വശ്യമനോഹരമാണ് കേരളത്തിന്റെ ഇടനാട്. കിഴക്ക് ഉയർന്ന പശ്ചിമഘട്ട മലനിരകൾ, പടിഞ്ഞാറ് അറബിക്കടലും പരന്ന തീരദേശവും. ഇവയ്ക്കിടയിലാണ് ഇടനാട്. ചെറിയ കുന്നിൻ നിരകൾ. അവയുടെ താഴ്വാരങ്ങളിലെ ചെളിവയലുകൾ. കുന്നിൻ ചെരിവുകളിൽ നിന്ന് നിർഗ്ഗമിച്ച് വയലുകൾക്ക് അലങ്കാരമായൊഴുകുന്ന തോടുകൾ, നീർച്ചാലുകൾ, സമ്പദ്സമൃദ്ധമായിരുന്നു കേരളത്തിന്റെ ഇടനാട്.
പശ്ചിമഘട്ടത്തിലെ വൈവിധ്യമാർന്ന ഉൾക്കാടുകൾ മലയാളി തീണ്ടി അശുദ്ധമാക്കിയിരുന്നില്ല. 3,000 മി.മീ. അധികം കനത്ത മഴ പെയ്യുന്നൊരിടം. കടുവയ്ക്കും, ആനയ്ക്കും, മലദൈവങ്ങൾക്കുമായി അവ വിട്ടുകൊടുത്തു. കടൽ താണ്ടി അക്കരെ പോകുന്നത് വിലക്കിയിരുന്നു. പലരും ഇവിടെ എത്തി. നാമാരും അങ്ങോട്ടുപോയില്ല. തീരദേശമണൽപ്പരപ്പും കായലോരവും കണ്ടൽക്കാടുകളും മുതലയ്ക്കും നീർനായകൾക്കും ഒക്കെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നു. നമുക്ക് നമ്മുടെ ഇടനാട് മാത്രം മതിയായിരുന്നു.
മുപ്പത്-നാൽപ്പത് കി.മീ. വീതിയിൽ 600 കി.മീ. നീളത്തിൽ കിടക്കുന്ന ഇടനാടിന്റെ സ്വരൂപം കേരളത്തിലുടനീളം ഒരേപോലെയല്ല. “അങ്ങ് തെക്ക് ആര്യങ്കാവ് ചുരത്തിനും അഷ്ടമുടിക്കായലിനും ഇടയിൽ ഒട്ടുമുയരമില്ലാത്ത, നീണ്ടു മെല്ലിച്ച പാറക്കുന്നിൻ നിരകൾ വരമ്പുകൾ പോലെ നീണ്ടുകിടക്കുന്നു. വാമനപുരം നദിയും കല്ലടയാറും ഇത്തിക്കരയാറും അച്ചൻകോവിലാറുമൊക്കെ വിശാലമായ പാടങ്ങൾക്ക് നടുവിലൂടെ അലസമായി ഒഴുകുന്നു. ഇൗ ഇടനാടിന്റെ കൊല്ലം ചുവ മറ്റൊന്നുംപോലിരിക്കില്ല. ഉയർന്ന ഇടുക്കി മലനിരകളിൽ നിന്നും അടർന്നു വീണുകിടക്കുന്നതുപോലെയുള്ള പാറമലകൾ പമ്പയ്ക്കും മൂവാറ്റുപുഴയ്ക്കും ഇടയ്ക്ക് ഒരു ഇടനാട് സൃഷ്ടിക്കുന്നു. ഏറ്റവും നല്ല കാർഷിക കാലാവസ്ഥയുള്ള ഇൗ ഇടനാട്ടിലെ കൃഷി, റബ്ബറിന്റെ കടന്നുകയറ്റത്തിന് മുമ്പ് ഒരു ഉത്സവമായിരുന്നു. നെല്ലിയാമ്പതി മലകളിൽ നിന്നും നിളാ തീരത്തേക്ക് നീളുന്ന ഒട്ടേറെ പാർശ്വനിരകൾ വടക്കൻ തൃശ്ശൂർ, തെക്കൻ പാലക്കാടൻ ജില്ലകളിലെ ഇടനാടിൽ ചിതറിക്കിടക്കുന്നു.
