അഭിമുഖം: ചണ്ഡിപ്രസാദ് ഭട്ട് | എെ. ഷൺമുഖദാസ്
ചിപ്‌ക്കൊ ആന്ദോളന്റെ മുഖ്യസംചാലക്ക് എന്ന് ഒരിക്കൽ സുന്ദർലാൽ ബഹുഗുണയും പിന്നീട്, പാവങ്ങളുടെ ആദ്യത്തെ പരിസ്ഥിതിവാദി എന്ന് രാമചന്ദ്രഗുഹയും വിശേഷിപ്പിച്ച ചണ്ഡിപ്രസാദ് ഭട്ട്, സർവ്വോദയ പ്രവർത്തകനായിരിക്കുമ്പോഴാണ് 1964-ൽ ഗോപേശ്വറിൽ സുഹൃത്തുക്കളുമൊത്ത്, ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ മാതൃസംഘടനയായ ദശൗലി സ്വരാജ്യസേവാസംഘ് (DGSS) ആരംഭിക്കുന്നത്. അളകനന്ദയിൽ 1970-ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികളാണ് ഭട്ടിനേയും സുഹൃത്തുക്കളേയും പരിസ്ഥിതിയുടെ ഒരു വലിയ പാഠം പഠിപ്പിച്ചത്. മരം മുറിക്കൽ ഇനിയും അനിയന്ത്രിതമായി തുടർന്നാൽ അളകനന്ദയുടെ കോപം കൂടുതൽ ഉയരുകയേയുള്ളൂ എന്ന് മന്ത്രിയായ എച്ച്.എൻ. ബഹുഗുണയ്ക്ക് 1971-ൽ ഭട്ട് എഴുതി. കൃഷിക്കു വേണ്ട പണിയായുധങ്ങൾ നിർമ്മിച്ചും പച്ചമരുന്നു വില്പന നടത്തിയും പ്രാദേശികമായി തൊഴിൽ കണ്ടെത്താൻ നാട്ടുകാരെ സഹായിച്ചിരുന്ന ലേബർ കോപ്പറേറ്റീവ് ആയ ഡി.ജി.എസ്.എസ്. ആണ് എഴുപതുകളിൽ ഹിമാലയൻ ഗ്രാമങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാട്ടിൽ നിന്നു വിറകു പെറുക്കാനുള്ള നാട്ടുകാരുടെ സ്വാതന്ത്ര്യവും പണിയായുധങ്ങളുടെ നിർമ്മിതിക്കുള്ള ലേബർ കോർപ്പറേറ്റീവിനു വേണ്ട മരങ്ങളും നിഷേധിക്കപ്പെട്ട ഒരു സന്ദർഭത്തിലായിരുന്നു സൈമൺ കമ്പനിയുടെ കച്ചവട താല്പര്യങ്ങൾക്കനുസൃതമായി അധികാരികൾ മരം മുറിക്കാനവർക്കനുവാദം നൽകിയത്. ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ തുടർച്ചയായിട്ടാണ് ഒടുവിൽ 1974-ൽ ചിപ്‌ക്കൊ പ്രസ്ഥാനം രൂപം കൊണ്ടത്. ഹിമാലയൻ കാടുകളിൽ കുത്തക കമ്പനികളുടെ കോടാലികൾ ഉയർന്നപ്പോൾ മരങ്ങളെ കെട്ടിപ്പിടിച്ചു സംരക്ഷിക്കാനായി ഗ്രാമീണരായ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ, ധാരാളമായി മുന്നോട്ടു വന്നു. അവരുയർത്തിയ മുദ്രാവാക്യമായിരുന്നു “ചിപ്‌ക്കൊ സിന്ദാബാദ്’ പശ്ചിമഘട്ട രക്ഷായാത്ര (Save Western Ghat March) യുടെ ഉത്തരമേഖലാ യാത്ര, മഹാരാഷ്ട്രയിലെ നവാപ്പൂരിൽ വെച്ച്, 1987 നവംബർ ഒന്നിന്, ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ തുടക്കക്കാരൻ എന്ന് അനുപം മിശ്ര വിശേഷിപ്പിക്കുന്ന ചണ്ഡിപ്രസാദ് ഭട്ട് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. രക്ഷായാത്രയുടെ ഇരുപത്തഞ്ചാം വാർഷികം 2012 നവംബർ ഒന്നിന് തൃശൂരിൽ വെച്ച് നടന്നപ്പോൾ ഉദ്ഘാടനം ചെയ്യാനെത്തിയതും ഇൗ ‘ഹരിത പുരോഹിതൻ’ (Green Priest) തന്നെയായിരുന്നു. എഴുപത്തൊമ്പതുകാരനായ അദ്ദേഹം ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച് ഇൗ അഭിമുഖത്തിൽ സംസാരിക്കുന്നു. ഭട്ട് സംസാരിച്ചത് ഹിന്ദിയിലായിരുന്നു. ഇംഗ്ലീഷ് അറിഞ്ഞുകൂടാ എങ്കിലും ഗോപേശ്വറെന്ന തന്റെ ഗ്രാമത്തിൽനിന്നു തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ എത്തി, ഹിന്ദിയിൽ തന്നെ തന്റെ ഹരിതരാഷ്ട്രീയത്തെക്കുറിച്ച് ലോകത്തോടു സംവദിച്ച ചണ്ഡിപ്രസാദ് ഭട്ട്, 1982-ൽ മഗ്സസെ അവാർഡിനും 2005-ൽ പത്മഭൂഷൻ ബഹുമതിക്കും അർഹനായി.
