ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാടെന്നും ഇടനാടെന്നും തീരപ്രദേശമെന്നും വളരെ വ്യക്തമായി വിഭജിച്ചിട്ടുണ്ട്. കിഴക്ക് നീണ്ടുകിടക്കുന്ന പശ്ചിമഘട്ടമലനിരകൾക്കും പടിഞ്ഞാറ് അറബിക്കടലുമെന്ന മഹാപ്രകൃതിശക്തികൾക്കിടയിലാണ് കേരളത്തിൽ ഇടനാടൻ കുന്നുകൾ സ്ഥിതിചെയ്യുന്നത്. വാസ്തവത്തിൽ ഇത്തരത്തിലുള്ള കുന്നുകളും സമതലപ്രദേശങ്ങളും പുഴയോരങ്ങളുമാണ് മനുഷ്യവാസയോഗ്യമായിട്ടുള്ളത്. ഒരു തരത്തിൽ കേരളത്തിലുള്ളവരുടെ ജീവിതവും സംസ്കാരവും ഉരുത്തിരിഞ്ഞിടമാണ് ഇടനാടൻ കുന്നുകൾ.
ഇടനാടൻ ചെങ്കൽ കുന്നുകളിൽ ഏറെ പഠിക്കപ്പെട്ടതും, കുന്നെന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ ഒാടിയെത്തുന്ന ഇടവുമാണ് മാടായിപ്പാറ. കുപ്പംപുഴ, രാമപുരംപുഴ, പെരുമ്പപ്പുഴ എന്നീ നദികളൊരുക്കുന്ന നീർത്തടങ്ങളും അറബിക്കടലിൽ ഇറങ്ങി നിൽക്കുന്ന ഏഴിമലയുടെ സാമീപ്യവും, ഇൗ പ്രദേശങ്ങൾക്ക് നടുവിൽ പ്രകൃതി വലിയൊരു മേശയിട്ടിരിക്കുന്നതുപോലുള്ള ഒരു പീഠഭൂമിയായാണ് മാടായിപ്പാറ സ്ഥിതിചെയ്യുന്നത്. 600-ലധികം ഏക്കറിൽ പരന്നു കിടക്കുന്ന ഇൗ കുന്നിന്റെ ഉയരം 40 മുതൽ 47 മീറ്റർ വരെയാണ്. ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടൽ തലോടി നിരപ്പാക്കി ഒഴിവാക്കിപ്പോയ കുന്നിൻ തലപ്പുകളിലൊന്നാണ് മാടായിപ്പാറയെന്ന് പഠനങ്ങൾ വെളിവാക്കുന്നു. 550 വർഷങ്ങൾക്ക് മുൻപ് കുപ്പംപുഴ ഇപ്പോൾ വളഞ്ഞൊഴുകുന്ന റെയിൽവെ ബ്രിഡ്ജിനടുത്തുനിന്ന് നേരെ പടിഞ്ഞാറോട്ടൊഴുകി ഏഴിമലക്കടുത്തുവെച്ച് കടലിലേക്ക് പതിച്ചിരുന്നുവത്രേ. മാരാഹി എന്ന പേരിൽ ഒരു വലിയ തുറമുഖമായിരുന്നു ഇൗ അഴിമുഖം. ഗ്രീക്ക്, അറേബ്യൻ, ചൈനീസ് സഞ്ചാരികൾ നമ്മുടെ നാട്ടിലെത്തിയത് ഇൗ തുറമുഖം വഴിയായിരുന്നു. ജൈന, ജൂത, അറേബ്യൻ സംസ്കാരങ്ങൾ മാടായിലെത്തിയതും ഇൗ ജലപാതവഴിയായിരുന്നുവെന്ന് ചരിത്രകാര•ാർ സാക്ഷ്യപ്പെടുത്തുന്നു.
