കടന്നു പോയ വർഷം നമ്മുടെ പാരിസ്ഥിതികമേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ ഒരു കണക്കെടുപ്പ് എന്നത് ഒരു പതിവ് ചടങ്ങു മാത്രമായി തീരുന്നുവോ എന്ന സംശയത്തോടെയാണ് ഇതെഴുതുവാൻ തുടങ്ങുന്നത്. ആഗോളതലത്തിൽ പാരിസ്ഥിതികരംഗത്ത് ചില ശുഭസൂചനകൾ നൽകിക്കൊണ്ടാണ് 2016 കടന്നു പോയത്. പാരീസിൽ കാലാവസ്ഥാമാറ്റം സംബന്ധിച്ചു ചേർന്ന സമ്മേളനം ചില ധാരണകളിൽ എത്തി എന്നതായിരുന്നു ആ സൂചന. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഒരു കരാറിന് തയാറായി. അത് എത്രത്തോളം ഫലപ്രദമാകും, എങ്ങനെ ഒാരോ രാഷ്ട്രങ്ങളും അതുമായി സഹകരിക്കും, എന്തെല്ലാം വാഗ്ദാനങ്ങൾ പാലിക്കപ്പെടും തുടങ്ങിയ ചോദ്യങ്ങൾ നിലനിൽക്കുമ്പോഴും അത്തരത്തിൽ ഒരു ധാരണയെങ്കിലും ഇല്ലാതെ ആ സമ്മേളനം പിരിഞ്ഞിരുന്നെങ്കിൽ എന്ന ചോദ്യം ഉയരുമ്പോൾ ഇംഗ്ലീഷിലെ പഴഞ്ചൊല്ല് ഒാർക്കാം, ‘സംതിങ് ഇൗസ് ബെറ്റർ ദാൻ നത്തിങ്’. കടന്നു പോയവർഷം ആ കരാറിന് ഇന്ത്യയടക്കം പല രാജ്യങ്ങളും അംഗീകാരം നൽകി. യൂറോപ്പിലെ പ്രമുഖർ കൂടി അംഗീകരിച്ചാൽ മാത്രമേ ഇതിനു പ്രാബല്യമുണ്ടാകൂ. പക്ഷേ, യു. എസിൽ ട്രംപിന്റെ വിജയം ഇൗ കരാറിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. കാലാവസ്ഥാമാറ്റം എന്നതുതന്നെ അംഗീകരിക്കാൻ ഇവർക്കു മടിയാണ്. ഇനി അങ്ങനെ ഒന്നുണ്ടെങ്കിൽതന്നെ അതിനു കാരണം ഇന്നത്തെ വികസന ജീവിതശൈലിയാണെന്നതും ഇവർ അംഗീകരിക്കുന്നില്ല. തങ്ങളുടെ രാഷ്ട്രത്തിനു ഗുണകരമായ ഇൗ മുതലാളിത്ത വികസനരീതി മാറ്റാൻ തയ്യാറല്ല എന്നവർ വാദിക്കുന്നു. കാലാവസ്ഥാമാറ്റത്തിന് പ്രധാന കാരണക്കാരായ പാശ്ചാത്യരാജ്യങ്ങൾ അതിന്റെ ഇരകളാക്കപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങൾക്കു ധനസഹായവും സാങ്കേതിക വിദ്യകളും നൽകണമെന്നതാണ് കരാറിലെ ഒരു പ്രധാന വ്യവസ്ഥ. ഇത് പാലിക്കാൻ തങ്ങൾക്കു ബാധ്യതയില്ലെന്നതാണ് അവരുടെ നിലപാട്. അതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി. ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് എടുത്ത കടുത്ത നിലപാടുകൾ സ്ഥാനമേറ്റാലും എടുക്കുമോ എന്ന ചോദ്യവും ഇപ്പോൾ പ്രസക്തമാണ്. കാത്തിരുന്നു കാണാം. ലോകത്തിലെ മൂന്നിലൊന്നു ജനങ്ങളുടെ ഭാവി ഇപ്പോൾ ആ തീരുമാനത്തിനെ ആശ്രയിച്ചാണ്. നമ്മൾ ഇൗ കരാർ അംഗീകരിച്ചത് ഗാന്ധിജയന്തി ദിനത്തിലാണെന്നത് വളരെ പ്രധാനമായ ഒരു സൂചനയാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു.
ഇതിന്റെ പ്രത്യാഘാതങ്ങൾ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം സർക്കാർ പാരിസ്ഥിതികരംഗത്ത് സ്വീകരിക്കുന്ന സമീപനം എത്രമാത്രം കരുതലോടെയാണ് എന്നതാണ് ആ സംശയത്തിനടിസ്ഥാനം. നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ മുഴുവനും പുനഃപരിശോധിക്കാൻ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു, സുബ്രഹ്മണ്യം അധ്യക്ഷനായ സമിതി. പാരിസ്ഥിതികാഘാത പഠനം, പൊതു തെളിവെടുപ്പ് മുതലായ കടമ്പകൾ കടക്കാൻ പണം മുടക്കുന്നവരെ സഹായിക്കുന്ന വിധത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തുക എന്നതാണ് സർക്കാരിന്റെ സമീപനം എന്ന് വ്യക്തം. ഒരു വ്യവസായം യാതൊരു വിധ അനുമതികളും ഇല്ലാതെ ആരംഭിക്കാം. പിന്നീട് പാരിസ്ഥിതികാനുമതി നേടിയെടുത്താൽ മതി എന്ന രീതിയിൽ നിയമം മാറിയാൽ പിന്നെ പരിസ്ഥിതി സംരക്ഷണനിയമങ്ങൾക്കു തന്നെ യാതൊരു അർത്ഥവും ഉണ്ടാകില്ല. പ്രികോഷണറി തത്വം എന്നത് ലംഘിക്കപ്പെടുന്നു. ഒരു പദ്ധതി സംബന്ധിച്ച് സംശയം ഉണ്ടെങ്കിൽ അത് തീർത്ത ശേഷം മാത്രം അതിന് അനുമതി നൽകുക, അതിനു ശേഷം മാത്രം നിർമാണം നടത്തുക എന്നതാണ് ഇൗ തത്വത്തിന്റെ അടിസ്ഥാനം. ജൈവഘടനയിലോ ഭൂപ്രകൃതിയിലോ ഒരു മാറ്റം വന്നാൽ, ഒരു നാശം ഉണ്ടാക്കിയാൽ പിന്നീട് അത് പരിഹരിക്കാൻ കഴിയില്ല. ഒരു കുന്നിടിച്ചാൽ, പാറ പൊട്ടിച്ചാൽ, മണൽ വാരിയാൽ പിന്നെങ്ങനെ അത് പുനഃസ്ഥാപിക്കാൻ കഴിയും? അത് കൊണ്ടാണ് ഇൗ തത്വം പരിസ്ഥിതി നിയമങ്ങളുടെ അടിസ്ഥാനമാകുന്നത്. അതില്ലാതാകുക വഴി ആർക്കും എവിടെയും എന്തും ചെയ്യാം. പിന്നീട് അനുമതി ലഭിച്ചില്ലെങ്കിൽ തന്നെ കൊള്ള നടന്നിരിക്കും, നാശം സംഭവിച്ചു കഴിഞ്ഞിരിക്കും. തന്നെയുമല്ല വാൻ തോതിൽ പണം മുടക്കി എന്ന ഒറ്റ ന്യായം പറഞ്ഞുകൊണ്ട് കോടതിയുടെ സഹതാപം നേടാനും അതുവഴി അനുമതി നേടാനും കഴിയും. എത്ര ദുർബ്ബലമാണെങ്കിലും ഇന്നുള്ള നിയമത്തിൽ വെള്ളം ചേർക്കുക വഴി സർവനാശമാകും സംഭവിക്കുക.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു വാചകമടിക്കുന്നതിൽ ഒരു ഭരണകർത്താവും പിന്നിലല്ല. മലിനീകരണത്തിന്റെയും വികസനങ്ങളുടെയും മറ്റും ദുരന്തം നേരിട്ടനുഭവിച്ചതു നമ്മുടെ തലസ്ഥാന നഗരമായ ദില്ലി തന്നെയാണ്. അവിടെ കഴിഞ്ഞ മാസത്തിൽ (നവംബർ) ഉണ്ടായ പുകമഞ്ഞും മലിനീകരണവും ലോകത്തിനും രാജ്യത്തിനും മുന്നിൽ ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ദില്ലിയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളും താപനിലയങ്ങളും അവിടെ ഒാടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിനപ്പുറം അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പുകയാണ് അവിടെ സ്ഥിതിഗതികൾ ഇത്രമാത്രം ഗുരുതരമാക്കിയത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതിന്റെ പുക മറ്റു സംസ്ഥാനങ്ങളിൽ നിന്നും ദില്ലിയിലേക്ക് വരുന്നു. ആയിരക്കണക്കിന് ടൺ വൈക്കോലാണ് ഇങ്ങനെ കത്തിക്കുന്നത്. കാറ്റിന്റെ ഗതി