി കൊടുത്തതിലൂടെ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയാകട്ടെ ജൈവഭക്ഷണത്തിനുവേണ്ട പ്രോത്സാഹനങ്ങള്‍ കൊടുത്തു കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ജി.എം. വിളകളും ജൈവകൃഷിയും ഒരിക്കലും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നതല്ല.
1990-കളില്‍ ഞാന്‍ ടെക്സ്റ്റൈല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനും മറ്റു പലരും ബി.ടി. പരുത്തിയെ സ്വീകരിച്ചത് ഉത്പാദന വര്‍ധന, കീടനാശിനി ഉപയോഗം കുറയ്ക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ടായിരുന്നു. എന്നാലിന്നത് തെറ്റായിരുന്നുവെന്ന് വന്നിരിക്കുന്നു. രാസവള ഉപയോഗവും ജലസേചനവും കൂട്ടിയിട്ടും ഉയര്‍ന്ന ഉത്പാദനമെന്ന വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ഇന്ത്യയെക്കാള്‍ പരുത്തിയുടെ ഉത്പാദനം കൂടിയ മിക്ക രാജ്യങ്ങളിലും ബി.ടി. പരുത്തി കൃഷിയില്ല. നമുക്കു തന്ന വാഗ്ദാനങ്ങളുടെ പാക്കേജില്‍ ഈ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഭാവിയെ കുറിച്ച് ഇത്തരത്തില്‍ എന്തെങ്കിലും ഒരു ധാരണ അന്നെനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ ബി.ടി. പരുത്തിക്ക് അനുമതി കൊടുക്കുമായിരുന്നില്ല.
വിളവെന്ന മാനദണ്ഡം
ഇന്ത്യയിലെ ജനകോടികളുടെ നിത്യോപയോഗ വസ്തുവാണ് കടുക്. ജി.എം. കടുകിന് കൂടുതല്‍ വിളവു നല്‍കാന്‍ കഴിയുമെന്ന വാഗ്ദാനം നമ്മള്‍ സ്വീകരിക്കുന്നത് വിഡ്ഢിത്തമേ ആകൂ. ഉയര്‍ന്ന ഉത്പാദനത്തിന്‍റെ പേരും പറഞ്ഞാണ് ജി.എം. കടുകിന് അനുമതി നല്‍കിയിരിക്കുന്നത്. ഏറ്റവും പുതിയ, നല്ല വിളവ് തരുന്ന ഇനങ്ങളുമായി താരതമ്യം ചെയ്യുന്നതിനു പകരം 30 വര്‍ഷത്തിലധികം പഴക്കമുളള ഇനങ്ങളുമായി താരതമ്യം ചെയ്ത് ജി.എം. കടുകിന് നല്ല ഉത്പാദനക്ഷമതയുണ്ടെന്ന് പറയുന്നതു ഒട്ടും തന്നെ വിശ്വാസയോഗ്യമല്ല. ഏറ്റവും കൂടുതല്‍ കടുക് വിളയിക്കുന്ന അഞ്ച് രാജ്യങ്ങളിലും – യു.കെ, ഫ്രാന്‍സ്, പോളണ്ട്,ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക് – ജി.എം. കടുകു കൃഷി ചെയ്യുന്നില്ല. ജി.എം. കൃഷി ചെയ്യുന്ന അമേരിക്കയിലോ കാനഡയിലോ അല്ല വിളവ് കൂടുതലുളളത്. കടുകിന്‍റെ ഉത്പാദനം പെട്ടെന്ന് കൂട്ടണമെങ്കില്‍ ഇന്ത്യയ്ക്ക് കടുകില്‍ ഒറ്റ ഞാര്‍ രീതി (System of Mustard Intensification) സ്വീകരിക്കാവുന്നതാണ്. ലോകബാങ്കിന്‍റെ സഹായത്തോടെ ബീഹാറില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തിയിട്ടുളളതാണ്. ഉയര്‍ന്ന ഉത്പാദനവും ഉയര്‍ന്ന വരുമാനവും ഇവിടുത്തെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. മാരക വിഷമുളള കളനാശിനികള്‍ ഉപയോഗിക്കാതെയാണ് ഇതെല്ലാം നടന്നത്. ജി.എം. കടുകിനെ കുറിച്ച് പുറത്തു വിടാത്ത ഒരു രഹസ്യമാണ് കളനാശിനി ഉപയോഗത്തെ കുറിച്ചുളളത്. ജി.എം. കടുകിന് വിളവ് കൂടുതലാണെന്നുളളത് ഇന്ന് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ഇത് വികസിപ്പിച്ചവര്‍ക്കും ജി.എം. വിളകളെ നിയന്ത്രിക്കുന്നവര്‍ക്കും ഒരു തിരിഞ്ഞു നോട്ടത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ജി.എം. കടുകിന് വിളവ് കൂടുതലാണെന്ന വാദങ്ങളുമായി പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുമുണ്ട്.