മണ്ണിന്റെ ഘടന:
ചെങ്കൽ കുന്നായ മാടായിപ്പാറയുടെ ഉപരിതലം വർഷങ്ങളായുള്ള കുത്തനെയുള്ള സൂര്യപ്രകാശവും കനത്ത മഴയും കാരണം ചെങ്കൽവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ 30-40 അടിവരെ ചെങ്കൽപാളികളാണുള്ളത് (Laterite). ചെങ്കല്ലിനടിയിലായി പൊടിമണ്ണും അതിനു താഴെ പഴയകാലത്ത് മണ്ണിനടിയിലായിപ്പോയ മരാവശിഷ്ടങ്ങളുടെ ബാക്കിപത്രമായ കരി പോലുള്ള കാർബണിന്റെ പല രൂപങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ഇവ ലിഗ്നൈറ്റിന്റെ രൂപത്തിലായിട്ടുമുണ്ടത്രേ. ഇവയ്ക്കിടയിലായി ചെറിയ പാളി മണലും ഏറ്റവും അടിയിലായി വെള്ളനിറത്തിലുള്ള ചേടി (China clay) യുമാണുള്ളത്. മാടായിപ്പാറയിലെ ചെങ്കല്ലിനുള്ളിൽ ഇരുമ്പിന്റെയും, അലുമിനിയത്തിന്റെയും അയിരുകളുടെ നിക്ഷേപങ്ങൾ ഉള്ളതായി പഠനങ്ങൾ വെളിവാക്കുന്നു. മാംഗനീസ്, ടൈറ്റാനിയം, വനേഡിയം, സിർക്കോൺ, സൾഫർ, ഫോസ്ഫറസ് തുടങ്ങിയവയുടെ ചെറുനിക്ഷേപങ്ങൾ മണ്ണിനടിയിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുമുണ്ട്. ഇരുമ്പിന്റെ ഒാക്സൈഡുകളും കുറഞ്ഞ അളവിൽ ഉള്ള മാംഗനീസ് ഒാക്സൈഡുമായി ചേർന്നുണ്ടായിട്ടുള്ള ആവരണമാണ് മേൽപ്പാറയുടെ കാഠിന്യത്തിന് കാരണമായിട്ടുള്ളത്.
കഴിഞ്ഞ അമ്പത് വർഷമായി വടുകുന്ദ ശിവക്ഷേത്രത്തിന് പിന്നിലായി നടന്നിരുന്ന ചൈനാക്ലേ ഖനനം മാടായിപ്പാറയുടെ വിരിമാറിനെ കാൻസർപോലെ കാർന്നു തിന്നുകയായിരുന്നു. 1995-ൽ ചൈനാക്ലേയ്ക്ക് പുറമെ ലിഗ്നൈറ്റ് കൂടി മാടായിപ്പാറക്കടിയിലുണ്ടെന്ന കണ്ടെത്തൽ മുഴുവൻ പാറയെയും ഖനനം ചെയ്യാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുകയും 25 വർഷത്തേക്ക് അഞ്ചു മെട്രിക് ടൺ ലിഗ്നൈറ്റും 25 മെട്രിക് ടൺ ചൈനാക്ലേയും ഖനനം ചെയ്യാൻ ഗുജറാത്ത് മിനറൽ ഡവലപ്പ്മെന്റ് കോർപ്പറേഷനുമായി ചേർന്ന് കേരളാ ക്ലേയ്സ് ആന്റ് സെറാമിക് ലിമിറ്റഡ് കമ്പനി പദ്ധതിയിട്ടിരുന്നു. ജനങ്ങളുടെ എതിർപ്പ് കാരണം പദ്ധതി വേണ്ടെന്ന് വെയ്ക്കുകയും ഇൗയടുത്ത കാലത്തായി മുഴുവൻ ഖനന പദ്ധതികളും സർക്കാർ മാടായിപ്പാറയിൽ നിർത്തിവെയ്ക്കുകയും ചെയ്തു.