കോൾപാടങ്ങളും, തിരുവില്വാമലയുമൊക്കെ അതിരുകളായുള്ള ഇൗ ഇടനാടുപോലെ ഇതുമാത്രമേയുള്ളൂ. നീലഗിരിയും കുന്തിത്താഴ്വാരവും തൊട്ട് ബേപ്പൂർ പൊന്നാനി തീരം വരെ വെട്ടുകല്ലിൻ കുന്നിൻനിരകളും അതിലുമുയരമുള്ള പാറമലകളും, വീണ്ടും നാറാണത്തുഭ്രാന്തനേയും കാത്ത് വള്ളുവനാടൻ ഏറനാടൻ പെരുമയും പേറി നിൽക്കുന്നു. മയ്യഴിപ്പുഴക്ക് വടക്ക് തലപ്പു പരന്ന വെട്ടുകല്ലിൻ പീഠഭൂമികൾ സഹ്യനും ഏഴിമലയ്ക്കുമിടക്ക് കാരിരുമ്പ് ഒഴുകിപ്പരന്ന് ഉണ്ടായതുപോലെ, കാവുകളുടെ പച്ചത്തുരുത്തുകളും, കാൽക്കൽ പത്തിരുപത് പുഴകളുടെ നനവുമായി മറ്റൊരു ഇടനാട് സൃഷ്ടിക്കുന്നു.” (ഇടനാടൻ ചെങ്കൽക്കുന്നുകൾ – ഒരു പാരിസ്ഥിതിക സമീപനം, ടഋഋഗ)
ഭൂസ്ഥലികൾ (ഘമിറ ടരമുല)െ ആകെ നഷ്ടപ്പെടുന്നതിനു മുൻപ് നമുക്ക് നമ്മുടെ നാടറിയാനുള്ള ശ്രമം തുടങ്ങണം. ഇനി കുറച്ചേ അവശേഷിക്കുന്നുള്ളൂ. ആ ഇടനാടൻ കുന്നുകളെ പരിചയപ്പെട്ടേ മതിയാകൂ. കടലിൽ വരുത്തുന്ന മാറ്റങ്ങൾ നമുക്ക് പെട്ടെന്ന് മനസ്സിലാകില്ല. പശ്ചിമഘട്ട കാടുകളുടെ സംരക്ഷണം നിയമപരിരക്ഷയുള്ളതിനാൽ നമുക്ക് മാറ്റി മറിക്കാനാവില്ല. മറിച്ച് നാം ഏറ്റവും കൂടുതൽ മാറ്റിമറിക്കുന്നതും ആ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിച്ച് കാണുകയും ചെയ്യുക ഇടനാട്ടിലാണ്. നമ്മുടെ കൺമുന്നിൽവച്ച് നിമിഷംപ്രതി ഇടനാട് അപ്രത്യക്ഷമാവുകയാണ്. ഇടനാടേ കണാതാവുകയാണ്. “കാട് പോയി തുടക്കത്തിലേ മരിച്ച്, പിന്നെ മണൽവാരി, വെള്ളംവറ്റി, കരയിടിഞ്ഞ് രൂപംകൊണ്ടുപോലും തിരിച്ചറിയാതാവുന്ന പുഴകളും, കുന്നിടിച്ച് മണ്ണു വീണ് നികന്ന് പിന്നെ കോൺക്രീറ്റിനടിയിലായ പാടങ്ങളും, മാന്തിയും പൊട്ടിച്ചും മുറിച്ചുമാറ്റിയും കുറേ വടുക്കളായി മാത്രം അങ്ങിങ്ങ് ബാക്കിനിൽക്കുന്ന കുന്നിൻ നിരകളുടെ അസ്ഥിപഞ്ചരങ്ങളും, മനുഷ്യനിർമ്മിത അനാരോഗ്യ ആവാസവ്യവസ്ഥകളും മാത്രം ബാക്കി നിൽക്കുന്ന ഒന്നായി കേരളത്തിന്റെ ഇടനാട്.” (ഇടനാടൻ ചെങ്കൽകുന്നുകൾ പാരിസ്ഥിതിക സമീപനം ടഋഋഗ).
വെള്ളക്കാരന്റെ അധീശത്വം വരുന്നതുവരെ ചെങ്കൽകുന്നുകളും പാറത്തടങ്ങളും പാറക്കുളങ്ങളും പൊതുവിഭവമായിരുന്നു. കുന്നിന്റെ ആരോഗ്യമായിരുന്നു താഴ്വാര വയലുകളുടെയും നീർച്ചാലുകളുടെയും സമൃദ്ധി. ആഹാരത്തിനപ്പുറത്ത് കുന്ന് നൽകിയ ജലം, കന്നുകാലിതീറ്റ, വിറക്, പച്ചിലവളം, പുരകെട്ടാനും മേയാനുമുള്ള വിഭവങ്ങൾ, ചെറുകിട തൊഴിലുകൾക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ, ഒൗഷധങ്ങൾ എന്നിവ. പൊതുവായവ പൊതുവായി കരുതി പൊതുവായി സംരക്ഷിച്ചു വന്നിരുന്നു. കുന്നിനും, കാവിനും, കാനത്തിനും, മേച്ചിൽപ്പുറങ്ങൾക്കും അവകാശരേഖകളോ അതിരുകളോ ഉണ്ടായിരുന്നില്ല. രേഖയില്ലാത്ത ഭൂമി മുഴുവൻ നികുതി കൊടുക്കാൻ കഴിവുള്ളവർക്ക് ചാർത്തിക്കൊടുത്തു. അതോടെ പൊതുവിഭവമെന്ന ഭൂമിയുടെ ഉപയോഗക്രമം മാറിവന്നു.
നമുക്ക് നമ്മുടെ ഇടനാട് മാത്രം മതിയായിരുന്നു. ഉപ്പ് ഒഴികെ ജീവിക്കാനാവശ്യമായതെല്ലാം അവിടെ വിളഞ്ഞിരുന്നു. തലപ്പ് പരന്ന ഇടനാടൻ കുന്നുകളുടെ ഉച്ചിയിൽ വടക്കൻ കേരളത്തിൽ കാരിരുമ്പിന്റെ നിറവും ഉറപ്പുമുള്ള ചെങ്കൽപാറകളായിരുന്നു. പന്ത്രണ്ടുമാസവും വൈവിധ്യമാർന്ന സസ്യങ്ങൾ മുളച്ചും വളർന്നും കരിഞ്ഞും വിത്തിട്ടുപോകുന്ന ജീവന്റെ അനിശ്ചിതമെങ്കിലും സൗന്ദര്യമാർന്ന ഒരു ഭൂമിയായിരുന്നു അത്. ആദ്യമഴയിൽ രൂപം കൊള്ളുന്ന ചെറുകുഴികളടക്കം ഒാരോന്നും ജീവന്റെ കേദാരമായിരുന്നു. ഇടവ-മിഥുന മാസങ്ങളിൽ പച്ചവിരിച്ചും, ചിങ്ങമാസം വരെ നീലിച്ചും, ധനു-മകരം വരെ സ്വർണ്ണവർണ്ണമാർന്നും, മേടമാസം വരെ വെളുത്തും കരിംപാറകൾ സസ്യസമൃദ്ധിയാൽ നിറം മാറുന്നത് അവിസ്മരണീയമായ കാഴ്ചയാണ്. മേൽഭാഗത്ത് പാറ ഒഴിഞ്ഞ് അൽപം മണ്ണുള്ളയിടങ്ങളിൽ പാലയും, കാഞ്ഞിരവും, നെല്ലിയും, ഇരുളും, മരുതും ഒക്കെ വളരുന്നുണ്ടാകും. പുല്ലാനിയും ഒാടലും നരന്തലും അവയിലൊക്കെ പടർന്നു കയറിയിട്ടുണ്ടാകും. പാലയിൽ യക്ഷിയേയും കാഞ്ഞിരത്തിൽ കാലിച്ചാനേയും മലങ്കാരയിൽ ഗുളികനേയും കുടിയിരുത്തി വിശ്വസിച്ച് ആരാധിച്ച് സംരക്ഷിച്ചു വരുന്നു. കുന്നുകയറി വരുന്ന കാലിക്കും കാലിയാനും ഏറിയോരു ഗുണം വരുത്തി ഇവ പരിപാലിച്ചുവന്നു.
