വാഴച്ചാലിലെ പുഴയോരക്കാടുകളും ആനത്താരയും ആദിവാസികളും അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതങ്ങളും വീണ്ടും ഭീഷണിയിലാണ്. ജനങ്ങളാവര്‍ത്തിച്ചാവര്‍ത്തിച്ചു തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതിക്കുള്ള ശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു. പദ്ധതിക്കായി പിന്നെയും കച്ചമുറുക്കുന്നവരുടെ ലക്ഷ്യം എന്തുതന്നെയായിരുന്നാലും അത് വൈദ്യുതിമേഖലയുടെ പ്രശ്നപരിഹാരമല്ലെന്നത് നൂറുതരം.
നമ്മുടെ ഇന്നത്തെ വൈദ്യുതി ആവശ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രം ഉത്പാദിപ്പിക്കാനാകുന്ന പദ്ധതിയാണിത്. അതിനപ്പുറം,പദ്ധതി നടപ്പാക്കിയാല്‍ തുടര്‍ന്നുള്ള 15 വർഷം ഏറ്റവും ചുരുങ്ങിയത് 100 കോടി രൂപയുടെ വാര്‍ഷികനഷ്ടം ഈ പദ്ധതിയുണ്ടാക്കും; താരിഫ് വര്‍ദ്ധനവായി ഈ ഭാരം ഉപഭോക്താവിനു മേല്‍ പതിക്കും. മിക്കവാറും മഴക്കാലത്തു മാത്രം കുറച്ചു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഈ പദ്ധതിക്കായി ചെലവഴിക്കുന്ന പണം സൗരോര്‍ജ്ജപദ്ധതികള്‍ക്കായി മുടക്കിയാല്‍ ഇവിടെ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടിയോളം വൈദ്യുതി, പ്രധാനമായും വേനല്‍ക്കാലത്ത്, ലഭ്യമാകുമെന്നുകൂടി മനസ്സിലാക്കുമ്പോഴാണ് അതിരപ്പിള്ളി പദ്ധതിക്കായുള്ള വാദങ്ങള്‍ കൂടുതല്‍ അപഹാസ്യമാകുന്നത്.
മൂന്നരപതിറ്റാണ്ടിന്‍റെ ചരിത്രമുണ്ട് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നിര്‍ദ്ദേശത്തിന്. പദ്ധതിയോടുള്ള എതിര്‍പ്പിനുമുണ്ട് മൂന്നുപതിറ്റാണ്ടിന്റെ ചരിത്രം. പെരിങ്ങല്‍ക്കുത്ത്-വലതുകരയെന്ന മറ്റൊരു പദ്ധതിക്കൊപ്പം ഇരട്ടപദ്ധതിയായാണിതിന്റെ ആദ്യത്തെ വരവ്. പിന്നീട് പെരിങ്ങല്‍ക്കുത്ത്-വലതുകര ഉപേക്ഷിക്കപ്പെട്ടതോടെ അതിരപ്പിള്ളിക്ക് വേണ്ടി മാത്രമായി ശ്രമം. 120 മെഗാവാട്ടാണ് പദ്ധതിക്കാദ്യം കണക്കാക്കിയ സ്ഥാപിതശേഷി. പിന്നീട് പലഘട്ടങ്ങളിലായി അണക്കെട്ടും ജലസംഭരണിയുമുള്‍പ്പെടെ അടിസ്ഥാനഘടകങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട് ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായി, ഈ പദ്ധതി. എതിര്‍പ്പുകളെത്തുടര്‍ന്നു വരുത്തിയ ഉപരിപ്ലവമായ ഈ മാറ്റങ്ങള്‍ പദ്ധതിയുടെ പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ ഒട്ടും കുറയ്ക്കുന്നതായിരുന്നില്ല. മറിച്ച് പദ്ധതിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ ഓരോ ഘട്ടത്തിലും കുറയുകയും ചെയ്തു.