ജലസമൃദ്ധി:
ചെങ്കല്ലുകളെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയുടെ വെള്ളം ശേഖരിച്ചുവെക്കാനുള്ള കഴിവ് ഇൗ അടുത്ത കാലത്താണ് ശാസ്ത്രലോകം മനസ്സിലാക്കിത്തുടങ്ങിയത്. മൂവായിരം മില്ലിമീറ്ററിലധികം പെയ്യുന്ന മഴവെള്ളം ചെങ്കൽപ്പാറകളിലെ പോറലുകളിലൂടെ ഭൂഗർഭത്തിലൂടെ അരിച്ചിറങ്ങി, കുന്നുകൾക്കുള്ളിൽ അറകളിൽ സംഭരിച്ചുവെക്കുന്നു. കുന്നിന്റെ മുകളിലെ ജൈവവസ്തുക്കളുമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്ന ജലത്തിന്റെ അമ്ലസ്വഭാവം ചെങ്കൽകുന്നിലെ കാത്സ്യത്തെ അരിച്ചുമാറ്റി ഭൂഗർഭത്തിൽ വലിയ വിള്ളലുകളും അറകളും രൂപം കൊള്ളാൻ കാരണമായിത്തീരുന്നു. ഇൗ അറകളെല്ലാം നല്ല ജലസംഭരണികളായിത്തീരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മാടായിപ്പാറ പോലുള്ള കുന്നുകളെ ഏറ്റവും നല്ല ജലഭൂതങ്ങൾ (Aquifier) ആയി വിശേഷിപ്പിക്കാം. ജൂൺ മാസത്തോടെ കുന്നിൻ തലപ്പുകളിൽ പെയ്യുന്ന മഴയുടെ പ്രധാനപങ്കും ചെങ്കൽപ്പാറ സ്പോഞ്ച് പോലെ പിടിച്ചെടുത്ത് ഭൂഗർഭ അറകളിൽ സംഭരിച്ചുവെക്കുന്നു. മഴ കനക്കുമ്പോൾ കുടിച്ചുവീർത്ത കുന്നിൻപുറങ്ങളിൽ നിന്നും അധികമുള്ള ജലം നീർച്ചാലുകളായും, അരുവികളായും, വെള്ളച്ചാട്ടങ്ങളായും പുറത്തേക്ക് നിർഗ്ഗമിക്കുന്നു. എട്ട് മാസക്കാലത്തോളം പുറത്തേക്കൊഴുകുന്ന അഞ്ചോളം വെള്ളച്ചാട്ടങ്ങൾ മാടായിപ്പാറക്ക് ചുറ്റുമുണ്ട്. ഇടവപ്പാതിയിലെ ഇടിയോടു കൂടിയുള്ള ആദ്യമഴയിൽതന്നെ ഇൗ ജലഭൂതങ്ങൾ ഞെട്ടിയുണരുകയും വെള്ളം നീരുറവകളായി പുറത്തേക്കൊഴുകുകയും ചെയ്യുന്നു. വടുകുന്ദ ശിവക്ഷേത്രത്തിന് പിന്നിലുള്ള ചെരിവിൽ നിന്നൊഴുകുന്ന ജലധാര ചില കാലങ്ങളിൽ നല്ല വേനൽക്കാലത്തു പോലും ജലം ചുരത്തുന്നത് കണ്ടിട്ടുണ്ട്.
മാടായിപ്പാറയുടെ കിഴക്കേ ചെരിവിൽ കുളങ്കരപ്പള്ളിക്കുളത്തിലേക്കൊഴുകുന്ന “തലയാട്ടും വെള്ളം” എന്ന വെള്ളച്ചാട്ടം ആദ്യമഴയിൽതന്നെ സജീവമാകുന്ന ഒന്നാണ്. ഒരു മിനിട്ടിൽ 500 ലിറ്റർ വെള്ളമാണ് ഭൂമിക്കടിയിൽ നിന്നും ഉറപൊട്ടി പുറത്തേക്കൊഴുകുന്നത്. കണക്കു നോക്കിയാൽ ഒരു ദിവസം 10 ലക്ഷം ലിറ്റർ വെള്ളം! ഇന്നത്തെ മാർക്കറ്റ് വിലയായ 20 രൂപ വെച്ച് കൂട്ടിയാൽ രണ്ട് കോടി രൂപയുടെ വെള്ളമാണ് ഒരു ദിവസം കൊണ്ട് ഇൗ വെള്ളച്ചാട്ടത്തിൽ നിന്ന് മാത്രമായി ഒഴുകി വരുന്നത് എന്നു കാണാം. ഇൗ വെള്ളച്ചാട്ടം അഞ്ചു മാസക്കാലത്തോളം ഒഴുകുകയാണെങ്കിൽ ഏകദേശം 300 കോടി രൂപയുടെ ശുദ്ധജലമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം 1500 കോടി രൂപയുടെ ശുദ്ധജലം കിട്ടുമെന്നുള്ളത് കുന്നിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കുന്നു.
ഇവ കൂടാതെ ജല അതോറിറ്റിയുടെ രണ്ട് കൂറ്റൻ വാട്ടർ ടാങ്കുകൾ സ്ഥിതിചെയ്യുന്നത് മാടായിപ്പാറയിലാണ്. ഒരെണ്ണം വടുകുന്ദ ശിവക്ഷേത്രത്തിന്റെയടുത്തുള്ള കിണറ്റിൽ നിന്നാണ് മാടായിപോലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത്. മറ്റൊരെണ്ണം എറിപുരത്തുമാണ്. ഇൗ രണ്ട് ടാങ്കുകളിൽ നിന്നായി ഒരു ദിവസം നാൽപതിനായിരത്തിലേറെ ലിറ്റർ ജലമാണ് പമ്പ് ചെയ്യുന്നത്.
ഏഷ്യയിലെ കുടിവെള്ളത്തിൽ ഏറ്റവും ശുദ്ധമായതും രുചിയേറിയതും നമ്മുടെ ഇടനാടൻ ചെങ്കൽകുന്നുകളിലെ വെള്ളമാണെന്ന് പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്. 1997-ൽ കുന്നിൻപുറത്തുള്ള ജലസംഭരണികളിൽ നിന്നും ശേഖരിച്ച വെള്ളം ലാബോറട്ടറിയിൽ പരിശോധന നടത്തുകയുണ്ടായി. മിനറൽ വാട്ടറിനെ വെല്ലുന്ന രീതിയിലുള്ള രാസശുദ്ധിയാണ് ഇൗ ജലത്തിലുള്ളതെന്നായിരുന്നു പരിശോധനാഫലം. അധികമുള്ള ഫോസ്ഫറസിനേയും ഘനലോഹങ്ങളെയും ഫലവത്തായി മാറ്റിയെടുക്കാനുള്ള കഴിവ് ചെങ്കല്ലിനുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ഇവയ്ക്ക് പുറമെ പാറപ്പുറത്തുള്ള ഒട്ടനവധി പാറക്കുളങ്ങൾ, അമ്പലക്കുളങ്ങൾ, ചരിത്രാവശിഷ്ടമായി നിലകൊള്ളുന്ന ജൂതക്കുളം എന്നിവ മാടായിപ്പാറയുടെ ജലസമൃദ്ധിയുടെ പ്രകടമായ ഉദാഹരണങ്ങളാണ്. ഏത് വേനലിലും വറ്റാത്ത വടുകുന്ദ ശിവക്ഷേത്രത്തിലെ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള തടാകം ശാസ്ത്രലോകത്തിന് ഏറെ വിസ്മയകരമായി ഇപ്പോഴും നിലകൊള്ളുന്നുമുണ്ട്.
ജൈവവൈവിധ്യം:
ഒറ്റനോട്ടത്തിൽ തരിശുനിലമെന്ന് തോന്നിക്കുന്ന മാടായിപ്പാറ ഒട്ടേറെ സസ്യ-ജന്തുജാലങ്ങളുടെ അഭയകേന്ദ്രമാണ്. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് മാടായിപ്പാറയിലെ സസ്യങ്ങളുടെ വളർച്ച രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ജൂൺ മാസം മുതൽ ഒക്ടോബർ വരെ നീണ്ടു നിൽക്കുന്ന നനവാർന്ന ഘട്ടവും നവംബർ മുതൽ മെയ്മാസം വരെ നീണ്ടുനിൽക്കുന്ന വരണ്ട അവസ്ഥയും. ഇൗ രണ്ട് പ്രധാന ഘട്ടങ്ങളിൽ ഉള്ള ജൈവവൈവിധ്യം ഏതൊരു സുപ്രധാന ആവാസവ്യവസ്ഥയെയും വെല്ലുന്ന രീതിയിലുള്ളതാണ്.