രാമചന്ദ്രഗുഹ, താങ്കളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഒരു കാലത്ത് താങ്കൾ ടിക്കറ്റ് ക്ലാർക്കായിരുന്നു എന്നെഴുതിയിട്ടുള്ളത് ഒാർക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുമെത്താറുള്ള തീർത്ഥാടകരെ കാണാൻ സാധിച്ചതുകൊണ്ട് താങ്കൾക്ക് ഇന്ത്യയുടെ വൈവിദ്ധ്യത്തെക്കുറിച്ച് പഠിക്കാനായി എന്ന് വായിച്ചു. ആ കാലത്തെ അനുഭവത്തെക്കുറിച്ച് സംസാരിക്കാമോ?
കേദാർനാഥ്, ബദരിനാഥ് എന്നിവിടങ്ങളിലേക്കുള്ള പാതയിലെ ഗോപേശ്വർ എന്നിടത്താണ് കുട്ടിക്കാലം മുതൽക്കേ ജീവിച്ചിരുന്നത്. കൂടുതൽ ആളുകൾ കിഴക്കൻ ഭാഗത്തു നിന്നാണ് വരാറ്. തെക്കുനിന്നും ആളുകൾ വരാറുണ്ട്. ബംഗാളിൽ നിന്ന്, മഹാരാഷ്ട്രയിൽ നിന്ന് എല്ലാം ആളുകൾ വരും. രാജ്യത്തിന്റെ വൈവിദ്ധ്യവും ഏകതയും മനസ്സിലാക്കാൻ കഴിഞ്ഞത് അങ്ങനെയാണ്. പാവപ്പെട്ടവരായ ധാരാളം ആളുകൾ വന്നിരുന്നു. അതിനുമുമ്പ് ഒരു വർഷം ഞാൻ സ്കൂളിൽ അദ്ധ്യാപകനായിരുന്നു.
ജയപ്രകാശ് നാരായണന്റെ ഒരു പ്രസംഗം 1956-ൽ കേൾക്കുകയുണ്ടായല്ലോ, ജയപ്രകാശ് നാരായണനിൽ നിന്ന് എന്താണ് പഠിച്ചത്?
ജെ.പി. യുവാക്കളുടെ ഹൃദയത്തിലെ ആരാധ്യ പുരുഷനായിരുന്നു, അദ്ദേഹം പറഞ്ഞു. കാറ്റ്, മണ്ണ്, വെള്ളം, സൂര്യൻ, ഇതെല്ലാം എല്ലാവരുടെയും ആണ്. ദരിദ്രരുടെയും ആണ്. എന്നാൽ പ്രകൃതിയിലെ മണ്ണ്, ആയിരക്കണക്കിന് ഹെക്ടർ ഭൂമി, ചിലരുടെ മാത്രം ആയി. ഇത് പ്രകൃതിയുടെ ന്യായമല്ല. ഇൗ സമയത്ത് വിനോബ്ജിയുടെ സമ്പത്ത്‌ദാൻ ഉണ്ടായിരുന്നു. മാൻസിങ്ങ് റാവത്ത് എന്ന ഒരാളും സംഘത്തിലുണ്ടായിരുന്നു. ഒരു നൂറു രൂപ ഞാൻ അദ്ദേഹത്തിനു നൽകി. ഞാനിവിടെ ജോലി ചെയ്യുന്ന ആളാണെന്നു മനസ്സിലായി കുറച്ചു പൈസ മാത്രം കിട്ടുന്ന ആളാണെന്നും പറഞ്ഞ് അതു മടക്കിത്തന്നു. 1957-ൽ ഞാൻ റാവത്തുമൊത്ത് ഒരു പദയാത്രയിൽ പങ്കെടുത്തു.
മാൻസിങ്ങ് റാവത്ത് ആയിരുന്നു മോഡൽ?
അതെ. ബോംബെയിൽ നിന്ന് എം.എസ്.ഡബ്ലിയു. പഠിച്ച ആളായിരുന്നു റാവത്ത്. ജോലിയും ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിനിറങ്ങി. അസിസ്റ്റന്റ് ലേബർ കമ്മീഷണർ ആയിരുന്നു. അതിനു മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന മോട്ടോർ കമ്പനിയിൽ ഉണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ച ആളാണ്. വളരെ എളിമയുള്ള മനുഷ്യൻ. രണ്ടുമൂന്നു വട്ടം അദ്ദേഹവുമൊത്ത് പദയാത്രയിൽ പോയി. അദ്ദേഹത്തെപ്പോലെ ആകണമെന്ന് ആഗ്രഹിച്ച് സാമൂഹ്യ പ്രവർത്തനത്തിൽ വ്യാപൃതനായി. പിന്നീടാണ് ലേബർ കോപ്പറേറ്റീവ് തുടങ്ങിയത്. അതിൽ എല്ലാവരും ഒരു പോലെ ആയിരുന്നു. ഒരു വലിയ കുടുംബം പോലെ, കമ്മ്യൂൺ പോലെ, കമ്മ്യൂണിസ്റ്റ് കമ്മ്യൂൺ പോലെ…..
ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ സമയത്ത് താങ്കൾ കമ്മ്യൂണിസ്റ്റാണെന്നും ചൈനയുടെ ഏജന്റാണെന്നും ആരോപണമുയർന്നിരുന്നു. എന്തുകൊണ്ടാണ് അങ്ങിനെ ആരോപണം ഉണ്ടായത്?
പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ആയിരുന്നു ഞങ്ങളുടെ കണ്ണിൽ. ചിപ്‌ക്കൊ ആന്ദോളൻ തുടങ്ങുന്ന കാലത്ത് 1962-മുതൽ 1970-വരെ ഒന്നുമുണ്ടായില്ല. എന്നാൽ പ്രസ്ഥാനം കൂടുതൽ വ്യാപകമായപ്പോൾ ആരോപണമുണ്ടായി. രണ്ടാമത്തെ കാരണം, സ്റ്റാറ്റസ്‌കോവിനെ വെല്ലുവിളിച്ചതാണ്… ഞങ്ങൾ മീറ്റിങ്ങ് വിളിച്ചു കൂട്ടിയപ്പോൾ അതിൽ കോൺഗ്രസ്സുണ്ടായിരുന്നു, ജനസംഘ് ഉണ്ടായിരുന്നു. ആ സമയത്ത് പുരാണി കോൺഗ്രസ്സ് ആയിരുന്നു, ഇപ്പോൾ ഭാരതീയ ജനതാപാർട്ടി, സി.പി.എെ. ഉണ്ടായിരുന്നു, എല്ലാവരേയും വിളിച്ചിരുന്നു. എല്ലാവരും ഒരേ പ്ലാറ്റ്ഫോമിൽ വന്നു. അവരുടെ മുന്നിൽ വെച്ച് പ്രശ്നം ഇതാണ് എന്ന് പറഞ്ഞു. എങ്ങിനെ പരിഹാരം കാണാം എന്ന് ചോദിച്ചു. സൈമൺ കമ്പനിക്കു വേണ്ടി മരം മുറിക്കുകയാണ്. ഇത് സംഘർഷമുണ്ടാക്കും. മരം മുറിക്കാൻ മഴുവുമായി ആൾക്കാർ വരുന്നു. ഇത് അക്രമാസക്തമായ സംഭവങ്ങൾക്കു കാരണമാകും.
ചിപ്‌ക്കൊ ആന്ദോളൻ തുടങ്ങുമ്പോൾ സ്ത്രീകളുണ്ടായിരുന്നോ?
പിന്നെയാണ് സ്ത്രീകൾ വരുന്നത്…
ലേബർ കോപ്പറേറ്റീവ് തുടങ്ങിയതും പിന്നീട് സൈമൺ കമ്പനിക്കുവേണ്ടി മരം വെട്ടാൻ ആളുകൾ എത്തുന്നതും….?
പതിനാറ് ഗ്രാമങ്ങളിലെ ജനങ്ങൾ ചെണ്ടകൊട്ടി ഗോപേശ്വറിൽ എത്തി. അവർ ആക്ഷനുവേണ്ടി വന്നപ്പോൾ, ഗോപേശ്വർ അത്ര വലിയ പട്ടണമൊന്നുമായിരുന്നില്ല. ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാൻ കാലത്തെത്തിയപ്പോൾ അപരിചിതരായ കുറെ ആളുകൾ. ആരാണ് എന്നു ഞാൻ ചോദിച്ചു. മരം വെട്ടാൻ വന്ന സൈമൺ കമ്പനിയുടെ കോൺട്രാക്ടറും മറ്റുമാണ്. മരം മുറിക്കാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ അവർ സ്ഥലം വിട്ടു. ഇതിനിടയ്ക്ക് സംസാരിക്കാനായി ലഖ്നൗവിൽ എത്താൻ പറഞ്ഞ് ഗവൺമെന്റിന്റെ ഒരു ടെലഗ്രാം വന്നു എനിക്ക്. എന്നാൽ ഇത് എന്റെ കാര്യം മാത്രമല്ല എന്ന് എനിക്കറിയാമായിരുന്നു. എല്ലാവരുടെയും ഒരു മീറ്റിങ്ങ് ഞാൻ വിളിച്ചു കൂട്ടി.
ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ചിപ്‌ക്കൊ ഉണ്ടാകാനുള്ള ഒരു കാരണം മരങ്ങളെ കെട്ടിപ്പിടിക്കുന്ന ഇൗ ചിത്രമാണ്, ആശയമാണ്. അഹിംസാത്മകമായ പാതയായിരുന്നല്ലോ താങ്കളുടേത്.
അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. അവരെ എങ്ങിനെ തടുക്കും? അതിന് എല്ലാവരുടെയും പിന്തുണ അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ശ്രമം മാത്രം പോരാ. എന്നാൽ ആളുകൾ അധികമില്ല. പത്തിരുപത്തിയഞ്ചു പേരുണ്ടാകും. അപ്പോഴാണ് മരങ്ങളെ കെട്ടിപ്പിടിക്കുന്ന ആശയം ഞാൻ കൊടുത്തത്.