അവലോകനത്തിലെ വിടവുകള്‍
ജി.എം. കടുകിനെ കുറിച്ച് നടത്തിയ അവലോകനത്തില്‍ വളരെ ഗൗരവമേറിയ തരത്തിലുളള കുറവുകളുണ്ട്. ആരോഗ്യത്തിനും പരിസ്ഥിതിക്കും കൃഷിക്കു തന്നെയും ഇതുണ്ടാക്കുന്ന ദൂരവ്യാപക ഫലങ്ങളെ കുറിച്ചു യാതൊരു പഠനവും ബി.ടി. വഴുതനയെ പോലെ ജി.എം. കടുകിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല,കടുകിന് വഴുതനയേക്കാള്‍ നിത്യോപയോഗ വസ്തുക്കളില്‍ കൂടുതല്‍ സ്ഥാനമുണ്ടായിട്ടു പോലും, കടുക് കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്തിട്ട് പോലും. കളനാശിനികളെ പ്രതിരോധിക്കുന്ന ജനിതകമാറ്റം വരുത്തിയ എച്ച്. ടി. വിളകളെ പറ്റി ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഉയരുന്ന കളനാശിനികളുടെ ഉപയോഗവും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമാണ് ആശങ്കക്ക് ഇട വരുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഗര്‍ഭാവസ്ഥയിലിരിക്കുന്ന ശിശുക്കളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. എച്ച്.ടി. സോയാബീൻസ് വ്യാപകമായി കൃഷി ചെയ്യുന്ന അര്‍ജന്‍റീനയില്‍ നിന്ന് വരുന്ന ശാസ്ത്രീയ റിപ്പോര്‍ട്ടുകളില്‍ കുട്ടികളില്‍ ഉണ്ടാകുന്ന ജനന വൈകല്യങ്ങളും കാന്‍സറും നാലിരട്ടിയായി ഉയര്‍ന്നിരിക്കുന്നുവെന്ന് പറയുന്നു. ജി.ഇ.എ.സി., എച്ച്.ടി.വിളകളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. സുരക്ഷയെ സംന്ധിച്ച പഠനങ്ങള്‍ക്കായി ചെറിയൊരു കമ്മിറ്റിയെ അവര്‍ നിയോഗിച്ചു. അവര്‍ നടത്തിയ പഠനങ്ങളും ജി.ഇ.എ.സിയുടെ അവലോകനങ്ങളുമെല്ലാം രഹസ്യമായി തന്നെ വച്ചിരിക്കുകയാണ്. സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഇറക്കിയ ശക്തമായ ഒരു ഓര്‍ഡറിനെ തുടര്‍ന്ന് ജി.ഇ.എ.സി ശുഷ്കമായ ഒരുപൊതു തെളിവെടുപ്പ് നടത്തി എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് തടി തപ്പുകയും ചെയ്തു. ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിയിലൂടെ മുന്നേറിയ രാജ്യങ്ങളിലൊന്നാണ്അ മേരിക്ക. ഇവിടെനിന്ന് പുറത്തുവരുന്ന പലപഠന റിപ്പോര്‍ട്ടുകളും ജി.