23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുളള കോണ്ക്രീറ്റ് അണക്കെട്ടും, 160 മെഗാവാട്ടും മൂന്നു മെഗാവാട്ടും വീതം സ്ഥാപിതശേഷിയുള്ള രണ്ടു പവര്‍ഹൌസുകളും, ജലനിമര്‍ഗ്ഗമനത്തിനുള്ള ടണലും, പെന്‍സ്റ്റോക്ക് പൈപ്പുകളുമാണ് പ്രധാനനിര്‍മ്മിതികള്‍. ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റര്‍ കിഴക്ക് അതിരപ്പിള്ളി ജലപാതത്തില്‍ നിന്നും അഞ്ചര കിലോമീറ്ററും വാഴച്ചാല്‍ ജലപാതത്തിന് അരക്കിലോമീറ്ററും മുകളില്‍ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയാണ് അണക്കെട്ടു നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനകം ആറ് അണക്കെട്ടുകളെക്കൊണ്ടും, അണക്കെട്ടുകള്‍ക്ക് വേണ്ടിയും അതിലേറെ മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയും ഉണ്ടായ വനനശീകരണം കൊണ്ടും ശ്വാസം മുട്ടുന്ന പുഴയിലാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
നിര്‍ദ്ദിഷ്ട അണക്കെട്ടില്‍ നിന്നും ആറര മീറ്റര്‍ (22 അടി) വ്യാസമുള്ള ടണലിലൂടെ പുഴയെ തിരിച്ചുവിട്ട് കണ്ണംകുഴിത്തോടിന്റെ കരയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രധാന പവര്‍ഹൌസിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കലാണ് ലക്ഷ്യം. വാഴച്ചാല്‍, അതിരപ്പിള്ളി ജലപാതങ്ങളിലൂടെ നിയന്ത്രിതമായി വെള്ളം വിടുന്നതിനായി അണക്കെട്ടിനു തൊട്ടുതാഴെ ഒരു ചെറിയ പവര്‍ഹൌസ് കൂടിയുണ്ടാകും. ഈ പദ്ധതിയില്‍നിന്നു വര്‍ഷത്തില്‍ ശരാശരി 233 ദശലക്ഷം യൂണിറ്റ് (മില്യണ്‍ യൂണിറ്റ് MU) വൈദ്യുതി ലഭിക്കുമെന്നാണ് കേന്ദ്രവൈദ്യുതി അതോറിറ്റി കണക്കാക്കിയിട്ടുള്ളത്.
1985 മുതല്‍ തന്നെ ഈ പദ്ധതിയോടുളള എതിര്‍പ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രചാരണങ്ങളും അധികൃതര്‍ക്കുള്ള നിവേദനങ്ങളും ചില പ്രതിഷേധ പരിപാടികളുമാണ് ഉണ്ടായിരുന്നത്. 2001-ല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമമാരംഭിച്ചതോടെ പ്രതിഷേധങ്ങള്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് മാറുവാനാരംഭിച്ചു. 2005-ല്‍ പദ്ധതിക്ക് രണ്ടാംവട്ടം കേന്ദ്രാനുമതി ലഭിച്ചതോടെ നാലു വര്‍ഷത്തിലേറെ നീണ്ട ശക്തമായ സമരങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. ഒപ്പംതന്നെ നിയമപോരാട്ടങ്ങളും തുടര്‍ന്നു.അതിരപ്പിള്ളി പദ്ധതി എതിര്‍ക്കപ്പെടുന്നതിന്‍റെ പ്രധാനകാരണങ്ങള്‍ പരിശോധിക്കാം.
അതിരപ്പിള്ളി – പ്രത്യാഘാതങ്ങള്‍
അപരിഹാര്യമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മൂലം തന്നെയാണ് അതിരപ്പിള്ളി പദ്ധതിയെ പ്രാഥമികമായും എതിര്‍ക്കുന്നത്. പുഴയെ നേരിട്ടാശ്രയിക്കുന്ന ജനങ്ങളെ ബാധിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ തുല്യപരിഗണന അര്‍ഹിക്കുന്നു. ഇതിനൊപ്പം സാങ്കേതികമായ പോരായ്മകളും സാമ്പത്തികനഷ്ടവും കൂടി ചേരുമ്പോള്‍ പദ്ധതി സമ്പൂര്‍ണ്ണ പരാജയമാകുന്നു. പുഴയിലും ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളിലും വികസനത്തിന്റെ പേരില്‍ ഇതിനകം ഉണ്ടായിട്ടുള്ള ഇടപെടലുകള്‍ക്ക് ശേഷം വാഴച്ചാല്‍ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് വനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുകയും വന്യജീവികള്‍ക്ക് സഞ്ചാരപഥമൊരുക്കുകയും ചെയ്യുന്ന സുപ്രധാനകണ്ണിയാണീ പ്രദേശം. പെരിങ്ങല്‍ക്കുത്തിനു മുകളിലേക്ക് മിക്കവാറും തുടര്‍ച്ചയായി നീണ്ടുകിടക്കുന്ന മൂന്നു റിസര്‍വോയറുകള്‍ (പെരിങ്ങല്‍ക്കുത്ത്, കേരള ഷോളയാര്‍, തമിഴ്നാട് ഷോളയാര്‍ എന്നീ അണക്കെട്ടുകള്‍മൂലം സൃഷ്ടിക്കപ്പെട്ട ജലാശയങ്ങള്‍) കാടിനെ വടക്കും തെക്കുമായി വിഭജിച്ചിരിക്കുന്നു. ഇടയില്‍ ആനക്കയത്തിനു മുകളില്‍ കുറച്ചു ഭാഗംമാത്രമാണ് റിസര്‍വോയറുകളില്ലാത്തത്. ഇതോടെ ആനയുള്‍പ്പെടെയുള്ള വന്യജീവികള്‍ പുഴ മുറിച്ചുകടക്കുന്നതിന് പ്രധാനമായും വാഴച്ചാല്‍ മേഖലയെയാണാശ്രയിക്കുന്നത്.
അതീവജൈവസമ്പന്നമായ പുഴയോരക്കാടുകളുടെ സാന്നിദ്ധ്യം, പറമ്പിക്കുളത്തിനും പൂയംകുട്ടിക്കുമിടയിലെ ആനത്താര കടന്നുപോകുന്ന പ്രദേശം, 260-ലധികം ഇനംപക്ഷികളുടെ ആവാസകേന്ദ്രം,അപൂര്‍വ്വയിനം മത്സ്യങ്ങളുടെ ആവാസകേന്ദ്രം തുടങ്ങി നിരവധി പാരിസ്ഥിതിക സവിശേഷതകളുണ്ട് ഈ മേഖലയ്ക്ക്. കടുവയും സിംഹവാലന്‍ കുരങ്ങും,വംശനാശം വന്നുവെന്നു നേരത്തെ കരുതിയിരുന്ന ചൂരലാമയുമെല്ലാം ഇവിടുത്തെ അന്തേവാസികളാണ്. നിര്‍ഭാഗ്യവശാല്‍ പദ്ധതിപ്രദേശത്തിന്റെ പാരിസ്ഥിതികപ്രാധാന്യം മറച്ചുവയ്ക്കാനുള്ള സംഘടിതമായ ശ്രമങ്ങളാണ് വൈദ്യുതിബോര്‍ഡിന്റെയും അവര്‍ക്കുവേണ്ടി പരിസ്ഥിതി ആഘാതപഠനം നടത്തിയ സംഘങ്ങളുടേയും ഭാഗത്തുനിന്നുണ്ടായത്.സത്യസന്ധമായ വിലയിരുത്തല്‍ നടന്നിരുന്നുവെങ്കില്‍ ഈ പദ്ധതിക്ക് ഒരു കാരണവശാലും പാരിസ്ഥിതികാനുമതി നല്‍കാനാകില്ലായിരുന്നു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പ്രാക്തനഗോത്രമായ കാടര്‍ വിഭാഗത്തിലെ രണ്ട് ആദിവാസി ഊരുകളെ ബാധിക്കും. നിര്‍ദിഷ്ട അണക്കെട്ടിനു തൊട്ടുതാഴെയുള്ള വാഴച്ചാല്‍ കോളനിയില്‍ 60 കുടുംങ്ങളും റിസര്‍വോയറിനോടു ചേര്‍ന്നു വരുന്ന പൊകലപ്പാറയില്‍ 25 കുടുംങ്ങളുമാണുള്ളത്. ചാലക്കുടി നദീതടത്തിലും പരിസരത്തും മാത്രം കാണപ്പെടുന്ന കാടര്‍ ആദിവാസികളുടെ നിലനില്‍പ്പ് വിവിധ കാരണങ്ങളാല്‍ വന്‍ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് അവരില്‍ 20 ശതമാനത്തോളം പേരെ ബാധിക്കുന്ന ഈ പദ്ധതി വരുന്നത്. കാടിനേയും ഒഴുകുന്ന പുഴയേയും ആശ്രയിച്ചുജീവിക്കുന്ന, സാംസ്കാരികമായ തനിമ ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ഇവരെ ജീവിക്കാനനുവദിക്കേണ്ടത് ഏതൊരു പരിഷ്കൃത സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണ്. ചാലക്കുടി നദീതടത്തിനു പുറത്തുള്ള വലിയൊരുവിഭാഗം ജനങ്ങള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നതിന്റെ പ്രധാനകാരണം അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതങ്ങളുടെ സൗന്ദര്യം നശിക്കുമെന്നതാണ്. ഇന്നു പെരിങ്ങല്‍ക്കുത്തിനു താഴെ പുഴയിലൊഴുകുന്ന വെള്ളം മുഴുവനായും ഈ ജലപാതങ്ങളില്‍ ദൃശ്യവിസ്മയമൊരുക്കിക്കൊണ്ടാണ് താഴേക്കൊഴുകുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ ജലപാതങ്ങള്‍ക്ക് മുകളിലെ അണക്കെട്ടിലെത്തുന്ന വെള്ളം രണ്ടായി വിഭജിക്കപ്പെടും. വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ ജലപാതങ്ങള്‍ക്കായി നീക്കിവെക്കുന്നത് 21 ശതമാനം മാത്രമാണ് (വര്‍ഷത്തില്‍ 241 ദശലക്ഷം ഘനമീറ്റര്‍). ടണലിലൂടെ പ്രധാന പവര്‍ഹൌസിലേയ്ക്ക് തിരിച്ചു കൊണ്ടുപോകുന്ന 79 ശതമാനവും ജലപാതങ്ങൾക്ക് നഷ്ടപ്പെടും. ഇന്നു വേനൽക്കാലത്ത് പകല്‍ പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെു പകുതിയ്ക്കടുത്ത് മാത്രമാണ് ഇനി മഴക്കാലത്തുപോലും ജലപാതങ്ങളിലുണ്ടാകാന്‍ പോകുന്നത്. പ്രതിവർഷം പത്തുലക്ഷത്തോളം ജനങ്ങള്‍ അതിരപ്പിള്ളിയിലെത്തുന്നത് തീർച്ചയായും ഈ ജലപാതങ്ങളെ അതിന്റെ സ്വാഭാവികതയില്‍, പൂർണ്ണസൗന്ദര്യത്തോടെ ആസ്വദിക്കാനാണ്. അവർക്കിത് നിഷേധിക്കാന്‍ നമുക്കെന്താണ് അവകാശം?വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തുന്ന വനസംരക്ഷണസമിതി അംഗങ്ങൾക്കും മറ്റു സാധാരണക്കാർക്കും തൊഴിലവസരം നിഷേധിക്കാന്‍ നമുക്കെന്താണവകാശം?
163 മെഗാവാട്ട് എന്ന മിഥ്യ
കേരളത്തിനു 163 മെഗാവാട്ട് വൈദ്യുതി നൽകുന്ന വലിയ പദ്ധതിയായാണ് അതിരപ്പിള്ളി അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ വലിപ്പം നിർമ്മിതിയിലും പരിസ്ഥിതിനാശത്തിലും പദ്ധതി ചെലവിലും മാത്രമാണ്. യഥാർത്ഥ വൈദ്യുതിലഭ്യത കണക്കാക്കുമ്പോഴാണ് 163 മെഗാവാട്ടിന്റെ പൊള്ളത്തരം വ്യക്തമാകുക. പദ്ധതിയുടെ സ്ഥാപിതശേഷിയെന്നത് അവിടെ സ്ഥാപിക്കുന്ന ജനറേറ്ററുകളുടെ ശേഷിയാണ്. യഥാർത്ഥ വൈദ്യുതിലഭ്യത നിർണ്ണയിക്കുന്നത് ജനറേറ്റര്‍ എത്രസമയം പ്രവർത്തിപ്പിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ ജലലഭ്യതയാണ് ഈ സമയം നിശ്ചയിക്കുന്നത്.നിർദ്ദിഷ്ട പദ്ധതിപ്രദേശത്തിനു തൊട്ടുമുകളിലുള്ള പെരിങ്ങൽക്കുത്തിൽ നിന്നും വൈദ്യുതി ഉത്പാദനത്തിനുശേഷം വരുന്നതും മഴക്കാലത്ത് ഇടയ്ക്ക് അണക്കെട്ടു കവിഞ്ഞു വരുന്നതുമായ ജലമാണ് അതിരപ്പിള്ളി പദ്ധതിയുടെ പ്രധാന സ്രോതസ്സ് (94ശതമാനം).
48 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങൽക്കുത്തിലെ യന്ത്രങ്ങള്‍ ഏകദേശം 60 ശതമാനം സമയമാണ് പ്രവർത്തിക്കുന്നത്. പെരിങ്ങൽക്കുത്തിനേക്കാള്‍ കുറഞ്ഞ ഹെഡ്ഡ് (അണക്കെട്ടിനും പവർഹൗസിനുമിടയിലെ ഉയരവ്യത്യാസമാണ് ഹെഡ്ഡ്. നീരൊഴുക്കിന്റെ തോതും ഹെഡ്ഡുമാണ് വൈദ്യുതിലഭ്യത നിർണ്ണയിക്കുന്നത്. പെരിങ്ങല്‍ക്കുത്തില്‍ 170 മീറ്ററാണ് ഹെഡ്ഡ്. അതിരപ്പിള്ളിയില്‍ ഇത് 147 മീറ്ററാണ്) ഉള്ള അതിരപ്പിള്ളിയില്‍ അതിന്റെ മൂന്നരമടങ്ങ് ശേഷിയുള്ള യന്ത്രമാണ് സ്ഥാപിക്കുന്നത്. അപ്പോള്‍ തീരെകുറഞ്ഞ സമയം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ലഭിക്കുക. അതായത് അതിരപ്പിള്ളിയിലെ ജനറേറ്ററുകള്‍, ഉണര്‍ന്നിരിക്കുന്നതിന്റെ അഞ്ചിരട്ടിയോളം സമയം ഉറക്കത്തിലായിരിക്കും. കൂട്ടത്തില്‍ പറയട്ടെ, ഡാമിനു തൊട്ടുതാഴെയുള്ള പവർഹൗസിലെ 1.5 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകളില്‍ ഒന്ന് 365 ദിവസവും 24 മണിക്കൂറും ഉറക്കത്തിലായിരിക്കും. 16 ശതമാനമാണ് പദ്ധതിയുടെ വൈദ്യുതി ഉത്പാദനശേഷിയായി കേന്ദ്ര വൈദ്യുതിഅതോറിറ്റി കണക്കാക്കിയതെങ്കിലും ഇടമലയാര്‍ ഓഗ്മെന്റേഷന്‍ പദ്ധതി നിർത്തലാക്കുന്ന സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ യഥാർത്ഥശേഷി 12 ശതമാനത്തില്‍ താഴെ മാത്രമായിരിക്കും.
അവിശ്വസനീയമാംവണ്ണം കുറഞ്ഞ ഈ വൈദ്യുതോത്പാദനശേഷിയെ അധികൃതര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ഈ ഉത്പാദനം വൈകുന്നേരങ്ങളിലെ പീക്ക് സമയത്തായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ്. പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി അധികൃതര്‍ ഉയർത്തിക്കാണിക്കുന്നത് പീക്ക് സമയത്തെ ഈ ഉത്പാദനമാണ്. എന്നാല്‍ പുഴയെ സംബന്ധിച്ച് 24 മണിക്കൂറിലൊഴുകേണ്ട വെള്ളം ഒന്നോ രണ്ടോ മണിക്കൂറില്‍ തുറന്നുവിടുമ്പോള്‍ ഉണ്ടാകുന്ന പ്രളയസമാനമായഅവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. കീഴ്നദീതടത്തിലെ ജലസേചനത്തേയും ശുദ്ധ ജലലഭ്യതയേയും ബാധിക്കുന്ന പ്രധാനഘടകവും നീരൊഴുക്കില്‍ ദിവസേനയുണ്ടാകുന്ന ഈ വലിയ വ്യതിയാനം തന്നെയാണ്.
തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഇരുപതിലധികം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 35,000 ഏക്കര്‍ സ്ഥലത്ത് ജലസേചനം ഉറപ്പാക്കുന്ന പദ്ധതിയാണ് ചാലക്കുടി റിവര്‍ഡൈവർഷൻ സ്കീം (തുമ്പൂർമൊഴി ജലസേചനപദ്ധതി). പുഴയിലാദ്യത്തെ അണക്കെട്ടു പണിയുന്നതിനു മുൻപുതന്നെ, പുഴയിലെ സ്വാഭാവിക വേനല്ക്കാല നീരൊഴുക്ക് ഉപയോഗിച്ച് ജലസേചനം തുടങ്ങിയ പദ്ധതിയാണിത് (അന്നു പുഴയില്‍ വേനല്ക്കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നതിന് വേറെ തെളിവ് വേണോ?). തുമ്പൂർമൊഴിയില്‍ നിന്നും ജലസേചനം സുഗമമായി നടക്കണമെങ്കില്‍ പുഴയില്‍ തുടർച്ചയായി സെക്കന്റിൽ 15,000 മുതല്‍ 20,000 ലിറ്റര്‍ വരെ നീരൊഴുക്കുണ്ടാകണം. എന്നാല്‍ അതിരപ്പിള്ളി പദ്ധതി വന്നാല്‍ ദിവസത്തില്‍ 20 മണിക്കൂറും സെക്കന്റിൽ 7,650 ലിറ്റര്‍ ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് തുമ്പൂർമൊഴിയില്‍ നിന്നുള്ള ജലസേചനം അസാധ്യമാണ്. നിർഭാഗ്യവശാല്‍ സെക്കന്റിൽ 7,650 ലിറ്റര്‍ ജലം ഉപയോഗിച്ച് കാര്യക്ഷമമായ ജലസേചനം നടത്താനാകുമോ എന്ന് ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ള സാമാന്യമര്യാദപോലും വൈദ്യുതിബോർഡോ പദ്ധതിക്ക് ആവർത്തിച്ച് അനുമതി നൽകുന്നവരോ കാണിച്ചിട്ടില്ല. കനാലുകളിലൂടെ വെള്ളമൊഴുകിയെത്താതായാല്‍ ഈ പഞ്ചായത്തുകളിലെ ജലസേചനത്തെ മാത്രമല്ല കുടിവെള്ള ലഭ്യതയെ തന്നെ ഗുരുതരമായി ബാധിക്കും
പെരിയാറിനും പ്രശ്നം
1990-കള്‍ മുതല്‍ മഴക്കാലത്ത് പെരിങ്ങല്‍ക്കുത്തില്‍ നിന്നും ഏകദേശം 260 ദശലക്ഷം ഘനമീറ്റര്‍ (ശരാശരി) ജലം പെരിയാര്‍നദിയിലെ ഇടമലയാര്‍ റിസർവോയറിലേക്ക് തിരിച്ചു കൊണ്ടുപോകുന്നുണ്ട്. പെരിയാറില്‍ വേനൽക്കാലത്ത് ഓരുവെള്ളം കയറുന്നതുമൂലം ഏലൂര്‍, എടയാര്‍ മേഖലയിലെ വ്യവസായങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ അതിനെ മറികടക്കാന്‍ വേണ്ടി കൂടിയാണ് ഇടമലയാര്‍ ഓഗ്മെന്റേവഷന്‍ സ്കീം എന്നറിയപ്പെടുന്ന ഈ ജലകൈമാറ്റം തുടങ്ങിയത്. മഴക്കാലത്ത് ഇടമലയാറിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന ജലം അവിടെ സംഭരിച്ച് മിക്കവാറും വേനല്ക്കാലത്താണ് ഉപയോഗിക്കുന്നത്. വർഷത്തില്‍ ശരാശരി 60 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഇടമലയാറില്‍ അധികമായി ഉത്പാദിപ്പിക്കാന്‍ ഈ ജലം സഹായിക്കുന്നു. ഒപ്പം പെരിയാറിലെ വേനല്ക്കാല ജലലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പെരിയാറിലേക്ക് തിരിച്ചുവിടുന്ന ഈ വെള്ളം കൂടി ചേർത്താണ് അതിരപ്പിള്ളി പദ്ധതിക്കുള്ള ജലലഭ്യത കണക്കാക്കിയത്. ഇക്കാര്യം കേന്ദ്ര അധികൃതരില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. ഇക്കാര്യം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിരപ്പിള്ളി നടപ്പായാല്‍ ഇടമലയാര്‍ ഓഗ്മെന്റേ്ഷന്‍ പദ്ധതി നിര്‍ത്തലാക്കുമെന്ന് വൈദ്യുതിബോർഡിന് സമ്മതിക്കേണ്ടി വന്നു. അതോടെ ഇടമലയാറിലെ അധികവൈദ്യുതി ഉത്പാദനം നിലയ്ക്കുകയും പെരിയാറിലെ വേനൽക്കാല ജലലഭ്യതയില്‍ കുറവുണ്ടാകുകയും ചെയ്യും. ഇടമലയാറിലുണ്ടാകുന്ന ഈ കുറവു കണക്കിലെടുത്താണ് അതിരപ്പിള്ളി പദ്ധതിയുടെ യഥാർത്ഥശേഷി 12 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചത്.
സാമ്പത്തികം
അതിരപ്പിള്ളി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിക്ക് വരുന്ന ചെലവ് സത്യസന്ധമായി കണക്കാക്കിയാല്‍ ഈ പദ്ധതിക്കൊരിക്കലും സാങ്കേതിക-സാമ്പത്തിക അനുമതി (TEC) നൽകാനാകില്ല. 2005-ലാണ് പദ്ധതിക്ക് അവസാനമായി TEC ലഭിച്ചിട്ടുള്ളത്. 2001-ല്‍ പദ്ധതിക്ക് കരാര്‍ നൽകാൻ തീരുമാനിച്ചതിനേക്കാള്‍ (414 കോടി രൂപ) കുറഞ്ഞ നിരക്കില്‍ (360കോടി രൂപ) പദ്ധതി നടപ്പിലാക്കുമെന്നു തെറ്റിദ്ധരിപ്പിച്ചാണ് അന്ന് അനുമതി നേടിയെടുത്തത്. തൊട്ടുപിന്നാല അതിരപ്പിള്ളി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിക്ക് വരുന്ന ചെലവ് സത്യസന്ധമായി കണക്കാക്കിയാല്‍ ഈ പദ്ധതിക്കൊരിക്കലും സാങ്കേതിക-സാമ്പത്തിക അനുമതി (TEC) നല്കാനാകില്ല. 2005-ലാണ് പദ്ധതിക്ക് അവസാനമായി TEC ലഭിച്ചിട്ടുള്ളത്. 2001-ല്‍ പദ്ധതിക്ക് കരാര്‍ നൽകാൻ തീരുമാനിച്ചതിനേക്കാള്‍ (414 കോടി രൂപ) കുറഞ്ഞ നിരക്കില്‍ (360കോടി രൂപ) പദ്ധതി നടപ്പിലാക്കുമെന്നു തെറ്റിദ്ധരിപ്പിച്ചാണ് അന്ന് അനുമതി നേടിയെടുത്തത്. തൊട്ടുപിന്നാലെ 60 ശതമാനം അധികതുകയ്ക്ക് കരാര്‍ നൽകാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇന്ന് പദ്ധതിചെലവ് ഏകദേശം 1,500 കോടി രൂപ വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 15 വർഷത്തേക്ക് ഈ തുക കടമെടുത്താല്‍ തിരിച്ചടവിനുമാത്രം ഒരു വർഷം 200-250 കോടി രൂപ വേണ്ടിവരും. മറ്റുചെലവുകള്‍ ഇതിനുപുറമെയാണ്.
പാരിസ്ഥിതിക ആഘാതപഠനങ്ങളെക്കുറിച്ചും (Environmental Impact Assessment- EIA)പദ്ധതികൾക്കനുമതിക്ക് ശുപാർശ ചെയ്യുന്ന എക്സ്പെർട്ട് അപ്രൈസല്‍ കമ്മിറ്റി (EAC) കളെക്കുറിച്ചും രണ്ടുവാക്ക് പറയാതിരിക്കാനാകില്ല. രണ്ടുവട്ടമാണ് അതിരപ്പിള്ളിപദ്ധതിക്കുവേണ്ടി EIA നടത്തിയത്. 1996-ല്‍ തിരുവനന്തപുരത്തെ TBGRI (Tropical Botanical Garden and Research Institute) നടത്തിയത് ദ്രുതപരിസ്ഥിതി ആഘാതപഠനമായിരുന്നു (Rapid EIA). 2002-ല്‍ ഹരിയാനയിലെ WAPCOS (Water and power consultancy services) ഒരു വർഷം നീണ്ട സമഗ്രപഠനം (Comprehensive EIA) നടത്തിയെന്നാണ് അവകാശപ്പെടുന്നത്.
പാരിസ്ഥിതിക ആഘാതപഠനം എങ്ങനെ നടത്തരുതെന്നതിന് ഉത്തമ ഉദാഹരണങ്ങളാണീ പഠനങ്ങള്‍. പാരിസ്ഥിതിക ആഘാതങ്ങള്‍ മനസ്സിലാക്കാനല്ല മറച്ചുവയ്ക്കാനാണിവര്‍ ശ്രമിച്ചത്. ശാസ്ത്രത്തോടായിരുന്നില്ല, തങ്ങൾക്ക് പണം നൽകിയവരോടായിരുന്നു ഇരു സംഘങ്ങളുടേയും കൂറ്. (2009-ല്‍ അതിരപ്പിള്ളി കേസിന്റെ വാദം നടക്കുന്നതിനിടയില്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ് പഠനസംഘങ്ങള്‍ EIA തയ്യാറാക്കേണ്ടതെന്ന് വൈദ്യുതിബോർഡിനുവേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ വാദിക്കുകകൂടി ചെയ്തിരുന്നു!)
Rapid EIA മഴക്കാലമൊഴികെയുള്ള ഒരു സീസണില്‍ നടത്തണമെന്ന വ്യക്തമായ നിബന്ധനയുള്ളപ്പോള്‍ TBGRI പഠനം നടത്തിയത് നല്ല മഴക്കാലത്തായിരുന്നു. WAPCOS ആകട്ടെ ഒരു വർഷം പഠിച്ചുവെന്നവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടുതവണ രണ്ടുപേര്‍ വീതം ആകെ മൂന്നരദിവസമാണ് പദ്ധതി പ്രദേശത്ത് വന്നതെന്ന് കോടതിയില്‍ വെളിപ്പെട്ടു. വാഴച്ചാലിലെ സസ്യജന്തുജാലങ്ങളെ മാത്രമല്ല മനുഷ്യരെപ്പോലും ഇവര്‍ കണ്ടില്ല. നിർദ്ദിഷ്ട അണക്കെട്ടിനു തൊട്ടുതാഴെയുള്ള വാഴച്ചാല്‍ ആദിവാസി കോളനി TBGRI റിപ്പോർട്ടിൽ ഡാമിനു നാലുകിലോമീറ്റര്‍ താഴെയാണ്. WAPCOS ആകട്ടെ ഇങ്ങനെയൊരു കോളനിയെ കണ്ടതേയില്ല.
കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട എക്സ്പർട്ട് കമ്മിറ്റികളുണ്ട്.പാരിസ്ഥിതികാനുമതി ആവശ്യമായ പദ്ധതികളുടെ അപേക്ഷകള്‍ ഈ EAC കളാണ് പരിശോധിക്കുന്നത്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം തീരുമാനമെടുക്കുക. EIA റിപ്പോർട്ടിന്റെയും മറ്റു രേഖകളുടേയും അടിസ്ഥാനത്തിലാണ് EAC കള്‍ തീരുമാനമെടുക്കുന്നതെന്നാണ് സങ്കല്പം. മാസത്തിലൊരിക്കല്‍, ഒന്നോ രണ്ടോ ദിവസം യോഗം ചേരുന്ന EAC ഈ സമയത്തിനിടയ്ക്ക് 20-ഉം 30-ഉം പദ്ധതികളുടെ കാര്യത്തിലാണ് തീരുമാനമെടുക്കുക. ഒരു പദ്ധതിക്കായി ഒരു മണിക്കൂർ പോലും ചെലവഴിച്ചെന്നുവരില്ല. ഈ സമയത്തില്‍ രേഖകളുടെ പരിശോധനയും വിലയിരുത്തലും അസാധ്യമാണെന്നു വ്യക്തമാണല്ലോ. പദ്ധതിയുടെ പ്രയോക്താക്കള്‍ നടത്തുന്ന അവതരണങ്ങളെ മുഖവിലക്കെടുത്തു കൊണ്ടാണിവര്‍ തീരുമാനങ്ങളെടുക്കുന്നത്. പദ്ധതികളുടെ പാരിസ്ഥിതികാനുമതിയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നവരാണെങ്കിലും EAC കളുടെ തലപ്പത്ത് മിക്കവാറും പരിസ്ഥിതി വിദഗ്ധരല്ല നിയമിക്കപ്പെടുന്നത്.
ഇന്ത്യയില്‍ നിലവിലുള്ള പരിസ്ഥിതിനിയമങ്ങളെല്ലാം വ്യവസായതാല്പര്യത്തിനനുസൃതമായി മാറ്റണമെന്ന് ശുപാർശ ചെയ്യുന്നൊരു റിപ്പോർട്ട് കഴിഞ്ഞ നവംബറില്‍ വന്നിട്ടുണ്ട്, ടി.എസ്.ആര്‍. സുബ്രമണ്യം കമ്മിറ്റി റിപ്പോര്‍ട്ട്. ഈ റിപ്പോർട്ടിൽപ്പോലും പറയുന്നത് EACകള്‍ പരിഗണിക്കുന്ന പദ്ധതികളില്‍ 99.1 ശതമാനത്തിനും അനുമതി ലഭിക്കുന്നുവെന്നാണ്. അതിരപ്പിള്ളി പദ്ധതി ഇവർക്ക് മുന്നിലെത്തിയപ്പോഴെല്ലാം അനുമതി കൊടുത്തതില്‍ അതിശയിക്കാനുണ്ടോ? പദ്ധതിയുടെ ദോഷങ്ങള്‍ വിശദീകരിക്കാനും വൈദ്യുതി ബോർഡിന്റെ വാദങ്ങൾക്ക് മറുപടി പറയാനും EAC യോഗത്തില്‍ അവസരം നൽകണമെന്ന ഞങ്ങളുടെ ആവർത്തിച്ചുള്ള അപേക്ഷ നിരാകരിക്കപ്പെടുകയായിരുന്നു. വികസനത്തിന്റെ പേരില്‍വരുന്ന പരിസ്ഥിതിക്ക് ഹാനികരമായ പദ്ധതികൾക്കെല്ലാം EIA-യെക്കുറിച്ചും EAC-യെക്കുറിച്ചും സമാനകഥകള്‍ പറയാനുണ്ടാകും.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്ന ശ്രമങ്ങള്‍ വൈദ്യുതിമേഖലയിലെ പ്രശ്നപരിഹാരങ്ങള്‍ക്കല്ലെന്ന് ആവർത്തിക്കട്ടെ. ഈ മേഖലയ്ക്കുവേണ്ടി പരിസ്ഥിതിക്കും ജനങ്ങൾക്കും ഇണങ്ങുന്ന സാധ്യതകൾക്കായി വൈദ്യുതിബോർഡുമൊത്ത് പ്രവർത്തിക്കാന്‍ ജനങ്ങള്‍ സന്നദ്ധരാണെന്ന് രേഖപ്പെടുത്തട്ടെ. സത്യം പുഴയുടേയും കാടിന്റെയും ജനങ്ങളുടേയും പക്ഷത്തായതിനാലാണ് ഈ പദ്ധതി ഇത്രകാലം നടപ്പാക്കാനാകാതിരുന്നത്. ഇനിയുമതങ്ങിനെ തന്നെയായിരിക്കും.
തീർച്ചയായും വിനാശകാരിയായ ഒരണക്കെട്ടിനെതിരായ സമരമാണ് അതിരപ്പിള്ളിയിലേത്. അതിനപ്പുറം ഭാവിതലമുറകൾക്കായി ഒഴുകുന്ന പുഴകൾക്കുവേണ്ടിയുളള നിർമ്മാണാത്മകപ്രവർത്തനം കൂടിയാണിത്. ഈ യത്നത്തില്‍ നമുക്ക് കൈകോർക്കാം.
ആദ്യം പ്രസിദ്ധീകരിച്ചത്: 2015 മാർച്ച് കൂട് മാസികയിൽ
Tags: athirappilli, dam, river, S.P. Ravi, western ghat