തുടക്കത്തിൽ ചിപ്‌ക്കൊ പ്രസ്ഥാനത്തിന്റെ പേര് അതായിരുന്നില്ലല്ലോ? ആലിംഗനം ചെയ്യുക എന്ന് അർത്ഥം വരുന്ന ഒരു വാക്കായിരുന്നില്ലെ? ഗഡ്‌വാളി വാക്കല്ലെ അത്?
അംഗൾവാത്ത (angalwaltha) എന്നായിരുന്നു. ചിപ്‌ക്കൊ എന്നാൽ ഒട്ടിനിൽക്കുക (stick to) എന്നാണ് അർത്ഥം. കളക്ടർക്ക് കത്തെഴുതിയപ്പോളാണ് ഞാൻ “ചിപ്‌ക്കൊ’ എന്ന വാക്കുപയോഗിച്ചത്. ചിപ്‌ക്കൊ ഗഡ്‌വാളിയും ഹിന്ദിയും ആണ്.
അനുപം മിശ്ര ഒരിക്കൽ പറഞ്ഞത് ഒാർക്കുന്നു. “ഞങ്ങളെല്ലാവരും എഴുത്തുകാരാണ്, എന്നാൽ ഭട്ട്ജി എഴുത്തുകാരനല്ല, പുസ്തകങ്ങളൊന്നും എഴുതിയിട്ടില്ല. എന്നാൽ അദ്ദേഹം മൂന്നു അക്ഷരങ്ങൾ എഴുതിയിട്ടുണ്ട്. അതാണ് ചിപ്ക്കൊ.”
മീറ്റിങ്ങിലെല്ലാം ഇൗ കാര്യം ഞാൻ പറഞ്ഞു. എല്ലാവർക്കും അത് ഇഷ്ടമായി. വളരെ നല്ലത് എന്ന് എല്ലാവരും പറഞ്ഞു. ബി.എസ്.പി.യിലെ മായാവതി എന്റെ പ്രസ്താവന എടുത്ത് ഉപയോഗിക്കുകയുണ്ടായി. ഇതിനിടയ്ക്കാണ് സംസാരിക്കാനായി ലഖ്നൗവിലെത്തണമെന്നും പറഞ്ഞുള്ള ടെലഗ്രാം വന്നത്. ലഖ്നൗവിലെത്തിയപ്പോൾ അവിടെ ചീഫ് സെക്രട്ടറി എെ.സി.എസ്. ആയിരുന്നു. അവസാനത്തെ എെസിഎസ് ആയിരുന്നു. ചീഫ് കൺസർവേറ്ററും മന്ത്രിയും ഉണ്ടായിരുന്നു. ഇൗ മരങ്ങൾ സൈമൺ കമ്പനിക്കു കൊടുത്തിട്ടുള്ള കാര്യം അദ്ദേഹം എഴുതിയത് താങ്കൾക്ക് കിട്ടിയില്ലെ എന്ന് എന്നോടു ചോദിച്ചു. ഞാൻ അപ്പോൾ ചോദിച്ചു, അതെങ്ങിനെ നടക്കും എന്ന്. ആ സെക്രട്ടറിക്ക് ബ്രിട്ടീഷ് യൂറോപ്പ് കാര്യങ്ങൾ അറിയുമായിരിക്കും. ഹിമാലയത്തിലെ കാര്യങ്ങൾ പറയാൻ ഞങ്ങൾക്കറിയാമെന്നു ഞാൻ പറഞ്ഞു. അപ്പോൾ സെക്രട്ടറി എന്താണു ചെയ്തതെന്നോ? തടിച്ച ചുരുട്ടു വലിച്ചുകൊണ്ട് പുക എന്റെ മുഖത്തേക്ക് വിട്ടു. എനിക്കതു പിടിച്ചില്ല. ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി. ഞാൻ പറഞ്ഞു ഞങ്ങൾ കാട്ടിലുണ്ടാകും, നിങ്ങൾക്കു കാണാം. 19-ാം തീയതി ഗഡ്‌വാളിൽ ഒരു യോഗം നടന്നു. എെ.സി.എസ്. ആയ ചീഫ് സെക്രട്ടറിയും വന്നിരുന്നു. രണ്ടു ദിവസത്തെ സെമിനാറിൽ എം.പി. മാരുമൊക്കെ ഉണ്ടായിരുന്നു. കാട് നമ്മുടെ ഉപഭോഗത്തിന് വേണ്ടി എന്നായിരുന്നു യോഗത്തിന്റെ നിലപാട്. ഗ്രാമീണർക്ക് മരങ്ങളുടെ അവകാശം നൽകില്ല. ഞാൻ ഒരു എം.എൽ.എ.യ്ക്ക് ഡി.എം. അയച്ച കത്ത് കൊടുത്തു. അദ്ദേഹം അവിടെ യോഗത്തിലുണ്ടായിരുന്നവരുടെ മുന്നിൽ അത് വായിച്ചു. ഗവൺമെന്റ് ഒാർഡർ നമ്പർ എല്ലാം ഉണ്ടായിരുന്നു. “ചണ്ഡിപ്രസാദ് ഭട്ട്, താങ്കളുടെ കത്തിന് ഞാൻ മറുപടി നൽകില്ല.’ എന്ന് ബന്ധപ്പെട്ട അധികാരി യോഗത്തിൽ വെച്ചു പറഞ്ഞു. അതിനുശേഷം കമ്മിറ്റിയിൽ നിന്നു പുറത്തുവന്നു.