സസ്യവൈവിധ്യം:
വേനലിന്റെ കടുത്ത ചൂടിൽ പാറകളിലെ അവസാനത്തെ പുല്ലും കരിഞ്ഞിരിക്കുമ്പോൾ ആശ്വാസമായെത്തുന്ന മഴ ഉറങ്ങിക്കിടക്കുന്ന വിത്തുകളെ തൊട്ടുതലോടുമ്പോൾ കണ്ണു മിഴിച്ച് കരിമ്പാറകളെ പച്ചപ്പുകൊണ്ട് പുതുനാമ്പുകൾ അലങ്കരിക്കുന്നു. 117 സസ്യകുടുംബങ്ങളിലായി 666 ഇനം സപുഷ്പികളായ ചെടികളെയാണ് മാടായിപ്പാറയിൽ നിന്നും നാളിതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവിടുത്തെ സസ്യസമ്പത്തിനെക്കുറിച്ച് 1990-കളുടെ തുടക്കത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ സസ്യശാസ്ത്രജ്ഞരായ ഡോ. പി.വി. ശിവരാജൻ, ഡോ. കെ.ടി. ജോസഫ്, ഡോ. പി.വി. മധുസൂദനൻ, ഡോ. എ.കെ. പ്രദീപ് എന്നിവർ ചേർന്ന് നാലിനം പുതിയ സസ്യങ്ങളെ ലോകത്താദ്യമായി മാടായിപ്പാറയിൽ നിന്നും കണ്ടെത്തി. ഇൗയടുത്ത കാലത്തായി ഡോ. കെ.പി. രാജേഷ്, ഡോ. കെ.പി. സ്വപ്ന, ഡോ. രതീഷ് നാരായണൻ, ഡോ. സി. പ്രമോദ് എന്നിവരുടെ ശ്രമഫലമായി അഞ്ചിനം പുതിയ സസ്യങ്ങളെക്കൂടി ശാസ്ത്രലോകത്തിന് സമ്മാനിക്കുകയുണ്ടായി. മാടായിപ്പാറയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
- Rotala malabarica
- Nymphoides krishnakesara
- Lepidagathis keralensis
- Eriocaulon madayiparensis
- Lindernia madayiparensis
- Coelachne madayensis
- Parasopubia hoffmanni
- Justicia ekakusuma
മാടായിപ്പാറയിൽ കണ്ടെത്തിയ 666 ഇനം സസ്യങ്ങളിൽ 161 എണ്ണം നമ്മുടെ നാട്ടിൽ മാത്രം കാണുന്ന തദ്ദേശീയ (എൻഡമിക്) ഇനങ്ങളാണ്. 56 ഇനത്തിൽപ്പെട്ട പുൽവർഗ്ഗങ്ങളും നമ്മുടെ പാറയിലുണ്ട്. ഇവയിൽ ഒൻപത് ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന എൻഡമിക് സ്പീഷീസുകളാണത്രേ! മഴകഴിഞ്ഞ ഉടൻ മാടായിപ്പാറയെ ജൈവ കവചമാക്കി വളരുന്ന നെയ് പുല്ലുകളുടെ വൈവിധ്യം വേനൽമഴ വരുന്നതുവരെ പാറയെ സംരക്ഷിക്കുകയും അനുബന്ധ വിത്തുകളെയും ജീവജാലങ്ങളെയും വെയിലിന്റെ കാഠിന്യത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.
പ്രാണിഭോജികളായ കാക്കപ്പൂവിന്റെ (Utricularia) ഏഴു സ്പീഷീസും, അഴുകണ്ണിയുടെ (Drosera indica) ഒരിനവും മാടായിപ്പാറയിൽ ധാരാളമായി വളരുന്നുണ്ട്. അപൂർവ്വമായി തറയിൽ വളരുന്ന ചില ഒാർക്കിഡുകളും മാടായിപ്പാറയുടെ മാത്രം പ്രത്യേകതകളാണ്.
പാറപ്പുറത്ത് എവിടെയും വലിയ മരങ്ങളില്ലെങ്കിലും മാടായിക്കാവിലെ കാട്ടിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലകൊള്ളുന്ന വലിയ മരങ്ങളും കൂറ്റൻ പുല്ലാഞ്ഞി വള്ളിപ്പടർപ്പുകളും വിശ്വാസത്തിന്റെ പേരിൽ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.
ജന്തുവൈവിധ്യം:
സസ്യസമൃദ്ധിയും സൂക്ഷ്മ ആവാസവ്യവസ്ഥകളുടെ വൈവിധ്യവും കാരണം മാടായിപ്പാറ വളരെയധികം പ്രത്യേകതയുള്ള ഒട്ടനവധി ജന്തുക്കളുടെ അഭയകേന്ദ്രം കൂടിയാണ്. ഒട്ടേറെ ഇനം സസ്യങ്ങൾ ഒട്ടനവധി ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമായതിനാൽ മാടായിപ്പാറ ചിത്രശലഭങ്ങളുടെ കേന്ദ്രമാണ്. കേരളത്തിൽ നാളിതുവരെ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 140 ഇനത്തെ മാടായിപ്പാറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ചില പ്രധാനപ്പെട്ട വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ശലഭവൈവിധ്യം ഇവിടെയുണ്ട്. വടുകുന്ദ ശിവക്ഷേത്രത്തിനടുത്തുള്ള ഒരു ചെറിയ പ്രദേശത്ത് മാത്രം ഒാണക്കാലത്ത് ഒരു ദിവസം കൊണ്ട് 40-50 ചിത്രശലഭ സ്പീഷീസുകളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. ഇൗയിടം മാടായിപ്പാറയിലെ ‘Butterfly Park” ആയാണ് അറിയപ്പെടുന്നത്.