ദില്ലിയിലേക്കാണ്. തങ്ങളുടെ വൈക്കോൽ ഒരു ജൈവ ഇന്ധനമാക്കി മാറ്റാനും അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള സംവിധാനം ഒരുക്കാൻ ഒരു സർക്കാരും അവരെ സഹായിക്കുന്നില്ല. ഇതിനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നുമില്ല. ദില്ലിയിലെ തെരുവുകൾ വാക്വം ചെയ്യുന്ന നടപടികൾ ദില്ലി സർക്കാർ ചെയ്യുന്നുണ്ട്. അവിടെ പ്രവർത്തിച്ചിരുന്ന ഒരു കൽക്കരി നിലയം അടച്ചു. വാഹനങ്ങളെ നിയന്ത്രിക്കാൻ ദില്ലി സർക്കാർ കൊണ്ടുവന്ന ഒറ്റ ഇരട്ട അക്ക നിയന്ത്രണം അന്ന് ഏറെ വിമർശിക്കപ്പെട്ടുവെങ്കിലും ഇപ്പോൾ അതിനെ മിക്കവരും അംഗീകരിക്കുന്നുണ്ട്. അത് തുടർന്നും നടപ്പിലാക്കുന്നതു സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
കേരളത്തിലേക്കു വന്നാൽ വർഷത്തിന്റെ അവസാന മാസത്തിൽ ഹരിതകേരളം എന്ന മിഷൻ തന്നെ സർക്കാർ ആരംഭിച്ചിരിക്കുന്നു. ജലസ്രോതസ്സുകൾ ശുദ്ധീകരിക്കൽ, കൃഷി ഒരു സംസ്കാരമാക്കി മാറ്റൽ, ജൈവകൃഷിയിലൂടെ ഭക്ഷ്യോത്പാദനം വർധിപ്പിക്കൽ, മാലിന്യം വളമാക്കുക വഴി ആ പ്രശ്നം പരിഹരിക്കൽ എന്നിങ്ങനെ പോകുന്നു മിഷന്റെ ലക്ഷ്യങ്ങൾ. ഇതൊക്കെ നല്ല കാര്യങ്ങൾ തന്നെ. പക്ഷേ, ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന ആത്മവിശ്വാസം ഇന്ന് സർക്കാരിനോ ജനങ്ങൾക്കോ ഉണ്ടെന്നു പറയാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷണം എന്നത് കേവലം തൊലിപ്പുറമേ ചെയ്യേണ്ട ഒന്നല്ല. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെട്ടിരുന്ന കേരളത്തിന്റെ അറുപതാം പിറന്നാളിന്റെ തലേന്നാണ് നാം ഇൗ നാടിനെ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു നമ്മുടെ ജനകീയ നിയമസഭാ പട്ടം നൽകി ആദരിച്ചത്. ഇന്ന് കേരളം നേരിടുന്ന അഥവാ അടുത്ത നാലഞ്ചു വർഷങ്ങൾക്കകം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ ഏതെല്ലാമാണ്? കാലാവസ്ഥാമാറ്റം എന്ന യാഥാർത്ഥ്യത്തെ മറന്നു കൊണ്ട് ഇനി കേരളത്തിന്റെ ഭാവിയെ, അല്ല വർത്തമാനത്തെ കുറിച്ചുപോലും ചിന്തിക്കാൻ കഴിയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് കിട്ടാൻ കാരണമായ ഏതാണ്ടെല്ലാ പ്രകൃതിദത്ത സൗഭാഗ്യങ്ങളും നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. അല്പം ബാക്കിയുള്ളത് കൂടി 2020-നകം തീർക്കും. കിഴക്കൻ വനങ്ങൾ മുതൽ ഇടനാട് കടന്നു തീരം വരെ എല്ലാം. ഇതൊക്കെ സംരക്ഷിക്കാൻ ഇവിടെ നിയമങ്ങളുണ്ട്, ഭരണ വകുപ്പുകൾ ഉണ്ട്, നിയമലംഘനം നടന്നാൽ വിചാരണ ചെയ്തു ശിക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. ഇതിനെല്ലാം പുറമെ നാൽപ്പതു വർഷം മുമ്പുള്ള (സൈലന്റ് വാലി സംവാദ) കാലത്തേക്കാൾ വളരെ ഉയർന്ന പാരിസ്ഥിതിക അറിവ് സമൂഹത്തിനും ഭരണകർത്താക്കൾക്കും ഉണ്ട്. എല്ലാവരും തങ്ങളുടെ പാരിസ്ഥിതിക പക്ഷപാതിത്തം നിരന്തരം ആവർത്തിക്കുന്നുമുണ്ട്. എന്നിട്ടും ഇത്രമാത്രം ദുരവസ്ഥ ഉണ്ടാകുമെന്ന തോന്നൽ എന്തുകൊണ്ട്? ഒറ്റവാക്കിൽ പറഞ്ഞാൽ അനുഭവം എന്നാകും മറുപടി.
മണ്ണ് എന്നതിനെ കുറിച്ച് മലയാളി ഇന്നും വച്ചു പുലർത്തുന്ന ധാരണ അത് കുഴിച്ചും നികത്തിയും മറിച്ചും മുറിച്ചും വിൽക്കാനുള്ള ഒരു ചരക്കെന്ന രീതിയിൽ മാത്രമാണ്. ജീവൻ നിലനിൽക്കാൻ മണ്ണ് വേണം എന്ന ശാസ്ത്ര സത്യം പരീക്ഷക്ക് മാത്രം നാം ഒാർക്കുന്നു. വാക്കും പ്രവർത്തിയും തമ്മിൽ ഒരു യുക്തിയുമില്ലാത്ത ബന്ധമാണുള്ളത്. ഒട്ടനവധി ഉദാഹരണങ്ങൾ ഇതിന് എടുത്തു കാണിക്കാൻ കഴിയും. ഇനി യാഥാർത്ഥ്യബോധത്തോടെ ഇൗ വിഷയം കൈകാര്യം ചെയ്യേണ്ടതായും വരും. നാമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലയിൽ പോലും മലയാളി ലിറ്ററിന് ഇരുപതു രൂപ കൊടുത്തു കുപ്പിവെള്ളം വാങ്ങിക്കുടിക്കുകയാണല്ലോ. ഇതിലേറെ വൈരുദ്ധ്യാത്മകമായ ഒരു വസ്തുത എന്റെ കണ്ണിൽ പെട്ടിട്ടില്ല. വെള്ളം വിൽക്കുന്നതിന്റെ ധാർമികത ചോദ്യം ചെയ്യാൻ പോലും ഇന്നാട്ടിലെ ഒട്ടു മിക്ക സംഘടനകളും പ്രസ്ഥാനങ്ങളും തയാറായിട്ടില്ലല്ലോ? എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും അവകാശപ്പെട്ട ജലം ഒരാൾ കുപ്പിയിലാക്കി മറ്റൊരാൾക്ക് വിൽക്കുന്നതിൽ സർവസാക്ഷരരായ മലയാളികൾക്ക് ഒരു ആശങ്കയുമില്ല. വെള്ളം വിലയ്ക്ക് മാത്രം ലഭിക്കുന്ന ഒന്നായാൽ ഏതെങ്കിലും വിധത്തിൽ പണം കൊടുക്കാൻ കഴിയാത്ത (ദരിദ്രരല്ല, എത്ര ദാരിദ്ര്യമുണ്ടെകിലും കുടിവെള്ളം വാങ്ങാതിരിക്കാൻ കഴിയില്ലല്ലോ) മറ്റു സസ്യ-ജീവജാലങ്ങൾക്ക് എങ്ങനെ വെള്ളം കിട്ടും എന്ന പ്രശ്നമുണ്ടല്ലോ. വിൽപ്പനച്ചരക്കാകുമ്പോൾ ഏറ്റവും ലാഭം കിട്ടുന്നിടത്ത് വിൽക്കുന്നതാണല്ലോ രീതി. ആൽമരം മുതൽ മുത്തങ്ങ പുല്ലു വരെയുള്ള സസ്യങ്ങൾക്കും മണ്ണിര മുതൽ ആന വരെയുള്ള ജീവികൾക്കും ജീവജലം നൽകാൻ ആരു തയ്യാറാകും? അങ്ങനെ നൽകിയാൽ അതുകൊണ്ട് ആർക്കെന്തു ലാഭം? പക്ഷേ, ആർക്കും വെള്ളം കിട്ടാതെ വന്നാൽ, ഇവയൊക്കെയും നശിച്ചാൽ പിന്നെ മനുഷ്യൻ മാത്രമായി എങ്ങനെ നിലനിൽക്കും എന്ന ലളിത ചോദ്യം മാത്രം നാം അവഗണിക്കുന്നു. രണ്ടു പതിറ്റാണ്ടോളമായി പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന പെപ്സി കമ്പനിക്കെതിരെ ഇപ്പോൾ ചില സമരങ്ങൾക്കൊക്കെ ആഹ്വാനം നടക്കുന്നുണ്ട്. കൊക്കകോള കമ്പനി പൂട്ടിയത് പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്നാണ് എന്നതിനെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങുകയും എതിർക്കുകയും ചെയ്തുപോന്ന രാഷ്ട്രീയ കക്ഷികൾക്കൊന്നും ആത്മാർത്ഥതയില്ലെന്നു തെളിയിക്കുന്നതായിരുന്നു പെപ്സിയുടെ പ്രവർത്തനം തുടർന്നത്.
ശരീരത്തിൽ രക്തമെന്നതു പോലെയാണ് ഭൂമിയിൽ ജലം. ഇവ രണ്ടും ജീവന്റെ അടിസ്ഥാനമാണ്. ശരീരത്തിൽ രക്തമില്ലാത്തിടത്ത് ജീവനില്ല. ഭൂമിയിൽ ജലമില്ലാതെ ജീവനുണ്ടാകില്ല. രണ്ടും അളവിൽ പരിമിതമാണ്. അതുകൊണ്ട് പരിധിയിലധികം നഷ്ടമായാൽ മരണം ഉറപ്പ്. എന്നാലും അത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കണം. ശരീരത്തിലെ ഒരവയവത്തിനു മറ്റൊരവയവത്തെക്കാൾ കൂടുതൽ അവകാശമില്ല. ഭൂമിയിൽ ജലവും അതുപോലെയാണ്. രക്തചംക്രമണം വഴി ഒട്ടനവധി ജൈവധർമ്മങ്ങൾ ശരീരത്തിൽ നിർവ്വഹിക്കപ്പെടുന്നു. അതുപോലെ ജലം ഒഴുകുന്ന വഴിക്കെല്ലാം ജീവനെ സംരക്ഷിക്കുന്നുണ്ട്. വെള്ളം കടലിലേക്ക് വെറുതെ ഒഴുകിപ്പോകുന്നു തുടങ്ങിയ വിവരദോഷങ്ങൾ ഇന്നും നാം പറയുന്നു. കടലിൽ ജീവനുണ്ടെന്ന വസ്തുത നാം മറന്നു പോകുന്നു. ഒരു ശരീരത്തിൽ രക്തം കുറഞ്ഞാൽ മറ്റൊന്നിൽ നിന്നും പരിമിതമായ അളവിൽ എടുക്കാം. പക്ഷേ, ഭൂമിയിൽ ജലം കുറഞ്ഞാൽ എടുക്കാൻ നമ്മുടെ കയ്യിൽ മറ്റൊരു ഭൂമി വേറെയില്ല. വെള്ളത്തിന്റെ ഉദാഹരണം വഴി മണ്ണിലേക്കും വായു വിലേക്കും കൃഷിയിലേക്കും ഭക്ഷണത്തിലേക്കും ആരോഗ്യത്തിലേക്കുമെല്ലാം നമുക്കെത്താം എന്നതു കൊണ്ടാണ് ഇത്രയേറെ അതിനെക്കുറിച്ചു വിവരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ നദിയും കൊച്ചി പ്രദേശത്തെ 50 ലക്ഷത്തോളം മനുഷ്യരുടെ ശുദ്ധജലസ്രോതസ്സുമായ പെരിയാർ മറ്റു നദികളെപ്പോലെതന്നെ വൻനാശത്തിന്റെ പിടിയിലാണ്. ഇരുനൂറ്റമ്പതിലധികം രാസവ്യവസായങ്ങൾ ആ നദിയിലേക്കു കൊടും വിഷവസ്തുക്കൾ ഒഴുക്കുന്നതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്തവർ ഏതു ജലസംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ആ നദിയെ മലിനമാക്കുന്ന കമ്പനിക്കെതിരെ നോട്ടീസ് അയക്കാൻ ധൈര്യപ്പെട്ട ഒരു ഉദ്യോഗസ്ഥനെ എത്ര മാത്രം പീഡിപ്പിക്കുന്നു? ചാലക്കുടിപ്പുഴയെ വിഷമയമാക്കുന്ന നിറ്റാ ജെലാറ്റിൻ കമ്പനി പൂട്ടാൻ നിയമവും ജനങ്ങളും ആവശ്യപ്പെട്ടിട്ടും അതിനെ സംരക്ഷിക്കുന്നവർ ജലസംരക്ഷണത്തെക്കുറിച്ചു സംസാരിക്കുന്നതിൽ അപാകതയില്ലേ?
മണ്ണും ജലവും മറ്റു പ്രകൃതിവിഭവങ്ങളും ധാതുക്കളും അനാഥമാണെന്ന ധാരണ ലോകത്തിനില്ലാതായിട്ട് നാലര പതിറ്റാണ്ടു കഴിഞ്ഞിട്ടും അനന്തവികസനം എന്നത് നമ്മുടെ അടിസ്ഥാന ധാരണയായി തുടരുന്നു. ശുദ്ധവായു പോലും ഇന്ന് പരിമിതമായിരിക്കുന്നു. എന്നാൽ ഒാരോ വർഷവും ഉയരുന്ന ഉത്പാദനവും, ഉപഭോഗവും അതു വഴി ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയും നമ്മുടെ ലക്ഷ്യങ്ങളായി തുടരുന്നു. വാഹനങ്ങൾ പ്രതിവർഷം 13 ശതമാനം കണ്ട് കൂടുമെന്നു കരുതി നാം റോഡ് വികസനം അസൂത്രണം ചെയ്യുന്നു. ഇൗ വാഹനങ്ങൾ ഉണ്ടാക്കാനും ഒാടിക്കാനും വേണ്ട ലോഹങ്ങളും മറ്റു ധാതുക്കളും എന്തിന് ഇന്ധനം പോലും ഇനി എത്ര നാൾ എന്ന് സംശയിക്കേണ്ട അവസ്ഥ ഉണ്ടെന്നു കണക്കുകൾ പറയുന്നു.
എന്നെന്നും ഉയരുന്ന വൈദ്യുതി ഉപഭോഗം നമ്മുടെ മറ്റൊരു പ്രധാന ലക്ഷ്യമാകുന്നു. അതിനായി ഏതു പുഴയിലും അണകെട്ടുന്നതിനെ ന്യായീകരിക്കുന്നു. ആണവനിലയങ്ങളെന്ന ദുർഭൂതത്തെ വരെ സ്വാഗതം ചെയ്യുന്നു. ഒറ്റ ഫുകുഷിമ അപകടത്തെ തുടർന്ന് നിലവിലുള്ള 54 ആണവ നിലങ്ങളും അടച്ചു പൂട്ടാൻ ജപ്പാൻ തയ്യാറായത് കേവല പരിസ്ഥിതി വാദം കൊണ്ടല്ല, പരിസ്ഥിതി മൗലികവാദികൾ എതിർത്തതുകൊണ്ടുമല്ല, കൃത്യമായ സാമ്പത്തിക കാരണങ്ങൾ കൊണ്ടുതന്നെയാണ്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി മഹാ ദുരന്തമാണെന്നു നന്നായി അറിഞ്ഞിട്ടും ജനങ്ങളും നിയമവും അതിനെ എതിർത്തിട്ടും അതിനു വേണ്ടി വാദിക്കാൻ മടിക്കാത്തവരാണ് ഭരണകൂടങ്ങളിലുള്ളത്. എന്നാലും നമുക്കൊരു കുലുക്കവുമില്ല. ദിവസേന അരമണിക്കൂർ വെദ്യുതി