പീഠഭൂമിപ്പരപ്പ് കുത്തനെ ചെരിയുന്നിടത്ത് പച്ചിലവളമായി ഉപയോഗിക്കാവുന്ന മരങ്ങൾ സംരക്ഷിച്ചിരിക്കും. ഒാരോ വർഷത്തിലും തളിരിടുന്ന ഇവ പറമ്പിനും പാറയ്ക്കും ഇടയിലുള്ള കാവൽക്കാരായിരിക്കും. കുരങ്ങനും, മരപ്പട്ടിക്കും ഒക്കെ അഭയം നൽകുന്നത് ശാഖകൾ വെട്ടി നെടുതായി വളരുന്ന ഇൗ മരങ്ങളായിരിക്കും. പറമ്പ് തുടങ്ങുന്നിടത്ത് കാണ്ഡത്തിൽ വെള്ളം ശേഖരിച്ചുവെക്കുന്ന മുരിങ്ങയും, മുൾമുരിക്കും, വാകയും ഉണ്ടാകും. കുരുമുളകിന്റേയും വെറ്റിലക്കൊടിയുടേയും പറ്റുവേരുകൾ ഇടത്തരം മരത്തിന്റെ പുറന്തോടിൽ പറ്റുവേരുകൾ ആഴ്ത്തി വളരുന്നതിനാൽ ഏതു വേനലിലും ഹരിതാഭ നിലനിർത്തും. ഇവയ്ക്കിടയിൽ ഇഞ്ചിയും, മഞ്ഞളും, ചേനയും, ചേമ്പും, കിഴങ്ങുവർഗ്ഗങ്ങളും വളർത്തും. അതിനും കീഴെയായിട്ടാണ് കവുങ്ങും വാഴയും തെങ്ങും വളർത്തുക. ഇതിനോട് ചേർന്നാണ് വീടും, മനുഷ്യനും, തൊടിയും, കന്നുകാലിയും, നായയും, പൂച്ചയും, കോഴിയുമൊക്കെ സ്വരൈക്യത്തിൽ കഴിയുന്നത്. കുന്നിൻ ചെരിവ് അവസാനിക്കുന്നത് ഒരു തോട്ടിലേക്കായിരിക്കും. തോടിന്റെ ഇരുകരകളും സസ്യസമൃദ്ധമായിരിക്കും. തോട്ടിൽ എന്നും ജലവും ജലജീവികളുമുണ്ടാകും. കാടനും, കടുമ്പും, മൂഷിയും, ഏട്ടയും, വരാലും ഒക്കെ തോടുകളുടെ കയങ്ങളിൽ സമൃദ്ധമായുണ്ടാകും. സസ്യങ്ങളുടെ താങ്ങുവേരുകൾ അതിര് കാക്കുന്നതായും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടുകൾ ഒരു തടയണയുമില്ലാതെ എക്കാലവും ജലം വഹിച്ച് ഒഴുകിയിരുന്നു. തോടുകളോട് ചേർന്നായിരിക്കും നാടപോലെ നീണ്ടതെങ്കിലും വിസ്തൃതികുറഞ്ഞ വയലുകൾ. വെള്ളത്തിന്റെ ഉയർച്ചതാഴ്ചക്കനുസരിച്ച് വ്യത്യസ്തമായ നെല്ലിനങ്ങൾ, തുടർന്ന് പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ എക്കാലവും ഇത്തരം വയലുകളെ ജീവനുള്ളതാക്കി. മലയാളനാടകങ്ങളുടെ ഹരിശ്രീ കുറിച്ചതും പൂരക്കളിയും തെയ്യാട്ടങ്ങളും അരങ്ങേറിയതും ഇൗ വയലുകളിലായിരുന്നു.