മഴപെയ്താൽ കുന്നിൻ മുകളിലെ കുഴികളും പാറപ്പരപ്പുകലും കുളങ്ങളും വെള്ളം നിറഞ്ഞു നിൽക്കുന്ന കാലത്ത് ധാരാളം തുമ്പികൾ മാടായിപ്പാറയിലെത്താറുണ്ട്. 55 ഇനം തുമ്പികളെയാണ് മാടായിപ്പാറയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന Lyriothemis acigastra എന്ന തുമ്പിയിനത്തെ കേരളത്തിൽ ആദ്യമായി കണ്ടെത്തിയത് മാടായിപ്പാറയിൽ നിന്നുമാണ്. മഴക്കാലത്തുണ്ടാവുന്ന താൽക്കാലിക തണ്ണീർത്തടങ്ങൾ ഒട്ടനവധി തുമ്പികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നതിനാൽ തുമ്പികളെ അടുത്തറിയാനും പഠിക്കാനുമുള്ള ഏറ്റവും നല്ലൊരിടം കൂടിയാണ് നമ്മുടെ മാടായിപ്പാറ.
മേൽവിവരിച്ച വർണ്ണഭംഗിയുള്ള പ്രാണികൾക്ക് പുറമേ പല നിറത്തിലുള്ള പുൽച്ചാടികളും നിശാശലഭങ്ങളും മാടായിപ്പാറയിൽ നിരീക്ഷിച്ചിട്ടുണ്ട്. പത്തോളം ഇനം തൊഴുകയ്യൻ പ്രാണിയേയും (Praying Mantis) നാൽപ്പതോളം ചിലന്തിയിനങ്ങളേയും ഇൗ ആവാസവ്യവസ്ഥയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രാണികളുടെ വൈവിധ്യം പ്രാണിഭോജികളായ തവളകളുടെ കാര്യത്തിലും മാടായിപ്പാറയിൽ കാണാം. ഇരുപതോളം ഇനം തവളകളെ ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. പല തവളകളും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്. വരണ്ട മാസങ്ങളിൽ മണ്ണിനടിയിലേക്ക് പോവുകയും മഴവരുന്നതോടെ, തണ്ണീർത്തടങ്ങൾക്ക് ജീവൻ വെക്കുന്നതോടെ തവളകൾ സജീവമാവകയും ചെയ്യുന്നു. ചെങ്കൽത്തവളകൾ, പാറത്തവളകൾ, ചിത്രത്തവളകൾ തുടങ്ങിയ അത്യപൂർവ്വ തവളകളുടെ പ്രജനനകേന്ദ്രം കൂടിയാണ് മാടായിപ്പാറ.
കേരളത്തിൽ കണ്ടെത്തിയ 500 ഒാളം പക്ഷിയിനങ്ങളിൽ 182 ഇനത്തെ മാടായിപ്പാറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട 12 ഇനം പക്ഷികളെങ്കിലും ആദ്യമായി കണ്ടെത്തിയിട്ടുള്ളത് മാടായിപ്പാറയിൽ നിന്നുമാണെന്നറിയുമ്പോഴാണ് മാടായിപ്പാറയുടെ പ്രധാന്യം നമുക്ക് മനസ്സിലാവുക. 182 ഇനത്തിൽ 45 ഇനമെങ്കിലും ദേശാടനപക്ഷികളാണ്. ഒട്ടുമിക്ക ദേശാടനക്കാരുടെയും തുടക്കം മാടായിപ്പാറയിൽ നിന്നുമാണത്രേ! ദേശാടനക്കാലം ആരംഭിക്കുന്ന ആഗസ്റ്റ് മാസാവസാനമോ സെപ്റ്റംബർ ആദ്യമോ ആണ് മിക്ക ദേശാടകരും മാടായിപ്പാറ സന്ദർശിക്കുന്നത്. അതുപോലെ ദീർഘദൂര ദേശാടകരായ പല പക്ഷികളുടെയും ദേശാടനപ്പറക്കലിനിടയിലെ ഇടത്താവളം (Passage Migrant) കൂടിയാണ് മാടായിപ്പാറ. നമ്മുടെ ചുറ്റുവട്ടത്തെ ദേശാടനപ്പക്ഷികൾ തിരിച്ച് പോവാതെ മഴക്കാലത്ത് അഭയം കണ്ടെത്തുന്നിടം കൂടിയാണ് നമ്മുടെ കുന്ന്. ഇത്തരത്തിലുള്ള 24 ഇനം ദേശാടനപക്ഷികളുടെ വലിയ കൂട്ടങ്ങൾ മഴക്കാലത്ത് കണ്ടിട്ടുണ്ട്. തറയിൽ കൂട് കെട്ടി വസിക്കുന്ന വാനമ്പാടികൾ, വരമ്പൻമാർ, വയൽക്കണ്ണൻ, തിത്തിരിപ്പക്ഷികൾ എന്നിവരുടെ അവസാന അഭയകേന്ദ്രം കൂടിയാണ് മാടായിപ്പാറ. ഇൗയടുത്ത കാലത്തായി മാടായിപ്പാറയിൽ നടക്കുന്ന “വികസന” വിധ്വംസന പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയതായി പഠനങ്ങൾ വെളിവാക്കുന്നു.
