പട്ടയം കൃഷി ചെയ്യുന്ന മൂന്നാര്‍
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ് മൂന്നാര്‍ ഏലമലക്കാട് മേഖലകള്‍. പാരിസ്ഥിതികമായി ഏറ്റവും സംരക്ഷണപ്രാധാന്യമുള്ള പ്രദേശങ്ങളാണിവ. ഇവയുടെ നാശം കേരളത്തിന്‍റെ കൃഷിയിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റം നിസ്സാരമല്ല. ഇതൊക്കെയാണെങ്കിലും കുടിയേറ്റമായും കയ്യേറ്റമായും അനധികൃത നിര്‍മ്മാണങ്ങളായും മൂന്നാര്‍ ഒളിഞ്ഞും തെളിഞ്ഞും വാര്‍ത്തകളില്‍ വരികയും സമരഭൂമികയാവുകയും ചെയ്യുന്നുണ്ട് പതിറ്റാണ്ടുകളായി.
ആത്യന്തികമായി മൂന്നാറില്‍ വിളയുന്ന കൃഷി രാഷ്ട്രീയമാണ്. രാഷ്ട്രീയ കക്ഷികളുടെ അവിഹിതമായ ഇടപെടലുകള്‍ അവിടെയുള്ളിടത്തോളം കാലം മൂന്നാര്‍ പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. അഥവാ അതങ്ങനെ പരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് താല്പര്യമില്ല. വോട്ടുബാങ്കുകള്‍ നിലനിര്‍ത്തുക എന്നത് ഒരു വശത്ത്, യാതൊരു പാരിസ്ഥിതിക കാഴ്ചപ്പാടുമില്ലാതെ കെട്ടിപ്പൊക്കുന്ന വന്‍സൗധങ്ങളുടെ മുതലാളിമാരെ പിന്‍തുണയ്ക്കുക എന്നത് മറു വശത്ത്. ഇതിനെല്ലാമൊപ്പം ഇനിയും ഭാവിയിലുണ്ടായേക്കാവുന്ന കയ്യേറ്റങ്ങള്‍ക്കുവേണ്ടി എല്ലാ പഴുതുകളും തുറന്നിടുകയും വേണം അവര്‍ക്ക്.
തീര്‍ച്ചയായും റവന്യൂ വകുപ്പുതന്നെയാണ് മൂന്നാറിലെയും ഏലമലക്കാടുകളിലെയും ഏറ്റവും വലിയ വില്ലന്‍. പൂഞ്ഞാര്‍ രാജാവ് മണ്‍റോയ്ക്ക് വനമായിട്ടാണ് ഭൂമി നല്‍കിയത്. പക്ഷേ, അവിടെ എന്നും സ്ഥലത്തിന്‍റെ ഉടമ റവന്യൂ വകുപ്പും മരങ്ങളുടെ സംരക്ഷണം വനംവകുപ്പും എന്ന ഇരട്ടത്താപ്പാണ് നടന്നിട്ടുള്ളത്. ആദ്യമൊക്കെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കുടിയേറ്റങ്ങളായിരുന്നെങ്കില്‍ പിന്നീടത് രാഷ്ട്രീയക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വന്‍ കയ്യേറ്റങ്ങളായി മാറിയിരിക്കുന്നു. രാജവംശത്തിന്‍റെ കാലം മുതലേ കുടികിടന്നവര്‍ക്ക് പാട്ടവും ദശാബ്ദങ്ങള്‍ക്കുശേഷം കയ്യേറിയവര്‍ക്ക് പട്ടയവും എന്ന ദുരന്തവൈപരീത്യമാണ് അവിടെ അരങ്ങേറിയത്. വീടുവെക്കാനും കൃഷിക്കുമായി മാത്രമാണ് മൂന്നാറില്‍ പട്ടയം കൊടുത്തിട്ടുള്ളത്. എന്നിട്ടിപ്പോഴോ?
ഏലമലക്കാടുകള്‍ വനമേ അല്ല, റവന്യൂ ഭൂമിയാണ് എന്ന നിലയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാടുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഇത് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന് കടകവിരുദ്ധമാണ്. ഏലമലക്കാടുകളിലെങ്ങനെ റിസോര്‍ട്ട് വന്നു എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിനോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ ഉത്തരമില്ല. അഥവാ ഉത്തരം മന:പൂര്‍വ്വം കാണുന്നില്ല. കയ്യേറാനും വന്‍കിട നിര്‍മ്മാണങ്ങള്‍ക്കുമായി ഭൂമി അവിടെ എല്ലാക്കാലത്തും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നത്. ഭൂമി വനംവകുപ്പിന് വിട്ടുകൊടുത്താല്‍പിന്നെ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ല. അതുകൊണ്ടുതന്നെ ഈ പട്ടയപ്രശ്നം പരിഹരിക്കാതെ, കയ്യേറ്റം നിരന്തരം തുടരുന്ന ഒരു പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകേണ്ടത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അപ്രഖ്യാപിത അജണ്ടയാണ്.
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഇനി കേരളത്തില്‍ പ്രായോഗികമാവില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളരെ പ്രതീക്ഷയുള്ളതാണ്. വൈദ്യുതി മന്ത്രിയും ചില യോഗങ്ങളില്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ സാദ്ധ്യത കുറവാണ് എന്നഭിപ്രായപ്പെടുകയുണ്ടായി – നല്ലത്. പ്രകൃതിയെ കണ്ടില്ലെന്നു നടിച്ചുള്ള തലതിരിഞ്ഞ വികസനം ഇനി പ്രായോഗികമല്ല എന്ന വ്യക്തമായ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ഈ രണ്ടു പരാമര്‍ശങ്ങളും. മറുപുറത്ത് കേന്ദ്ര സര്‍ക്കാര്‍ ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ കൃഷിക്കും വാണിജ്യപരമായ ഉത്പാദനത്തിനും അനുമതി കൊടുത്തതോടെ ഭക്ഷണത്തിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറ്റവും വലിയ ഭീഷണി നേരിടാന്‍ പോകുകയാണ്. പരുത്തിക്കും വഴുതനക്കും മാത്രമാണ് ഇതിനു മുന്‍പ് ഇപ്രകാരം അനുമതി കൊടുത്തിരുന്നത്. അതില്‍ത്തന്നെ വഴുതനക്കു കൊടുത്ത അനുമതി വൈകാതെ പിന്‍വലിക്കുകയും ചെയ്തു. ഒരു ഭക്ഷ്യവസ്തുവെന്ന നിലയില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ വ്യാപനം ഒരു ദേശീയ ദുരന്തമായിരിക്കും. കേരള സര്‍ക്കാര്‍ അതിനെതിരെ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി.
എഡിറ്റര്‍