• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
Featured Stories
July 2020

Home » Featured Stories » കാലാവസ്ഥാ മാറ്റവും ഭക്ഷ്യസുരക്ഷയും: മാറുന്ന ലോകത്തെ പരമ്പരാഗതകൃഷി സാദ്ധ്യതകള്‍

കാലാവസ്ഥാ മാറ്റവും ഭക്ഷ്യസുരക്ഷയും: മാറുന്ന ലോകത്തെ പരമ്പരാഗതകൃഷി സാദ്ധ്യതകള്‍

കെ.പി. ഇല്ല്യാസ്
Photo : Vinod VV

2018 ലെ പ്രളയത്തില്‍ ഏറെ കെടുതികള്‍ അനുഭവിച്ച കുട്ടനാട്ടിലും തൃശ്ശൂര്‍ കോള്‍പ്പാടത്തുമൊക്കെ പ്രളയശേഷമുള്ള നെല്‍കൃഷിയില്‍ പലയിടത്തും വിളവ് വര്‍ദ്ധിക്കുകയുണ്ടായി. വെള്ളപ്പൊക്കത്തിലൂടെ ഒഴുകി വന്ന് അടിഞ്ഞു ചേര്‍ന്ന ജൈവാംശമാണ് വിളവ് കൂടാന്‍ കാരണമാണെന്നാണ് അവിടങ്ങളിലെ നെല്‍ കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടില്‍ ചിലയിടങ്ങളില്‍ 40 ശതമാനം വരെ വിളവ് വര്‍ദ്ധിച്ചു. ഏക്കറിനു രണ്ടര ടണ്‍ വിളവ് കിട്ടിക്കൊണ്ടിരുന്ന സ്ഥലത്ത് മൂന്നര ടണ്‍ വിളവ് ലഭിക്കുകയുണ്ടായി. കോള്‍പ്പാടത്തും ഇതുപോലെ വിളവ് വര്‍ദ്ധിച്ചു.

കോള്‍പ്പാടവും കുട്ടനാടുമൊക്കെ സ്വാഭാവികമായിത്തന്നെ പണ്ടു മുതലേ വിളവേറെ ലഭിക്കുന്ന പ്രദേശങ്ങളായിരുന്നു. എന്നാല്‍ രാസവള, കീടനാശിനികളുടെ വരവോടു താല്‍ക്കാലികമായി അല്‍പം വിളവ് കൂടിയെങ്കിലും പിന്നീട് മണ്ണിന്‍റെ വളക്കൂറ് കുറയുകയും വിളവ് താഴോട്ട് പോകുകയാണുമുണ്ടായത്. ഇതിന്‍റെ ഫലമായി കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ രാസവളങ്ങള്‍ പ്രയോഗിക്കുകയും ഇത് രോഗകീടാക്രമണങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുകയും ചെയ്തു. ഇപ്പോള്‍ വളരെയധികം കീടനാശിനി പ്രയോഗമാണ് കുട്ടനാട്ടിലും കോള്‍പാടത്തുമൊക്കെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം അപ്പര്‍ കുട്ടനാട്ടിലെ പെരിങ്ങരയില്‍ കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് രണ്ട് കര്‍ഷകത്തൊഴിലാളികള്‍ മരിക്കുകയും ചെയ്തിരുന്നു. മണ്ണിന്‍റെ ജൈവാംശം തിരിച്ചു കൊണ്ടുവന്നാല്‍ വിളവില്‍ വലിയ മാറ്റങ്ങള്‍ സംഭിക്കുമെന്നാണ് പ്രളയം നമ്മെ പഠിപ്പിക്കുന്നത്. കേരളത്തില്‍ ജൈവകൃഷി മാര്‍ഗ്ഗങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട പ്രാധാന്യമാണ് ഇത് വിളിച്ചു പറയുന്നത്.