എം. വിളകളുടെയും കീടനാശിനികളുടെയും വ്യാപനവും ഡയബറ്റിസ്, ഓട്ടിസം, വൃക്ക സംബന്ധമായ രോഗങ്ങൾ ,കാന്‍സര്‍, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയുമായുള്ള ബന്ധത്തെക്കുറിച്ചു ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്‍, റഷ്യ, ഇസ്രായേല്‍,യൂറോപ്പ് തുടങ്ങി ഇരുപതോളം വികസിത രാജ്യങ്ങള്‍ ജി.എം. വിളകള്‍ അനുവദിക്കുന്നില്ല.എന്നാല്‍ ‘സ്വദേശി ജി.എം.’ എന്ന ഒരു തന്ത്രംഉപയോഗിച്ച് ഇന്ത്യയിലെ ജി.എം. വിളകളോടുള്ള ശക്തമായ എതിര്‍പ്പിനെ മറികടക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ‘സ്വദേശി’ ആയാലും അല്ലെങ്കിലും ജി.എം. വിളകള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നുതന്നെയാണ്.
നഷ്ടങ്ങളും വിനാശകരമായഫലങ്ങളും
2002-ല്‍ ബെയർ എന്ന മള്‍ട്ടി നാഷണല്‍കമ്പനി കൊണ്ടുവന്ന ജി.എം. കടുകിന്‍റെ അനുമതിക്കായുള്ള പ്രൊപ്പോസല്‍ ജി.ഇ.എ.സി. തള്ളിക്കളഞ്ഞതാണ്. അന്നത് തള്ളിക്കളഞ്ഞപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം തന്നെ ഇന്നും പ്രസക്തമാണ്. കളനാശിനികളെ പ്രതിരോധിക്കുന്ന ജി.എം.കടുക് ഒരൊറ്റ തരം കളനാശിനിയുടെ ഉപയോഗം വ്യാപിപ്പിക്കും. ഇത് കളകളുടെ പ്രതിരോധ ശേഷി കൂട്ടുന്നതിനിടയാക്കും.അമേരിക്കയില്‍ ഇരുപതോളം കളസസ്യങ്ങള്‍ മോണ്‍സാന്‍റോ എന്ന കമ്പനിയുടെ ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയോട് പ്രതിരോധം നേടിക്കഴിഞ്ഞു. നിരാശരായ കര്‍ഷകര്‍ ഈ ‘സൂപ്പര്‍ കളകളെ’ നിയന്ത്രിക്കാനായി ശ്രമിച്ച് കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ പത്തിരട്ടി ഗ്ലൈഫോസേറ്റ്ഉപയോഗിച്ചു കഴിഞ്ഞു. ലോകാരോഗ്യസംഘടന ഗ്ലൈഫോസേറ്റിനെ ക്യാന്‍സറുണ്ടാക്കാന്‍ കഴിവുള്ള രാസ കീടനാശിനിയായി പ്രഖ്യാപിച്ചിരിക്കുമ്പോഴാണിത് സംഭവിച്ചിരിക്കുന്നത്. ജി.എം. കടുക് അനുവദിച്ചാല്‍ ഇന്ത്യയിലും ഗ്ലൈഫോസേറ്റ്കളനാശിനിയുടെ ഉപയോഗം കൂടുകയും ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടാവുകയും ചെയ്യും.
ജി.എം. കടുക് അനുവദിച്ചാല്‍ ആര്‍ക്കാണ് നഷ്ടം ഉണ്ടാകുക?