ഉപഭോഗനിയന്ത്രണം എന്നത് എന്തോ വലിയ ദുരന്തമായി നാം കാണുന്നു. അതുകൊണ്ടു തന്നെ പത്തോ പതിനഞ്ചോ ശതമാനം വൈദ്യുതിക്കമ്മി എന്നതിനെ ഒാർത്തു നാം വളരെ ആശങ്കപ്പെടുന്നു. എന്നാൽ നാം കഴിക്കുന്ന ഭക്ഷണമടക്കം ഏതാണ്ട് 90 ശതമാനം വസ്തുക്കളുടെ ഉത്പാദനത്തിലും നമുക്ക് കമ്മിയാണെന്ന വസ്തുതയിൽ നമുക്കൊരു ആശങ്കയുമില്ല. വൈദ്യുതി അല്പം കുറഞ്ഞാലും നിലനിൽപ്പ് അത്ര അപകടത്തിലാകില്ല. എന്നാൽ ഭക്ഷണം കുറഞ്ഞാൽ നാം നിലനിൽക്കില്ല. വൈദുതി ഇന്ത്യയിൽ ഇവിടെ ഉണ്ടെങ്കിലും ചില രാഷ്ട്രീയ ഒൗദ്യോഗിക തീരുമാനങ്ങൾ എടുത്താൽ ഒരു സെക്കൻഡ് കൊണ്ട് ഇവിടെ എത്തിക്കാം. ഭക്ഷണം ഭൗതികമായി തന്നെ കൊണ്ടു വരണം. അതിനു സമയം വളരെ കൂടുതൽ വേണം. വൈദ്യുതി ഉത്പാദനം പെട്ടെന്ന് കൂട്ടുകയും കുറക്കുകയും ചെയ്യാം. എന്നാൽ ഭക്ഷണം മണ്ണിൽ ഒട്ടനവധി ജൈവ സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടായി വരണം. ജലക്ഷാമത്തെ കുറിച്ച് പോലുമില്ലാത്ത ആശങ്ക വൈദ്യുതിക്കമ്മിയെ പറ്റി ഉള്ള ഒരു ജനതയുടെ യുക്തിബോധം എത്രമാത്രം നിലവാരം കുറഞ്ഞതാണെന്നു പറയേണ്ടതില്ലല്ലോ? കാലാവസ്ഥയിൽ പ്രവചനാതീതമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടും അത് ഒരാളുടെയും ചിന്തക്കു പോലും വിഷയമാകുന്നില്ല.
കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങളെ പറ്റിയും അവയ്ക്കുള്ള പരിഹാരങ്ങളെ പറ്റിയും ഗഹനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തിയ ഗാഡ്ഗിൽ റിപ്പോർട്ടിനോട് നമ്മുടെ അധികാര കേന്ദ്രങ്ങൾ (മതവും രാഷ്ട്രീയവുമടക്കം) എടുത്ത നിലപാട് നാം മറന്നു കൂടാ. കേരളത്തിന്റെ ജലഗോപുരമാണ് പശ്ചിമഘട്ടം എന്ന് അതിൽ പറഞ്ഞതിനെ പുച്ഛത്തോടെ ഇവരെല്ലാം തള്ളി. നമ്മുടെ കാലാവസ്ഥ, ജലലഭ്യത, പുഴ, കൃഷി, കയറ്റുമതി പ്രാധാന്യമുള്ള ചായ, കാപ്പി, സുഗന്ധദ്രവ്യങ്ങൾ മുതലായവയുടെ ഉത്പാദനം, വൈദ്യുതി, കൃഷി, ഭക്ഷണം, ടൂറിസം, മത്സ്യോത്പാദനം തുടങ്ങി ആയുർവേദം വരെ ആ മലനിരകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന വസ്തുത അറിയാത്തവരൊന്നുമല്ല ഗാഡ്ഗിലിന്റെ കാലു തല്ലി ഒടിക്കണം എന്നു വരെ അലറി വിളിച്ചത്. ഏതു കർഷകരുടെ പേരിൽ ഇവർ അക്രമസമരം നടത്തിയോ അവർ തന്നെ ആയിരിക്കും പശ്ചിമഘട്ട നിരകൾ നശിച്ചാൽ അതിന്റെ പ്രധാന ഇരകളും എന്ന സത്യം സമർത്ഥമായി മറച്ചു പിടിക്കപ്പെട്ടു. ആ മലനിരകളെ തകർക്കുന്ന ഖനന നിർമാണ പ്രവർത്തനങ്ങൾ അല്പമൊന്നു നിയന്ത്രിക്കണമെന്ന ആവശ്യം പോലും തള്ളപ്പെട്ടു. പാടം നികത്തുന്നതിനെതിരായ നിയമങ്ങൾ ഉണ്ടാക്കി എന്നത് ശരി. എന്നാൽ അത് നടപ്പാക്കാൻ വേണ്ട ഡാറ്റാ ബാങ്ക് ഉണ്ടാക്കാൻ എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും കഴിയാത്തതെന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ തന്നെ ഒരു പ്രതീക്ഷയും ഇല്ലെന്നു ബോധ്യപ്പെടും. ഏതു സമഗ്ര സമീപനങ്ങളെയും ഒറ്റപ്പെട്ട ചില ഉദാഹരങ്ങൾ കാട്ടി പരാജയപ്പെടുത്താൻ നമുക്കാകുന്നു. എന്നാൽ പാരിസ്ഥിതിക സംതുലനം എന്നത് സമഗ്രവീക്ഷണം കൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നാണ്.
ഖനനം നിയമവിധേയമാക്കണമെന്ന സുപ്രീം കോടതി വിധി പോലും പരസ്യമായി ലംഘിക്കപ്പെടുന്നു. പാരിസ്ഥിതികാനുമതി, പൊതു തെളിവെടുപ്പ് മുതലായ നിയമങ്ങൾ പോലും വികസനത്തിന് തടസ്സമാകുന്നു എന്നാണ് ഇവിടെയും ഉയർത്തുന്ന വാദം. നിർമാണ പ്രവർത്തനങ്ങളും അതിനായുള്ള വിഭവക്കൊള്ളയും വികസനമായി കാണുന്നു. മൂവ്വായിരത്തിലധികം പാറമടകൾ കേരളത്തിലുണ്ട്. സുപ്രീം കോടതി വിധി മറികടന്നു കൊണ്ട് ഇവയൊക്കെ ഇന്നും പ്രവത്തിപ്പിക്കുന്നവർ ആരെല്ലാമാണെന്നു സർക്കാരിന്റെ പല വകുപ്പുകൾക്കും അറിയാത്തതല്ല. മലനിരകളിലെ കെട്ടിട നിർമ്മാണങ്ങൾക്കു നിയന്ത്രണം വേണമെന്ന് പറയുന്നതു പോലും വലിയൊരു അപരാധമായി കാണുന്നു. ഇങ്ങനെ നൂറുകണക്കിന് പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്. പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ നിന്നും ഖനനം നടത്തി വൻ തോതിലുള്ള വികസനം സാധ്യമാക്കാനാണ് അധികാരികൾ കിണഞ്ഞു ശ്രമിക്കുന്നത്. കരിന്തളം (കാസറഗോട്), ചക്കിട്ടപ്പാറ (കോഴിക്കോട്) തുടങ്ങി ആലപ്പുഴ തീരം വരെ ഇവരുടെ കഴുകൻ കണ്ണുകളുടെ ലക്ഷ്യമാണ്… പാവപ്പെട്ടവർക്ക് കൂര വച്ചുകെട്ടാൻ വേണ്ടി മണലും കല്ലും കരിങ്കല്ലും ഖനനം ചെയ്യണമെന്നാണ് ഇവരുടെ വാദം. എന്നാൽ കേരളത്തിൽ മൂന്നര ലക്ഷം ദരിദ്രർക്കാണ് വീടില്ലാത്തതെന്നു സർക്കാർ കണക്ക്. എന്നാൽ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന പതിനെട്ടു ലക്ഷത്തോളം വീടുകൾ ഇവിടെ ഉണ്ടെന്ന വസ്തുത മറച്ചു പിടിക്കപ്പെടുന്നു.
പട്ടി ശല്യത്തെ കുറിച്ച് വലിയ ബഹളം വെക്കുന്നവർ അതിന്റെ അടിസ്ഥാന കാരണമായ മാലിന്യ പ്രശ്നം കാണാനേ കൂട്ടാക്കുന്നില്ല. മലമ്പനിക്കാരനെ പനിക്കു മാത്രം ചികിത്സിക്കുന്ന രീതിയാണിത്. മാലിന്യ പ്രശ്നം നാം കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്നുതന്നെ നമ്മുടെ കാഴ്ചപ്പാട് വ്യക്തമാകും. ലാലൂർ, വിളപ്പിൽശാല, ഞെളിയൻ പറമ്പ് തുടങ്ങി പതിനഞ്ചോളം ഇടങ്ങളിൽ അനേക ദശകങ്ങൾ ജനങ്ങൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അപ്പോഴൊക്കെ ഇത് വികേന്ദ്രീകരിച്ചു മാത്രം ചെയ്യേണ്ട ഒന്നാണെന്ന് വാദിച്ചവരെ നാം ഒാടിച്ചു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും ഉറവിട മാലിന്യ സംസ്കരണത്തെ പറ്റി വാചാലരാകുന്നു. നല്ലത്, പക്ഷേ, ഒരിടത്തും അത് വ്യാപകമായി നടപ്പിലാക്കുന്നില്ല.