പക്ഷികൾക്ക് പുറമെ ഇരുപതോളം ഇനം ഉരഗ ജീവികളും, 13 ഇനം സസ്തനികളും, ഒട്ടേറെ ഇനം മത്സ്യങ്ങളും മാടായിപ്പാറയിൽ അഭയം കണ്ടെത്തിയിട്ടുണ്ട്.
ഭീഷണികൾ:
പ്രകൃതിയുടെ വരദാനമായ മാടായിപ്പാറ കഴിഞ്ഞ അൻപത് വർഷമായി വികസനത്തിന്റെ പേരിൽ പല രീതിയിലുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. Kerala Clays and Ceramic Products Ltd. കഴിഞ്ഞ 45 വർഷത്തിലേറെയായി ചെയ്തുകൊണ്ടിരുന്ന ചൈനാക്ലേ ഖനന പ്രവർത്തനങ്ങൾ കുന്നിന്റെ തെക്കു-പടിഞ്ഞാറേ ചെരിവിനെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മണ്ണിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ഇരുമ്പിന്റെ അംശം വീടുകളിലെ കിണറുകളെ മുഴുവൻ നശിപ്പിച്ചു. ചില കിണറുകളിൽ 25 mg/litre ആണ് ഇരുമ്പിന്റെ അംശം. ലോകാരോഗ്യ സംഘടനയുടെ നിബന്ധന പ്രകാരം നമുക്ക് കുടിക്കാവുന്ന ജലത്തിലെ പരമാവധി അനുവദനീയമായ ഇരുമ്പിന്റെ അളവ് 0.3mg/litre ആണ്. സൾഫേറ്റും ഫോസ്ഫേറ്റും ഇതുപോലെ വെള്ളത്തിൽ കൂടിയിട്ടുണ്ട്. ചില കിണറുകളിലെ ജലത്തിന്റെ ജഒ മൂല്യം 2-3 ആണ്. വെള്ളം ശരിക്കും ആസിഡാണെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ദേവസ്വം ഭൂമിയുടെ പകുതിയിലധികവും അനധികൃതമായി കയ്യേറി കൈവശം വയ്ക്കുന്നതും, തലങ്ങും വിലങ്ങുമുള്ള അനധികൃത വാഹനഗതാഗതവും, പുൽമേടുകളിൽ തീയിടുന്നതും മാടായിപ്പാറയുടെ തനിമയാർന്ന ആവാസവ്യവസ്ഥ ഏറെക്കുറെ ഇല്ലാതാക്കിയിരിക്കുകയാണ്. ചെങ്കൽപ്പരപ്പുകളെ വിഭവങ്ങളായും ഉൽപ്പന്നങ്ങളായും ഉപയോഗപ്പെടുത്താനുള്ള വികസനോന്മുഖമായ വ്യവസായിക യുക്തിക്ക് വഴങ്ങി മാടായിപ്പാറയെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
നമുക്ക് മാത്രമല്ല നമ്മുടെ അടുത്ത തലമുറയ്ക്കും ഇൗ പൈതൃക ഭൂമിയെ പോറലേൽപ്പിക്കാതെ, പരിശുദ്ധിക്ക് ഇനി ഏറെ കളങ്കം പറ്റാതെ തിരിച്ച് നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്.