കടുക് കഴിക്കുന്ന ഓരോ ഉപഭോക്താവിനും കടുകില്‍ നിന്നുള്ള കളനാശിനിയുടെ അവശിഷ്ടത്താല്‍ ഉണ്ടാകുന്ന നഷ്ടം. കളപറിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം. തേന്‍ മലിനീകരണപ്പെടുന്നതിനാല്‍ തേനീച്ച കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം. തേനീച്ചകള്‍ ചാകുമ്പോള്‍ വിളവിലുണ്ടാകുന്ന കുറവിലൂടെ കടുകു കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം. കടുകിന്‍റെ വൈവിധ്യം നശിക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം.മറ്റൊന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സാധാരണ കടുകും തേനും വില്‍ക്കാന്‍ കഴിയാത്തതില്‍ ഉള്ള നഷ്ടം.ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യാവകാശ കമ്മീഷണറുടെ അടുത്ത കാലത്തിറങ്ങിയ റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. ‘മള്‍ട്ടിനാഷണല്‍ കമ്പനികളുടെ അടുത്ത കാലത്തുണ്ടായ കൂടിച്ചേരലുകള്‍ മൂന്നു വളരെ ശക്തമായ കോര്‍പറേഷനുകളെ ലോകത്ത് ഉണ്ടാക്കിയിരിക്കുകയാണ്.മോണ്‍സാന്‍റോ-േ യര്‍, ഡൗ-ഡ്യുപോണ്ട്,സിന്‍ജന്‍റ-കെം ചൈന എന്നിവയാണത്. ലോകത്തെ കീടനാശിനി കച്ചവടത്തിന്‍റെ 65 ശതമാനവും നിയന്ത്രിക്കുന്നത് ഇവരാണ്. വിത്ത് കച്ചവടത്തിന്‍റെ 61 ശതമാനവും ഇവര്‍തന്നെ നിയന്ത്രിക്കുന്നു. നയരൂപീകരണത്തില്‍ ഇവരുടെ സ്വാധീനം ആഗോള കീടനാശിനി നിയന്ത്രണ ശ്രമങ്ങളെ നിര്‍വീര്യമാക്കുകയാണ്. അവരുടെ കച്ചവട തന്ത്രം മെനഞ്ഞിരിക്കുന്നത് ആര് ജി.എം. വിത്ത് ഇറക്കിയാലും അതിന്‍റെ ലാഭം അവര്‍ക്ക് കിട്ടും വിധമാണ്. ജി.എം. കടുകിന്‍റെ പ്രധാന ഗുണമായി പറയപ്പെടുന്നത് അതിന്‍റെ ഉയര്‍ന്ന വിളവാണ്. ഇതൊരു മിഥ്യ മാത്രമാണെന്നതിന് ഇന്ന് ആവശ്യത്തിനു തെളിവുകളുണ്ട്. എന്നാല്‍ ഈ മിഥ്യാ വാഗ്ദാനത്തിനപ്പുറം, സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ കാരണങ്ങള്‍ ജി.എം. കടുകിനെതിരായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജി.ഇ.എ.സി. ഇതൊന്നും നോക്കാന്‍ തയ്യാറായിട്ടില്ല. ജി.എം. കടുകിനു വേണ്ടിവിവിധ പ്രചാരണങ്ങള്‍ വിവിധ ഏജന്‍സികള്‍ നടത്തുമ്പോള്‍ നമുക്കൊന്നേ ആഗ്രഹിക്കാന്‍ കഴിയൂ, ഇന്ത്യയിലെ പരിസ്ഥിതി മന്ത്രിയും പ്രധാനമന്ത്രിയും സുപ്രീം കോടതിയും നമ്മുടെ ഒരു പ്രധാന കാര്‍ഷിക വിളയെ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വലിയൊരു നാശത്തിലേക്ക് വിടാതെ ഇന്ത്യയിലെ ഉപഭോക്താക്കളെയും കര്‍ഷകരെയും സംരക്ഷിക്കുമെന്ന്.
ഹിന്ദു ദിനപ്പത്രത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 25.05.2017-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ തര്‍ജ്ജമ. കേന്ദ്ര സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു ലേഖകന്‍.തര്‍ജ്ജമ നിര്‍വ്വഹിച്ചത് ഉഷ തണല്‍.