ഏതു വർഷമായിരുന്നു?
1973-ൽ. അതിനുശേഷം അവർ ഭയന്നുപോയിരുന്നു. അവർക്ക് ഞങ്ങളുടെ ശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്നു. എന്നാൽ നൈനിറ്റാളിൽ അവർ നടത്തിയ മീറ്റിങ്ങ് ഫലവത്തായിരുന്നു. അവിടെ ഞങ്ങളുടെ പ്രവർത്തകർ ആരുമുണ്ടായിരുന്നില്ല. പിന്നെ നടന്നതെന്താണെന്നോ? അവർ മഴുവുമായി തൊഴിലാളികളേയും കൊണ്ട് 24-ാം തീയതി മണ്ഡലിലെ കാട്ടിലേക്കു പോയി. ഞങ്ങളുടെ ആളുകൾ മണ്ഡലിൽ ചെന്നു വിവരമറിയിച്ചു. എല്ലാവരും കൂടി അവിടേയ്ക്കു പോയി. മണ്ഡലിൽ വെച്ച് ഒരു മീറ്റിങ്ങ് നടന്നു. ആലംസിങ്ങ് തുടങ്ങിയവർ ഉണ്ടായിരുന്നു. ആലംസിങ്ങ്‌ജി ഞങ്ങളുടെ കൂടെ ഗോപേശ്വറിൽ ആയിരുന്നു താമസിച്ചിരുന്നത്. ആന്ദോളൻ സിന്ദാബാദ് എന്ന് അതിനുശേഷമാണ് മുദ്രാവാക്യം വിളിച്ചത്.
ഇൗ സമയത്ത് സ്ത്രീകൾ അധികമുണ്ടായിരുന്നില്ലേ?
അധികമാരും ഇല്ലായിരുന്നു എന്നു മാത്രമല്ല സ്ത്രീകളേ ഉണ്ടായിരുന്നില്ല. അവിടെ വെച്ച് ഒരു കമ്മിറ്റിയുണ്ടാക്കി. അതിൽ ആലംസിങ്ങ് ഉണ്ടായിരുന്നു, ഞാനുണ്ടായിരുന്നു, സമാജ്‌ദളിന്റെ പ്രാദേശിക പ്രവർത്തകർ ആരൊക്കെയാണോ അവരെല്ലാം ഉണ്ടായിരുന്നു. ഇരുപത്തൊന്നു പേർ. ഞങ്ങളെല്ലാവരും മടങ്ങിപ്പോയി. ഒരു മാസം ഗ്രാമത്തിലുള്ളവർ മിണ്ടാതെ ഇരുന്നു. കേദാർനാഥിലേയ്ക്കുള്ള വഴിയിൽ ആണ് ഫാട്ടാ രാംപൂർ. ഫാട്ടാ രാംപുരിന് മുകളിലായി ഒരു കാടുണ്ട്. മരം മുറിക്കാനായി ആളുകൾ കാട്ടിലേക്ക് പോയി. അവിടെ ഞങ്ങളുടെ ഒരു സുഹൃത്തുണ്ടായിരുന്നു. വേഗം തന്നെ വിവരം ഞങ്ങൾക്ക് കിട്ടി. ജൂൺ 25-ന് ഞങ്ങൾ അവിടെ എത്തി. രഹസ്യമായി മരം മുറിച്ചതായി അവിടെ എത്തിയപ്പോൾ മനസ്സിലായി. ആലംസിങ്ങും ഞാനും അവിടേയ്ക്കു പോയി. അവിടെ വലിയ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. ഋഷികേശിൽ ഹിമാലയ് സേവാസംഘ് ഉണ്ടായിരുന്നു. തുടക്കത്തിൽ ജയപ്രകാശ്‌ജിയൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇൗ സമയത്ത് ഉണ്ടായിരുന്നില്ല. അവിടുത്തെ അവസ്ഥ അവതരിപ്പിക്കാനായി ഞാൻ ഋഷികേശിലെ മീറ്റിങ്ങിനു പോയി. എച്ച്. എൻ. ബഹുഗുണയാണ് മീറ്റിങ്ങ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിട്ടില്ല, കമ്മ്യൂണിക്കേഷൻ മന്ത്രിയായിരുന്നു. ഉദ്ഘാടനത്തിനു മുമ്പ് ഉത്തർഖണ്ഡിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഞങ്ങളുടെ ഒരു സുഹൃത്ത് അദ്ദേഹത്തിനു നൽകി. ചിപ്‌ക്കൊ ഞങ്ങളുടെ ആൾക്കാരാണ്, ഞങ്ങളുടെ ആൾക്കാർ വളരെ ഉത്കണ്ഠാകുലരാണ്. എന്നാൽ ബഹുഗുണ ഇത് നല്ലതല്ല എന്നാണ് പറഞ്ഞത്. നക്സൽവാദിയെന്നൊക്കെ പറഞ്ഞു. മീറ്റിങ്ങിനുശേഷം ഞാൻ പറഞ്ഞു “”ബഹുഗുണാജി, താങ്കൾ തെറ്റാണ് പറഞ്ഞത്.” അദ്ദേഹം മീറ്റിങ്ങിൽ പറഞ്ഞതു കേട്ട് ഞങ്ങൾ അസ്വസ്ഥരായി . മീഡിയ ആദ്യം ഞങ്ങളുടെ ഭാഗത്തായിരുന്നു. എന്തായിരിക്കും മീഡിയ ഇനി എഴുതുക എന്നറിഞ്ഞുകൂടാ…. ഞങ്ങൾ വീണ്ടും സർവ്വോദയക്കാരുടെ അടുത്തു പോയി. അവർ പറഞ്ഞു ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല. റെനിയിൽ 1974 മാർച്ച് 26-നാണ് പൂർണ്ണമായും സ്ത്രീകളുടെ സമരം നടന്നത്. ഡിസംബറിൽ ഫാട്ടാ രാംപൂരിൽ മരം മുറിക്കാനെത്തിയ ആളുകൾ വീണ്ടും എത്തിയത് റെനിയിലാണ്. ഞാൻ ദൽഹിയിലെ അനുപംമിശ്രയെ വിവരം അറിയിച്ചു, അവിടെ നേരിട്ട് ആക്ഷൻ നടക്കാൻ പോകുകയാണ് എന്ന്. ശ്യാമാ ദേവി, ഇന്ദിരാ ദേവി, ജെട്ടുലി ദേവി, പാർവ്വതി ദേവി എന്നീ സ്ത്രീകളെയും കൂട്ടി അനസൂയ പ്രസാദ് ഭട്ട് സ്ഥലത്തെത്തി. നേരത്തെ തന്നെ അനുപം മിശ്രയും എത്തി. ഞാനവിടെ ഉണ്ടായിരുന്നില്ല. ശംഖു വിളിച്ചുകൊണ്ടാണ് റെനിയിലേക്ക് ആളുകൾ പോയത്. ചിപ്‌ക്കൊ ആന്ദോളൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കി അവർ നടന്നു പോയി. ഡി.എഫ്.ഒ. അവിടെ ഉണ്ടായിരുന്നു. മാർച്ച് 15-ന് വലിയൊരു മീറ്റിങ്ങ് നടന്നിരുന്നു. അതിൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനും ബ്ലോക്ക് പ്രമുഖ് ആയ സിപിഎെയും ജനസംഘവും ഞങ്ങളുടെ ആളുകളും ഗ്രാമം മുഴുവനും പങ്കെടുത്തു. അതുവരെ സ്ത്രീകൾ വന്നിരുന്നില്ല. ചെണ്ടയും കൊട്ടി ഇരുപതും ഇരുപത്തിരണ്ടും കിലോമീറ്ററൊക്കെ നടന്ന് ആളുകൾ എത്തി. കാടു സംരക്ഷിക്കാനുള്ള ആശയം ആ മീറ്റിങ്ങിലാണുണ്ടായത്. ചിപ്‌ക്കൊ ആന്ദോളന്റെ ആശയം. റെനിയിൽ വലിയ സന്നാഹമായിരുന്നു. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ജനസംഘവും എല്ലാം ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ കമ്പനിക്കു വേണ്ടി മരം മുറിക്കാൻ തയ്യാറായി തൊഴിലാളികളെ കൊണ്ടുവന്നിരുന്നു, ഒരു വർഷത്തേയ്ക്ക് രണ്ടു വർഷത്തേയ്ക്ക് എന്ന കണക്കിന്. എന്നാൽ അവർക്ക് പെർമിറ്റ് കിട്ടിയിരുന്നില്ല. അതിർത്തി മേഖലയാണല്ലോ….
താങ്കൾ അപ്പോൾ എവിടെ ആയിരുന്നു?
