ഒരു സൂക്ഷ്മജീവിയിൽ നിന്ന് രക്ഷതേടാൻ വീടുകളിൽ തളയ്ക്കപ്പെട്ട മനുഷ്യർക്ക്, മീനമാസത്തിന്റെ കൊടുംചൂടിൽ നിന്ന് ആശ്വാസമായി വേനൽമഴയെത്തി, ആ മഴയ്ക്കൊപ്പം തുമ്പികളും. ഒരു മാസംകൊണ്ട് കേരളത്തിലെ തുമ്പി നിരീക്ഷകർ സ്വന്തം ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തിയത് നൂറ്റിയാറിനം തുമ്പികളെ!!
കേരളത്തിലെ തുമ്പികളെക്കുറിച്ച് പഠിക്കാനും അവയുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കാനുമായി രൂപംകൊണ്ട സംഘടനയായ SOS ന്റെ (Society for Odonate Studies) ഫേസ്ബുക്ക് പേജ് ആയ ‘ഡ്രാഗൺഫ്ലൈസ് ഓഫ് കേരള’യിലൂടെയായിരുന്നു തുമ്പികളെക്കുറിച്ചുള്ള വിവരശേഖരണം. തുമ്പികൾ സജീവമാകുന്ന മേയ് മാസത്തിൽ അവയെ നിരീക്ഷിക്കാൻ അകലെ കാടുകളിലേക്കും തണ്ണീർത്തടങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ നിരീക്ഷകരോട് സ്വന്തം വീടിനുചുറ്റും കാണുന്ന തുമ്പികളെ നിരീക്ഷിച്ച് വിവരങ്ങൾ ഫേസ്ബുക്ക് പേജിൽ ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു. വളരെയധികം ആവേശത്തോടെ ഇതേറ്റെടുത്ത തുമ്പി നിരീക്ഷകര്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാതെ, സ്വന്തം വീട്ടുപറമ്പുകളിലും പരിസരങ്ങളിലും തുമ്പികളെ തേടി നടക്കുകയായിരുന്നു. ക്യാമറ ഉള്ളവർ അതുപയോഗിച്ചും, ഇല്ലാത്തവർ മൊബൈൽ ഫോൺ ഉപയോഗിച്ചും തുമ്പികളുടെ ചിത്രങ്ങൾ പകർത്തി. പലരും സ്വന്തം പറമ്പിലെ തുമ്പികളുടെ ലിസ്റ്റുകളുമായി മുന്നോട്ട് വന്നു. നിരീക്ഷണത്തിൽ വിദ്യാര്‍ഥികള്‍, ഗവേഷകർ, അദ്ധ്യാപകര്‍, ഡോക്ടർമാർ, എൻജിനിയർമാർ, വക്കീലന്‍മാര്‍, വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കാളികളായി.
തിരുവനന്തപുരം ജില്ലയിൽ കാടിനോട് ചേർന്നുള്ള സ്വന്തം വീട്ടുപരിസരത്തു നിന്നും ഫോട്ടോഗ്രാഫറും തുമ്പിനിരീക്ഷകനുമായ റെജി ചന്ദ്രൻ കണ്ടെത്തിയത് എഴുപത്തിയാറിനം തുമ്പികളെയാണ്. പശ്ചിമഘട്ട മലനിരകളിലും ശ്രീലങ്കൻ കാടുകളിലും മാത്രം കണ്ടുവരുന്ന നിഴൽ കോമരം (Macromidia donaldi) എന്ന തുമ്പി ഇദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ സുലഭമായി പറന്നുനടക്കുകയായിരുന്നു.
കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥയായ നിത്യ എസ് വി അധികമാരും കണ്ടിട്ടില്ലാത്ത പെരുവാലൻ കടുവയുടെ (Megalogomphus hannyngtoni) ചിത്രം പങ്കുവെച്ചത് നിരീക്ഷകരെ ആവേശഭരിതരാക്കി. ഗവേഷകനായ സുജിത്ത് വി ഗോപാലൻ ഇടുക്കിയിലെ വീട്ടുപറമ്പിൽ നിന്ന് തെക്കൻ മുളവാലൻ (Esme mudiensis) അടക്കം 51 ഇനം തുമ്പികളെ കണ്ടെത്തി. കാട്ടരുവികളിൽ മാത്രം കാണപ്പെടുന്നതെന്ന് കരുതിയിരുന്ന കാട്ടുമരതകൻ (Hemicordulia asiatica) തുമ്പിയുടെ കുഞ്ഞുങ്ങൾ തൃശൂർ ജില്ലയിലെ തുമ്പൂർ ഗ്രാമത്തിൽ സ്വന്തം കിണറ്റിൽ നിന്ന് പറന്നുയരുന്നത് തുമ്പിനിരീക്ഷകനായ റൈസൺ കെ ജെ ക്യാമറയിൽ പകർത്തി. വറ്റി വരണ്ട കുളത്തിലെ മണ്ണ് മഴ നനഞ്ഞപ്പോൾ അതിൽ ചോരവാലൻ തുമ്പിയും (Lathrecista asiatica) സൂചിവാലൻ രാക്കൊതിച്ചിയും (Gynacantha dravida) മുട്ടകൾ നിക്ഷേപിക്കുന്ന കൗതുകകരമായ കാഴ്ച പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നും സ്വന്തം ക്യാമറയിൽ ഒപ്പിയെടുത്ത് ഷിനോ ജേക്കബ് പങ്കുവെച്ചു. രഞ്ജിത് ജേക്കബ് മാത്യൂസ് കോതമംഗലത്ത് നിന്ന് 25 നിരീക്ഷണങ്ങൾ നടത്തി സംഘത്തെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആലപ്പുഴയിൽ നിന്ന് രെഞ്ജു ഐ എൻ 23 നിരീക്ഷണങ്ങളും കണ്ണൂരിൽ നിന്ന് വിഭു വിപഞ്ചിക 19 നിരീക്ഷണങ്ങളും പങ്കുവെച്ചു.
തുമ്പികളെപറ്റി എളുപ്പത്തിൽ പഠിക്കുവാൻ പാകത്തിനുള്ള പോസ്റ്ററുകളും വീഡിയോകളുമായി സൊസൈറ്റിയുയുടെ യുവപ്രവർത്തകരായ ജെഫിൻ ജോൺ, ഗോവിന്ദ് ഗിരിജ എന്നിവരുടെ നേതൃത്വത്തിൽ ‘തുമ്പിപുരാണം’ എന്ന ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം പേജും തുടങ്ങിയത് ഒരുപാട് പ്രകൃതിസ്നേഹികളെ തുമ്പിനിരീക്ഷണത്തിലേക്ക് ആകർഷിച്ചു.
ഈ ഉദ്യമത്തിൽ കണ്ടെത്തിയ തുമ്പികളിൽ ഇരുപത്തി രണ്ടിനങ്ങള്‍ സ്ഥാനീയ തുമ്പികളാണ് (endemic to the Western Ghats). പല തുമ്പികളുടേയും സൂക്ഷ്മ ആവാസവ്യവസ്ഥകളെ (microhabitats) പറ്റിയും, അവയുടെ സ്വഭാവസവിശേഷതകളെപ്പറ്റിയുമുള്ള നമ്മുടെ അറിവ് വളരെ പരിമിതമാണ്. തുമ്പികളെ കണ്ട് തിരിച്ചറിയുന്നതിനോടൊപ്പം നിരീക്ഷകർ അവയെ കണ്ട ആവാസവ്യവസ്ഥകളെപ്പറ്റിയും മനസ്സിലാക്കുവാൻ ശ്രമിച്ചു. സാധാരണ പ്രവർത്തികൾ നിലച്ച്, ചുറ്റും ഇരുണ്ട വാർത്തകൾ പരക്കുന്ന കാലത്ത്, കേരളത്തിലെ നൂറുകണക്കിന് പ്രകൃതിസ്നേഹികൾക്ക് തുമ്പികൾ സാന്ത്വനമേകി.