കാസർഗോട്ടെ നിരപരാധികൾക്കുമേൽ യുദ്ധം പോലെ വിഷമടിച്ചതിന്റെ മഹാ ദുരിതങ്ങൾ ആർക്കും താങ്ങാൻ കഴിയാത്ത വിധം നമ്മുടെ മുന്നിൽ എത്തിയപ്പോൾ മാത്രമാണ് കുറെ പേർക്കെങ്കിലും കീടനാശിനിയെന്നതിന്റെ പാരിസ്ഥിതിക ആഘാതം മനസ്സിലായത്. പത്ത് വർഷത്തിനകം പശ്ചിമഘട്ടത്തെ കീടനാശിനി വിമുക്തമേഖല ആക്കണമെന്ന് പറഞ്ഞ ഗാഡ്ഗിലിനെ നമ്മൾ പരിഹസിച്ചു. എൻഡോ സൾഫാൻ മാത്രമാണ് അപകടകരം എന്ന രീതിയിലാണ് പലരുടെയും പ്രചരണം. അതുതന്നെ മറ്റു പേരുകളിൽ ഇവിടെ എത്തുന്നു. കൂടാതെ നൂറു കണക്കിന് മറ്റുള്ള രാസകീടനാശിനികളും സുലഭമാണ്. കേരളത്തിലെ മൂന്നു വീടുകളിൽ ഒരു അർബുദരോഗി എങ്കിലുമുണ്ടെന്നാണ് പല അന്വേഷണങ്ങളും കണ്ടെത്തിയിട്ടുള്ളത്. അതിനു പുറമെ വൃക്കയ്ക്കുള്ള തകരാറുകൾ, പ്രമേഹം മുതലായ രോഗങ്ങളും വ്യാപകമാണ്. നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നല്ലൊരു പങ്കും പുറത്തു നിന്ന് വരികയാണ്. അവയിലെല്ലാം കൂടിയ തോതിൽ കീടനാശിനികളുടെ അംശമുണ്ടെന്നും നമുക്കറിയാം. ഇതിനു ബദലായി ഇന്നാട്ടിൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന പരിപാടി സർക്കാരിനൊപ്പം പല പാർട്ടികളടക്കം നിരവധി സംഘടനകളും വ്യക്തികളും ആരംഭിച്ചിട്ടുണ്ട്. നല്ലത്. നമ്മുടെ മണ്ണും ഭൂമിയും ജലസ്രോതസ്സുകളും വികസനത്തിന്റെ പേരിൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് തടഞ്ഞ് അതിൽ പണിയെടുക്കാൻ തയ്യാറുള്ളവർക്കു വേണ്ട ഭൂമി കൊടുക്കാതെ ഇതിനു പരിഹാരമില്ല. ചെങ്ങറയിൽ പത്തു വർഷത്തിലേറെയായി ഭൂമിയിൽ യഥാർത്ഥ ജൈവകൃഷി നടത്തി മാതൃക കാട്ടിയവർക്കു ഇന്നും ആ മണ്ണിൽ വീടുവയ്ക്കാൻ അനുവാദം നൽകിയിട്ടില്ല. അവർ കയ്യേറ്റക്കാരെപ്പോലെ പട്ടയമോ വിൽക്കാനുള്ള അവകാശമോ അല്ല ചോദിക്കുന്നത്.
നമ്മുടെ ഭക്ഷ്യ ആവശ്യത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമേ ഇന്ന് നാം ഉത്പാദിപ്പി ക്കുന്നുള്ളൂ. അന്യസംസ്ഥാനത്തു നിന്നും വരുന്ന പച്ചക്കറികൾ അതിർത്തിയിൽ പരിശോധിക്കുവാനുള്ള ശ്രമം പരിഹാസ്യമാണ്. അത് പരിശോധിക്കാൻ വേണ്ട സംവിധാനങ്ങൾ നമുക്കില്ല. അതിനപ്പുറം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിശോധനയുടെ ഫലം വരുന്നതുവരെ വാഹനം തടഞ്ഞു നിർത്താൻ കഴിയുമോ? അത് കമ്പോളത്തിലെത്തി ജനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ശേഷം അതിൽ വിഷമുണ്ടെന്നു കണ്ടെത്തിയതുകൊണ്ടെന്തു ഫലം? നാട്ടിലാകെ ഇന്ന് കീടനാശിനികൾ വ്യാപിക്കുന്നത് ഭക്ഷണത്തിൽ കൂടി മാത്രമല്ല. നിത്യേന ഉപയോഗിക്കുന്ന സോപ്പിലും മറ്റു ശുദ്ധീകരണ വസ്തുക്കളിലും (തറ വൃത്തിയാക്കുന്നതും തുണി കഴുകുന്നതുമായവ) എല്ലാം കീടനാശിനിയുടെ അംശങ്ങൾ ഉണ്ട്. കീടാണുക്കളെന്ന ജീവന്റെ അടിത്തറയായ ജീവരൂപങ്ങളെ ശത്രുക്കളായി അവതരിപ്പിക്കുന്നവയാണ് പല പരസ്യങ്ങളും.
എന്തായാലും അടിസ്ഥാന വീക്ഷണങ്ങളിൽ യാതൊരു വിധ മാറ്റങ്ങളും വരുത്താതെ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനെ കേവല മുദ്രാവാക്യങ്ങൾ മാത്രമായേ കാണാൻ കഴിയൂ. ഇൗ സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥ സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതുപോലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം നടപ്പിലാക്കാൻ കഴിയും വിധം ഡാറ്റാ ബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. രാഷ്ട്രീയ കക്ഷികൾ നൽകുന്ന വാഗ്ദാനങ്ങൾക്ക് പ്രാവർത്തികമായ തുടർച്ചയുണ്ടാകാത്തത് അപലപനീയമാണ്. പക്ഷേ, കാലാവസ്ഥാമാറ്റം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഘട്ടങ്ങളിൽ പോലും നാം ഇത്രമാത്രം നിസ്സംഗരാകാമോ?