….ഞാൻ മിണ്ടാതെ ഗോപേശ്വറിലേക്കു പോയി, ആളുകളെ തയ്യാറാക്കാൻ. ഗോപേശ്വറിലെ സി.ജി. കോളേജിലെ നാലഞ്ചു വിദ്യാർത്ഥികളുമായി എനിക്കു ബന്ധമുണ്ടായിരുന്നു. അവരെ വിളിച്ച് ഞാൻ പറഞ്ഞു, കാട്ടിലെ മരങ്ങൾ വെട്ടാൻ പോകുകയാണ്. ഞാനവരോട് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ അടുത്ത് പോകാൻ പറഞ്ഞു. ഒരു കത്തും കൊടുത്തയച്ചു. അപ്പോൾ ആർക്കും വിവരം അറിയില്ലായിരുന്നു. കുട്ടികൾ ഡി.എമ്മിന്റെയടുത്തുപോയി കത്തുകൊടുത്തപ്പോൾ ഡി.എം. കത്ത് സർക്കാരിനയയ്ക്കാമെന്ന് അവരോട് പറഞ്ഞു. 24-ാം തീയതി ഗോപേശ്വറിലെ ആറു വിദ്യാർത്ഥികൾ ജോഷിമഠിലേക്ക് പോയി. ഒരു സുഹൃത്തിനേയും ഞാൻ അവിടേയ്ക്ക് അയച്ചിരുന്നു. എന്നാൽ കുട്ടികൾക്കറിയുമായിരുന്നില്ല. അവർ മഴയത്ത് ഒരിടത്തിരുന്ന് കാടു വെട്ടിക്കളയാൻ പറ്റില്ല എന്നു മുദ്രാവാക്യം വിളിച്ചു. ബ്ലോക്ക് പ്രമുഖനും ഞങ്ങളുടെ ആളുകളും പേടിച്ചു പോയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ പോയതു കണ്ട് അവർ ഉണർന്നു. അവരെക്കുറിച്ചുള്ള വാർത്ത എല്ലായിടത്തും എത്തി. അത് മാർച്ച് 24-ാം തീയതി ആയിരുന്നു. 25-ാം തീയതി എനിക്ക് ഫോറസ്റ്റ് കൺസർവേറ്ററുടെ ഒരു സന്ദേശം കിട്ടി. ഗോപേശ്വറിൽ വച്ച് തന്നെ കാണണമെന്നും പറഞ്ഞ്. നാലുമണി എന്നു സമയവും പറഞ്ഞിരുന്നു. ശരി എന്നു ഞാനും പറഞ്ഞു. ഇൗ സമയം മരം മുറിക്കാൻ വന്നവർക്ക് പെർമിറ്റ് കിട്ടി. 23-ാം തീയതിയാണ് അവർക്കു പെർമിറ്റ് കിട്ടിയത്. 25-ാം തീയതി പതിനൊന്നുമണിക്ക് അവർ റെനിയിലേക്ക് പോയി. ഡി.എഫ്.ഒ.യും പോയി. റേഞ്ചറും കൂടെ പോയി. ബസ്സിന്റെ ജനലെല്ലാം അടച്ച് തൊഴിലാളികളെയും കൂട്ടിയാണ് അവർ പോയത്. അവർ റെനിയിലെത്തി, ഞങ്ങൾക്കാണെങ്കിൽ ഒന്നുമറിയില്ല. ഗോപേശ്വറിൽ എത്താൻ പറഞ്ഞിടത്ത് എത്തിയപ്പോൾ അവിടെ വെച്ച് ഡി.എഫ്.ഒ.യെയും റെയ്ഞ്ചറെയും ഞാൻ കണ്ടു. “”ഇരിക്കൂ ഇരിക്കൂ” എന്നും പറഞ്ഞെന്നെ അവർ സ്വീകരിച്ചു. കൺസർവേറ്റർ ഇപ്പോൾ വരും എന്നു പറഞ്ഞു. കൺസർവേറ്റർ എത്തിയപ്പോൾ നാലുമണിയായി. സംസാരിച്ചു. എന്നെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. നല്ല കാര്യമാണ് ചെയ്യുന്നത് എന്നു പറഞ്ഞു. ഒരു വട്ടം, രണ്ടുവട്ടം, മൂന്നു വട്ടം ചായ തന്നു. പ്രാദേശികമായി ലഭിക്കുന്ന മധുരവും തന്നു. വേറെ വർത്തമാനമൊന്നും ഇല്ല. ഇതിനിടയ്ക്കാണ് ഒരു സുഹൃത്ത് എത്തിയത്. എനിക്കു കാര്യം മനസ്സിലായി. എന്തോ പ്രശ്നമുണ്ട്. ആറുമണിയായിരിക്കുന്നു. അവിടെ മരംവെട്ടാൻ തയ്യാറായി തൊഴിലാളികൾ എത്തിയിരിക്കുന്നു. ഒരു പുരുഷൻ പോലും ഇല്ല. ഇന്ന് പ്രശ്നമുണ്ടാകും. രാത്രി ടാക്സിയെടുത്തു പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്തു ചെയ്യും? ബ്ലോക്ക് പ്രമുഖ് ആയ സുഹൃത്ത് ഗോവിന്ദ് സിങ്ങ് റാവത്തിന്റെ ഫോൺ വന്നു. ആളുകളോടു പറഞ്ഞ് കൺസർവേറ്ററെ ഘെരാവോ ചെയ്യാനാണ് പറഞ്ഞത്. ഞാൻ പറഞ്ഞത് കൺസർവേറ്ററെ ഘെരാവൊ ചെയ്യേണ്ട കാര്യമില്ല എന്നാണ്. മരങ്ങളെ രക്ഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നാളെ കാലത്ത് ഞാനെത്താമെന്നും പറഞ്ഞു. കൺസർവേറ്ററോട് ഗോപേശ്വറിൽ നിന്ന് സ്ഥലം വിടാൻ ഞാൻ ഫോൺ വിളിച്ചു പറഞ്ഞു. അല്ലെങ്കിൽ ക്രമസമാധാനപ്രശ്നമുണ്ടാകും. ജോഷിമഠിൽ നിന്ന് യുവാക്കൾ വേറൊരു വഴിക്കു വരുന്നുണ്ട്. ഞങ്ങൾ ചമോലിയിൽ എത്തി. അപ്പോഴേയ്ക്കും ഒരു മരം മുറിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു. അവിടെ ഗ്രാമത്തിലെ സ്ത്രീകൾ ഉണ്ടായിരുന്നു, ഗോരാ ദേവിയും മറ്റും. അവരുടെ നേതൃത്വത്തിലാണ് സ്ത്രീകൾ. നേരത്തെ ഞാൻ അവരെ വിളിച്ചു സംസാരിച്ചിരുന്നു. നിയമം കയ്യിലെടുക്കരുത് എന്നു പറഞ്ഞിരുന്നു. കാലത്ത് മരം വെട്ടാനെത്തിയ തൊഴിലാളികൾ നദിയുടെ തീരത്തിലൂടെ നടന്നു പോകുന്നതു കണ്ട ഒരു പെൺകുട്ടിയാണ് ഗ്രാമത്തിലെത്തി വിവരം അറിയിച്ചത്. അവർ, വഴിക്കുള്ള ഒരു പാലത്തിൽ മാർഗ്ഗതടസ്സമുണ്ടാക്കി. തെറ്റാണ് ചെയ്തത് എന്നു ഞാൻ പറഞ്ഞു. സമാധാനമെന്നതാണ് ഞങ്ങൾ സർവ്വോദയക്കാരുടെ പാത. “വൈരഭാവ് തോട്നെ ദിൽ കൊ, ദിൽസെ ജോട്നെ…..” എന്ന ഗാനമാണ് സർവ്വോദയക്കാരുടെ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എല്ലാവരും എത്തി. വലിയ മീറ്റിങ്ങ് നടന്നു. പന്ത്രണ്ട് ഗ്രാമങ്ങളിൽ നിന്നാളുകൾ വന്നു. ഹിംസയുണ്ടാകരുത് എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം. ഞാനതു പറഞ്ഞു മനസ്സിലാക്കി. ബഹുഗുണാജിയുമായി ലഘ്നൗവിൽ വെച്ച് സംസാരിച്ചു. അളകനന്ദയുടെ കരയിലുള്ള എല്ലാ കാടുകളിലെയും മരം വെട്ടാനുള്ള കോൺട്രാക്റ്റ് അവസാനിപ്പിക്കാനായി ഒരു കമ്മിറ്റി ഉണ്ടാക്കി. കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. അതിനുശേഷമാണ് 75 മുതൽ ഞങ്ങൾ മരം നടാൻ തുടങ്ങിയത്. രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് സംഘർഷത്തിന്റെ മറ്റൊന്ന് കൺസ്ട്രക്റ്റീവായത്….
ഞങ്ങളുടെ ആന്ദോളന്റെ ലക്ഷ്യം മരങ്ങൾ രക്ഷിക്കുക എന്നതല്ല എന്നും പറഞ്ഞ് താങ്കളുടെ ഒരു വാക്യമുണ്ടല്ലോ? മരങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി….
യുക്തിയുക്തമായി, ഏറ്റവും കുറച്ച്, അത്യാവശ്യത്തിനു മാത്രമുള്ളത്, ഉപയോഗിക്കുക എന്നത്… ഗ്രാമീണർ പാവപ്പെട്ടവരാണ്. പ്രാദേശിക ജനങ്ങളില്ലാതെ നിങ്ങൾക്ക് കാടു സംരക്ഷിക്കാനാകില്ല. അവർക്ക് വിറക് വേണം. അതുകൊണ്ട് കാട് സംരക്ഷിക്കുന്നത് ഗ്രാമീണർക്ക് അത്യാവശ്യമാണ്. പരിസ്ഥിതിയുടെ കേന്ദ്രബിന്ദു അതാണല്ലോ. കൂടുതൽ സംരക്ഷിച്ചാൽ കൂടുതൽ ഉപയോഗിക്കാനാകും.
വിദേശങ്ങളിലെല്ലാം പോയപ്പോൾ എങ്ങിനെയാണ് ലോകവുമായി ഇംഗ്ലീഷ് അറിയില്ല എങ്കിലും സംവദിച്ചത്? ഇൗ യാത്രകളുടെ വെളിച്ചത്തിൽ എന്താണ് പറയാനുള്ളത്?
ഹിന്ദി അറിയാവുന്നവർ തർജമ ചെയ്യും. ഫ്രാൻസിലും അമേരിക്കയിലും എല്ലാം. അമേരിക്കയിൽ എം.കെ. പ്രസാദുണ്ടായിരുന്നു. എന്റെ മുറി ഇംഗ്ലീഷും ഉപയോഗിച്ചു.
ഇവിടെ ചട്ടിസ്ഘർ, ജാർഖണ്ഡ്, ആന്ധ്ര, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറിസ ഇവിടങ്ങളിലെല്ലാം ഏറ്റവും ദരിദ്രരായ മനുഷ്യരാണുള്ളത്. എന്നാൽ കാടുകളടെ കാര്യത്തിൽ ഏറ്റവും മുന്നിലാണ്. വളരെ മുന്നിലാണ്. കാടുകൾ കൂടുതലുണ്ട്. ആളുകൾ ഏറ്റവും ദരിദ്രരും. ഇവിടെയും കാടുവെട്ടി കോടീശ്വരന്മാരുണ്ടാകുന്നുണ്ട്. നഷ്ടമുണ്ടാക്കുന്നുണ്ട്. എനിക്ക് തോന്നുന്നത്, ദരിദ്രരായ ആ മനുഷ്യരില്ലേ, അവരില്ലാതെ പരിസ്ഥിതി സുരക്ഷിതമല്ല എന്നാണ്.