Photo : Subin Manakody

ഇതു മാത്രമല്ല നാടന്‍ വിത്തുകളും പരമ്പരാഗത കൃഷിരീതികളും കൊണ്ട് ഒരു പരിധി വരെ കാലാവസ്ഥയിലുണ്ടാകുന്ന ഇത്തരം മാറ്റത്തെ പ്രതിരോധിക്കാനാവുമെന്നും ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും ശേഷം വയനാട്ടില്‍ നെല്‍കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഒരു നാടന്‍ വിത്താണ് കല്ലടിയാര്യന്‍. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന്‍റെ അനുഭവം മൂലമാണ് കര്‍ഷകര്‍ ഈ വിത്ത് ആവശ്യപ്പെടുന്നത്. കരവിത്തായ കല്ലടിയാര്യന്‍ പ്രളയം മൂലം മണല്‍ നിറഞ്ഞ പാടങ്ങളില്‍ നന്നായി വിളയുമെന്നു മാത്രമല്ല, മൂപ്പു കുറവും വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ള വിത്തും കൂടിയാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ ഏഴിക്കര പഞ്ചായത്തിലെ പൊക്കാളിപ്പാടങ്ങള്‍ കഴിഞ്ഞ തവണത്തെ പ്രളയത്തെ അതിജീവിച്ച വാര്‍ത്ത പത്രങ്ങളിലുണ്ടായിരുന്നു. മൂന്നു ദിവസത്തിനകം കതിരാകാനായ പൊക്കാളിനെല്ലുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി നിന്നിട്ടും ഒന്നും സംഭവിച്ചില്ല. ഓരോ പ്രദേശത്തിനനുസരിച്ചുള്ള ഇത്തരം വിത്തുകള്‍ തിരിച്ചു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഓരോ പ്രദേശത്തെയും കാര്‍ഷിക രീതികള്‍ ഉരുത്തിരിഞ്ഞു വരുന്നത് അവിടുത്തെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ജലലഭ്യതയ്ക്കുമനുസരിച്ചാണ്. ഏറെക്കാലത്തെ കര്‍ഷകരുടെ അനുഭവങ്ങളാണ് ഇതിന് നിദാനം. ആ പ്രദേശത്തെ വിത്തുകളിലെ വൈവിധ്യവും രൂപം കൊള്ളുന്നത് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്നെയാണ്.

Photo : Vinod VV

പരമ്പരാഗത കൃഷിരീതികളുടെ പ്രത്യേകതകള്‍

കേരളത്തില്‍ ഇന്നില്ലാതെയായിക്കൊണ്ടിരിക്കുന്നതാണ് വിരിപ്പ് കൃഷി. മിക്ക സ്ഥലങ്ങളിലും ഇന്ന് വിരിപ്പ് നെല്‍കൃഷി കുറഞ്ഞു. മഴക്കാലത്തെ വെള്ളക്കെട്ടിനെ ഭയന്നാണ് കര്‍ഷകര്‍ ഇന്ന് വിരിപ്പ് കൃഷി ചെയ്യാത്തത്. വിരിപ്പ് കൃഷി ആരംഭിച്ചിരുന്നത് മേടമാസത്തിലായിരുന്നു. മുമ്പൊക്കെ കുംഭമീന മാസങ്ങളിലെ വേനല്‍മഴയില്‍ ഈര്‍പ്പം നില്‍ക്കുന്ന പാടങ്ങളില്‍ രണ്ടു ചാലുഴുത് കള കരിയിച്ച് വീണ്ടും ഉഴുത് കട്ടയെല്ലാം തല്ലിപ്പൊട്ടിച്ച് പാടത്തെ പൊടിയില്‍ മേടം ഒന്നിന് വിത്ത് വിതച്ച് വീണ്ടും ഉഴുത്, വിത്ത് മണ്ണില്‍ പൊതിയുമായിരുന്നു. ഇതിന് പൊടി വിതയ്ക്കുക എന്നാണ് പറയുക. മണ്ണിലെ ഈര്‍പ്പത്തിലും ചൂടിലും നെല്‍വിത്തുകള്‍ മുളച്ചു പൊന്തി വരുമായിരുന്നു. എന്നാല്‍ കളവിത്തുകള്‍ കരിഞ്ഞു പോയതുകൊണ്ട് അപ്പോള്‍ നെല്ലിനൊപ്പം മുളയ്ക്കുകയുമില്ല. മൂപ്പു കൂടിയ വിരിപ്പു വിത്തുകളോ മൂപ്പു കൂടിയ മുണ്ടകന്‍ വിത്തുകളോ വിതയക്കും. മേടത്തിലെ അശ്വതിയില്‍ വിതയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ഭരണിയില്‍ വിതയ്ക്കും. എടവപ്പാതിക്ക് മഴ കനക്കുമ്പോഴേക്കും നെല്‍ചെടികള്‍ നന്നായി വലിപ്പം വയ്ക്കും. അപ്പോള്‍ ശക്തമായ മഴയ്ക്ക് മറ്റു പ്രദേശങ്ങളില്‍ നിന്ന് ഒഴുകി വന്ന് മുളയ്ക്കുന്ന കളവിത്തുകള്‍ വെള്ളം കെട്ടി നിയന്ത്രിക്കാന്‍ സാധിക്കും. മാത്രമല്ല തവളക്കണ്ണന്‍, ആര്യന്‍, വിരിപ്പ് കയമ തുടങ്ങിയ നാടന്‍ വിത്തുകള്‍ കനം കൂടിയ കടഭാഗവും, പൊട്ടിചിനച്ചു വളരുകയും ചെയ്യുന്നത് കൊണ്ട് കളകള്‍ നെല്ലിനുള്ളില്‍ അമര്‍ന്നു പോകും. അല്‍പം പൊക്കം കൂടുതലുള്ളതു കൊണ്ട് സൂര്യപ്രകാശം അധികം അകത്തേയ്ക്ക് അരിച്ചിറങ്ങുകയുമില്ല. ