ഈ കൊറോണക്കാലം കഴിഞ്ഞായിരിക്കും, ഒരുപക്ഷേ ഒരുപാട് നാളുകൾക്കു ശേഷം പ്രകൃതിയൊന്നുണരുന്നത്. ഓരോ ഇലയും ഉണർവിന്റെ പുതിയ ലിപികൾ അന്തരീക്ഷത്തിൽ രചിച്ചേക്കാം. അതിൽ നിന്നും ഉയിർ കൊണ്ട കവിതയായിരിക്കാം ലോകം ഇനി കാണാൻ പോകുന്നതിൽ വച്ച് ഏറ്റവും സുന്ദരമായത്. കാരണം ശുദ്ധവും സൗമ്യവുമായ പ്രകൃതി ഉള്ളിടത്തോളം കാലം രോഗാതുരതയിലേക്ക് മനുഷ്യർ കൂപ്പുകുത്തുകയില്ല. ഏറ്റവും പ്രക്ഷുബ്ധമായ പ്രകൃതിയിൽ നിന്നും ഉടലെടുക്കുന്ന ഭീകര മാരിയിലാണ് നമ്മളിന്ന്. അതിലേക്കെത്തിച്ചതെന്തെന്ന് ഈ അടച്ചുപൂട്ടൽ സമയത്ത് ഒന്ന് തിരിഞ്ഞു ചിന്തിക്കുന്നത് നന്നായിരിക്കും.
എല്ലാവരും പൊയ്ക്കൊണ്ടിരുന്നത് വലിയ വലിയ തിരക്കുകളിലൂടെയായിരുന്നു. ജനത്തിരക്ക്, വാഹനത്തിരക്ക്, ജോലിത്തിരക്ക്, ആശുപത്രിത്തിരക്ക്, ആഡംബരത്തിരക്ക്, വിവാഹത്തിരക്ക് എന്നിങ്ങനെ അന്തമില്ലാതെ ജനങ്ങൾ പരക്കം പായുകയായിരുന്നു. ഫലമോ? അർക്കും നിന്നു തിരിയാൻ നേരമില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഷോപ്പിങ്ങുകൾ, മരുന്നുകൾ, ഭക്ഷണശാലകളിലെ ഭക്ഷണങ്ങൾ..
മനുഷ്യർ പായുകയായിരുന്നു അവനവൻ തുരുത്തുകളിലേക്ക്. സന്തോഷങ്ങളെന്ന് സ്വയം നടിക്കുന്ന മോടികളിലേക്ക്. ഇതിനിടയിൽ വേറൊരു വിഭാഗം ജനങ്ങൾ കരിപ്പട്ടിണിയിൽ അലഞ്ഞു നടന്നു. വേറെ വിഭാഗം ജനങ്ങൾ സ്വന്തം ഐഡൻ്റിറ്റിയേ ഇല്ലാതെ ഒരു രാജ്യത്തു നിന്നും അടുത്തതിലേക്ക് പലായനം ചെയ്തു കൊണ്ടിരുന്നു. അവർ വെടിയേറ്റും തളർന്നും മരിച്ചുവീണു കൊണ്ടിരുന്നു. ചിലർ അഭയാർത്ഥികളായി അനേകർ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ അടിഞ്ഞുകിടന്നു. അങ്ങനെ എത്രയെത്ര ചിത്രങ്ങൾ. ഒപ്പം പ്രകൃതിയോ? അന്തരീക്ഷ മലിനീകരണം, പൊടി, പുക, ഓസോൺ പാളിയുടെ വിള്ളൽ.. കാട് മുഴുവൻ നാടായിക്കൊണ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, അതിനിടയിൽ ഭയാനകമായ കാട്ടുതീകൾ തകർത്തു കളഞ്ഞ സസ്യ, മൃഗ-ജന്തു-സൂക്ഷ്മജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും എണ്ണവും. ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളെയാണ് ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് സഡൻ ബ്രേക്കിൽ, കോമസ്റ്റേജിൽ നിർത്തിക്കളഞ്ഞത്. അതിനെ തുടർന്ന് എന്തായിരിക്കും ഇനി മനുഷ്യരാശിയെ ഏറ്റവും വലയ്ക്കാൻ പോകുന്നത് എന്നു ആരും പറയാതെ തന്നെ നമുക്കറിയാം -അത് ഭക്ഷണമാണ്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന് സർക്കാരും ജനങ്ങളും ഒരു പോലെ വ്യാകുലചിത്തരാണ്.
പണ്ട് 1860 മുതൽ 1940 കളുടെ പകുതിവരെ ഭക്ഷ്യക്ഷാമത്തിൽ നിന്നും നമ്മുടെ കൊച്ചു കേരളത്തെ രക്ഷിച്ചത് മരച്ചീനി അഥവാ കപ്പയുടെ ഉത്പാദന മികവായി ചരിത്രം പറയുന്നു. അതൊരു നല്ല നിരീക്ഷണമാണ്, നമുക്കിനിയും പ്രാവർത്തികമാക്കാൻ പറ്റുന്നത്. കപ്പ ചോറിനു പകരം നിന്ന ക്ഷാമകാലങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് വയനാടു പോലുള്ള മലബാറിന്റെ മുകൾ പ്രദേശത്ത്. കരനെല്ലിന്റെ ഉത്പാദനം കുറഞ്ഞപ്പോൾ കപ്പയിലേക്ക് കരകയറിയ കുടിയേറ്റ യൗവ്വനമായിരുന്നു 1970-കളിൽ. കപ്പ വാട്ടിപ്പുഴുങ്ങി പാറപ്പുറത്തും പനംപരമ്പിലും ഇട്ടുണക്കി ചണച്ചാക്കിൽ കെട്ടി വർഷങ്ങളോളം സൂക്ഷിച്ചു വച്ച ജനത. ഇത്തിരിച്ചോറും ഒത്തിരിക്കപ്പയും ഒന്നിച്ചു കഴിച്ചവർ. അതുപോലെ തന്നെ ചേനയും കാച്ചിലും ഉപയോഗപ്പെടുത്താം. കാച്ചിലിനു വേണ്ടുന്ന മനുഷ്യപ്രയത്നം ഒരു പത്ത് ശതമാനം മതി എന്നു പറയാം. കാരണം വെള്ളവും വളവുമില്ലെങ്കിൽ പോലും മണ്ണിൽ ലവണാംശം ഉണ്ടെങ്കിൽ വളർന്നു മികച്ച ഫലം തരുന്ന വള്ളിച്ചെടിയാണിത്.
ഇത്തിരിപ്പോന്ന സ്ഥലത്തു നിന്നുപോലും വിളവെടുക്കാൻ പറ്റുന്ന വിളകളെപ്പറ്റി ചിന്തിക്കാമിനി. ഗ്രോബാഗുകളിൽ പോലും വിളയിച്ചെടുക്കാൻ സാധിക്കുന്നത്. പലതരം ബീൻസുകളും പയറുകളും ബീറ്റ്റൂട്ടും വെള്ളരികളും നമുക്കിങ്ങനെ വിളയിച്ചെടുക്കാം. നമുക്കന്യമായിരുന്ന ഉള്ളിയും സവാളയും ഉരുളക്കിഴങ്ങും പരീക്ഷിക്കാം. കരനെല്ലുകൾ ഗ്രോബാഗിൽ വരെ കൃഷി ചെയ്തെടുക്കാമെന്ന് കാർഷികവിദഗ്ദർ പറഞ്ഞു തരുന്നു.
അതുപോലെ തന്നെ ഏറെ ശ്രമം വേണ്ടാത്തതും എന്നാൽ അല്പം കൂടുതൽ കരസ്ഥലം, മണ്ണ് നന്നായി ഉള്ള ഇടങ്ങൾ (ടെറസ് വേണമെങ്കിൽ അനുയോജ്യമാക്കി എടുക്കാവുന്നതാണ്) എന്നിവിടങ്ങളിൽ ചെയ്യാവുന്ന രീതിയാണ് പുനം കൃഷി രീതി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദിമഗോത്രങ്ങൾ പരമ്പരാഗതമായി ചെയ്തു പോന്നിരുന്ന ഈ കൃഷിരീതി ഏതാണ്ട് നിലച്ചുപോയ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് വീണ്ടുമത് പുനർജ്ജനിച്ചിരിക്കുന്നത് ആശാവഹമാണ്. മുത്താറിയും, നാടൻ വിത്തിനങ്ങളും, ചാമയും മത്തനും കുമ്പളവും എല്ലാം കൂടി ഒന്നിച്ച് വിതച്ച് വിളവു ശേഖരിക്കുന്ന രീതിയാണിത്. കാസർഗോഡും കണ്ണൂരും വയനാടുമെല്ലാം പരമ്പരാഗതമായി ഇത് കൈവിടാതെ സൂക്ഷിക്കുന്ന കർഷകരുണ്ടെന്നുള്ളത് ആശാവഹമാണ്. ഈ അടച്ചുപൂട്ടലിന്റെ ഭാവിയിലേക്ക് നമുക്കീ രീതി ഫലപ്രദമായി അവലംബിക്കാവുന്നതുമാണ്. തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷിയിറക്കാതെ കാട് വളരാന്‍ അനുവദിക്കുകയും മണ്ണിന്റെ ഫലപുഷ്ടി വീണ്ടെടുക്കാന്‍ ആവശ്യത്തിന് സമയം നല്‍കുകയും ചെയ്യുന്ന കൃഷിരീതി കൂടിയാണിത്. സാധാരണ ഈ രീതി ടെറസിന് അഭികാമ്യമല്ലെങ്കിലും പുനരുപയോഗത്തിനാവശ്യമായ മൂലകങ്ങൾ മണ്ണിന് നൽകി ടെറസിലും കൃഷി ഇറക്കാവുന്നതാണ്. പണ്ടൊക്കെ നെല്ലിനൊപ്പം കടുക്, തുവര, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍, തിന, മഞ്ഞള്‍, മുളക്,എന്നിവയും ഇടകലര്‍ത്തി കൃഷി ചെയ്തിരുന്നു.
പാല്‍ക്കയമവെളള എന്ന പരമ്പരാഗത നെൽവിത്തിനവും, മട്ടതൊങ്ങന്‍ റാഗി, പാലാക്കണ്ണി റാഗി, മുട്ടി റാഗി, റൊട്ടി റാഗി, ചോലക്കമ്പിളി, അരക്കാഞ്ചി റാഗി, കറുപ്പു റാഗി, മീന്‍കണ്ണി റാഗി, ഉണ്ടപ്പൂവന്‍ റാഗി, കാഞ്ഞിക്കാരി റാഗി, കാടമ്പാറ റാഗി, ഉപ്പുലുസി റാഗി, ചങ്ങിലി റാഗി, പൂവന്‍ റാഗി, സിരുതൊങ്ങന്‍ റാഗി, മട്ട റാഗി, കരിമുട്ടി റാഗി, പച്ചമുട്ടി റാഗി, നീലക്കണ്ണി റാഗി എന്നിവയും പുനം കൃഷിരീതിക്കു പറ്റിയ ഇനങ്ങളില്‍ ചിലതാണ്. കാണി, മുതുവാൻ തുടങ്ങിയ ഗോത്ര ഗ്രാമങ്ങളിൽ ഇന്നിത് ഫലപ്രദമായി വിളവെടുത്ത് തുടങ്ങിയിരിക്കുന്നു. കാടും പടലും വെട്ടിക്കൂട്ടി ചുട്ടെരിച്ചും പിന്നെ കൃഷിക്കായി മണ്ണൊരുക്കി, അതില്‍ വിത്തുകള്‍ പാകിയും, മേൽമണ്ണ് പുതയാക്കി നൽകിയുമാണ് പരമ്പരാഗത കൃഷി രീതി. എന്നാൽ പുതിയ സാങ്കേതികവിദ്യയാലും നമുക്കിവ പരിപാലിച്ചുല്പാദിപ്പിക്കാനാവും. അത് വിളവിനെ വർദ്ധിപ്പിച്ചേക്കാനും സാധ്യത ഏറെയാണ്.
ചുരുക്കത്തിൽ, ക്ഷമയുണ്ടെങ്കിൽ നമുക്ക് പട്ടിണി മാറാനുളളത് സ്വയം ഉത്പാദിപ്പിക്കാമെന്നതു തന്നെയാണ് പറഞ്ഞു വന്നത്. പക്ഷേ എത്രപേരത് പ്രാവർത്തികമാക്കും എന്നതിലാണ് വിജയമിരിക്കുന്നത്. ഇനിയുള്ള ക്ഷാമകാലത്ത് ഓരോരുത്തരും സ്വയംപര്യാപ്തരാവേണ്ടിയിരിക്കുന്നു. അതിനായി ഒരുങ്ങേണ്ടിയിരിക്കുന്നു. വിശപ്പിനെ വരുതിയിലാക്കാൻ മനുഷ്യർക്ക് ഒരു പ്രത്യേക കഴിവുണ്ട്. ഇല്ലെങ്കിൽ പ്രക്ഷുബ്ധമായ മരണക്കളി മാത്രമായേനെ ഈ ഭൂമിയിൽ!