ഒാരോ ചെങ്കൽ കുന്നിലും ഒരു കാവെങ്കിലും ഉണ്ടായിരുന്നു. വിശ്വാസവും ആരാധനയും കാവ് കേന്ദ്രീകരിച്ചായിരുന്നു. കാവിലമ്മയായിരുന്നു ഗ്രാമദേവത. ആ കാവിലമ്മയുടെ പരിധിയിൽ വരുന്ന ഭൂഭാഗവും ജനതയും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിരുന്നു. അത്യാവശ്യങ്ങൾ നിറവേറ്റാനുള്ള കൊടുക്കൽ വാങ്ങലുകൾ ആഴ്ചച്ചന്തകളിലൂടെയായിരുന്നു. അധികാരം നിലനിർത്താൻ കാവുകളോട് ചേർന്ന് ആയോധന പരിശീലനങ്ങളുണ്ടായിരുന്നു. കളരിയും, കളരിചികിത്സയും, തട്ടും തടവലും, മർമ്മചികിത്സയുമൊക്കെ പ്രാദേശികമായി വളർന്ന് വൈവിധ്യത്തോടെ പടർന്ന് അരങ്ങ് ഉറപ്പിക്കുകയായിരുന്നു. ഇടനാടൻ ചെങ്കൽകുന്നുകൾ നൽകിയ ഭക്ഷ്യസുരക്ഷയാണ് ആ നാടുകളെ പരമാധികാരം നൽകി സാംസ്കാരികമായി ഉയർത്തിയത്.
ഏതു നാടിന്റേയും മുഖച്ഛായയും ഏത് ജനതയുടെ ഭൂമിയുമായുള്ള ബന്ധവും തീരുമാനിക്കുന്നത് ആ നാട്ടിലൂടെയുള്ള ഉപരിതല ജല പ്രവാഹമായിരിക്കും. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 പുഴകളിൽ 16 എണ്ണം കണ്ണൂർ-കാസർഗോഡ് ജില്ലകളിലാണ്. ഇവ കൂടാതെ 15 കി.മീറ്ററിൽ കുറവായ ഏഴു നീർച്ചാലുകൾ വേറെയുമുണ്ട്. മൊത്തം 23 നീർച്ചാലുകളിൽ കാര്യങ്കോട്, ഷിരിയ, ചന്ദ്രഗിരി, കുപ്പം, വളപട്ടണം എന്നീ അഞ്ചു നദികൾ മാത്രമേ കാട്ടിൽ നിന്ന് ഉത്ഭവിക്കുന്നുള്ളൂ. മറ്റുള്ളവയെല്ലാം ഇടനാടൻ ചെങ്കൽകുന്നുകളുടെ സംഭാവനയാണ്.
ഉത്തരകേരളത്തിൽ ഇടവപ്പാതിമഴ ശക്തമാണ്. മഴവെള്ളം ചെങ്കൽകുന്നുകളിലൂടെ അരിച്ചിറങ്ങി കുന്നുകൾക്കുള്ളിൽ സംഭരിച്ചുവെക്കുന്നു. ചെങ്കൽകുന്നിലെ ഭൂഗർഭത്തിൽ വലിയ വിള്ളലുകളും അറകളും ജലനിർഗ്ഗമനവഴികളുമുണ്ട്. ചെങ്കൽകുന്നുകളിൽ ഏറ്റവും ഉറപ്പേറിയ ഭാഗം ഉപരിതലമാണ്. കീഴോട്ട് പോകുന്തോറും ഉറപ്പുകുറഞ്ഞു വരുന്നതിനാൽ ജലം ആഴത്തിലേക്ക് കിനിഞ്ഞിറങ്ങും. ഇവ കൂടുതൽ ദുർബലമായിടത്തുവച്ച് പുറത്തേക്കൊഴുകി നീർച്ചാലുകളായി തീരും. ഇത്തരം നീർച്ചാലുകളാണ് ഇടനാടൻ ചെറുപുഴകൾക്ക് നിദാനം. കുന്നുകൾ ജലസംഭരണികളാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ദുരന്തം. കുന്നാണ് നാട് കാക്കുന്നത്. കുന്ന് കാക്കുന്നത് പച്ചപ്പും. പച്ചപ്പ് കാക്കാത്ത കുന്നും, കുന്ന് കാക്കാത്ത നാടും മരുഭൂമിയാകും. ആൾഡോലിയോപോൾഡ് പറയും “ചെറുപ്പകാലത്തു കണ്ട പ്രാവുകളെയോർക്കുന്ന മനുഷ്യരിന്നും ജീവിച്ചിരിപ്പുണ്ട്. ജീവനുള്ള കാറ്റിനാൽ ത്രസിക്കപ്പെട്ട മരങ്ങളും ഇന്ന് ജീവിച്ചിരിപ്പുണ്ട്. കാലം കഴിയവെ പടുവൃദ്ധനായ ഒാക്കുമരം മാത്രം എല്ലാം ഒാർക്കും. ഏറ്റവും ഒടുവിൽ കുന്നുകൾ മാത്രം എല്ലാം അറിയും.”
ഏറ്റവും പ്രകൃതിപരവും സുസ്ഥിരവുമായ സ്വയംപര്യാപ്ത ജീവിതത്തിന്റെ അടിത്തറകളായിരുന്നു ഇൗ കുന്നുകൾ. വൈവിധ്യമാർന്ന മനുഷ്യസമൂഹത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇൗ കുന്നുകൾക്ക് കഴിഞ്ഞിരുന്നു. മരങ്ങളും സസ്യങ്ങളും വെട്ടിച്ചുട്ട് നടത്തിയ പുനംകൃഷിയാണ് ആദ്യകാലങ്ങളിൽ ഇൗ കുന്നുകൾക്കേറ്റ പരിക്ക്. 1950-കളോടെ സ്ഥിതികൾ മാറി. ധാരാളം പേർ ഇവിടങ്ങളിലേക്ക് കുടിയേറി. വെള്ളം കിട്ടാത്ത വിസ്തൃതമായ പാറപ്പരപ്പുകൾ പോലും കൈവശപ്പെടുത്തി. മണ്ണിളക്കി മരച്ചീനിയും തൈലപ്പുല്ലും കൃഷിചെയ്തു. മരങ്ങൾ മുറിച്ച് കശുമാവും റബ്ബറും വ്യാപിപ്പിച്ചു. പുൽതൈ്തലം വാറ്റാനും, മരച്ചീനി പുഴുങ്ങാനും, കശുമാങ്ങ വാറ്റാനും കുന്നിൻതലപ്പിലെ അവസാനത്തെ മരവും വേരടക്കം പിഴുതെടുത്തു. കശുമാവിന് എൻഡോസൾഫാനും, റബ്ബർത്തോട്ടത്തിലെ കളകൾ നശിപ്പിക്കാനെത്തിയ റൗണ്ടപ്പ് പോലുള്ള കളനാശിനികളും മണ്ണിലും വെള്ളത്തിലും വിഷം നിറച്ചു. ജൈവ വൈവിധ്യനാശത്തോടൊപ്പം ഭീകരമാം വിധം ജനിതക നാശവും ഉണ്ടായി. മാനവ്യാധികൾ, പേരില്ലാരോഗങ്ങൾ വ്യാപകമായി.
ഇതോടെ വരൾച്ച കൂടി. നീർച്ചാലുകൾ വറ്റി. മണ്ണൊലിച്ച് പാറതെളിഞ്ഞു. തുറസ്സായ ഭൂമിയിൽ മഴയും ചൂടും മാറി മാറി വീണപ്പോൾ മണ്ണ് ഉറഞ്ഞു. പാറവൽക്കരണത്തിന്റെ വേഗത കൂടി. മണ്ണിലെ ധാതുക്കൾ കുറഞ്ഞു. കുന്നിന് ആരോഗ്യം കുറഞ്ഞപ്പോൾ കശുമാവിന് പ്രതിരോധശേഷി കുറഞ്ഞു. ദ്രുതവാട്ടം വന്ന് കുരുമുളക് നേരത്തേ കളമൊഴിഞ്ഞു. മഹാളി വന്ന് കമുകും ശുഷ്കിച്ചു. മണ്ടചീയൽ വന്ന് തെങ്ങും ഫലം തരാതായതോടെ കുന്ന് കയറിയവർ അമ്പത് കൊല്ലം കഴിയുമ്പോൾ കുന്നിറങ്ങേണ്ടിവന്നു. കുന്നിറങ്ങുന്നവർ തുച്ഛമായ വിലക്ക് ഖനനക്കാർക്ക് ഭൂമി വിറ്റിറങ്ങി. ഫലം തരാത്ത മണ്ണിൽ ഖനനം കൊഴുത്തു. എം.സാൻഡും, ജില്ലിയും, വലിയ പാറകളും പാടങ്ങളിലും കായലോരങ്ങളിലും കടപ്പുറത്തും അഴിമുഖത്തും ദ്രുതഗതിയിലെത്തിച്ച് വികസനം പൊടിപൊടിച്ചു. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകൾ അസ്വാതന്ത്ര്യത്തിന്റെയും അനാരോഗ്യത്തിന്റെയും ഒാടകളായി.
തീരദേശത്തോട് ചേർന്ന് സൂക്ഷ്മകാലാവസ്ഥകൊണ്ട് സമ്പന്നമായ ചെങ്കൽകുന്നുകൾക്കും ചെമ്മണൽകുന്നുകൾക്കും വിധി മറ്റൊന്നായിരുന്നില്ല. ജെ.സി.ബി.കളും ടിപ്പറുകളും ഇത്തരം കുന്നുകളിൽ നടത്തിയ താണ്ഡവത്തിന്റെ ഭീഭത്സമായ മറ്റൊരു മുഖം കാണുക തീരദേശ വയലുകളിലാണ്. തീരദേശത്തെ മുഴുവൻ വയലുകളും നികത്തി കൊട്ടാര സദൃശമായ രമ്യഹർമ്യങ്ങൾ ഉയർത്താൻ പശ്ചിമഘട്ടത്തിലെ ഖനിജങ്ങളും ഇടനാട്ടിലെ ചെമ്മണലും ചെങ്കല്ലും തീരദേശത്തെ മണലും മതിയാവാതെ വന്നിരിക്കയാണ്. ഗൃഹനിർമ്മാണത്തിനുവേണ്ട വിഭവങ്ങളന്വേഷിച്ച് ജനത ഇന്ന് അന്യസംസ്ഥാനങ്ങളിലേക്ക് മാത്രമല്ല പോകുന്നത് കടൽകടന്നുകൂടിയാണ്. പ്രകൃതിദത്തമായി കേരളത്തിന് ഉരുക്കും സിമന്റും വൻതോതിലുണ്ടാക്കാനുള്ള വിഭവമില്ല. പക്ഷെ കേരളത്തെ നരകമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് കേരളത്തിലില്ലാത്ത ഇൗ രണ്ട് വിഭവങ്ങളാണ്.
നമ്മളെങ്ങോട്ടെന്ന് വ്യക്തമായി കാണിച്ച് നമ്മുടെ ചുറ്റുപാടുകളുടേയും നമ്മുടെ നാശത്തിനും കാരണവും അതിന് ഉത്തരവും ഒന്നിച്ചു തരാൻ കഴിയുക ഇടനാടൻ കുന്നുകൾക്കാണ്. കടൽ നിരപ്പ് ഉയർന്ന് കയറി വന്നിട്ടല്ല, വ്യാവസായികാവശ്യങ്ങൾക്ക് ഖനിജപദാർത്ഥങ്ങളെടുത്തിട്ടല്ല, മാലിന്യം മൂടിയിട്ടല്ല, അഭയാർത്ഥികൾ കുടികെട്ടി പാർത്തിട്ടല്ല നമ്മുടെ ഇടനാടൻ കുന്നുകളും വയലുകളും ഇല്ലാതായത്. ഭൂമിക്ക് വില കുറവായതുകൊണ്ട് പാറമടകൾ വളർന്നു. സ്വകാര്യസ്വത്തോ, സർക്കാരിന്റെ റിസർവ്വോ അല്ലാത്തതിനാൽ കുന്നിൻചെരിവിലെ അവസാനത്തെ കാരമുള്ളും വെട്ടി തീയിട്ടു. കയറ്റമറിയിക്കാത്ത കുന്നിന്റെ ചെമ്മൺ പാത മതിയാകാതെ ടാറിട്ട റോഡും, തുടർന്ന് വിമാനത്താവളങ്ങളും വന്നത് കുന്നിന്റെ മാറ് കീറിയാണ്.
അവസാനത്തെ ഇടനാടൻ കുന്നും കാണാതാവും മുൻപ്, കുന്നിൻതലപ്പിലെ അവസാനത്തെ പൊന്തക്കാടും ചാരമാവും മുൻപ് നമുക്കാ കുന്നുകളെ സ്നേഹിച്ചാരാധിച്ച് മനസ്സിൽ പ്രതിഷ്ഠിക്കണം.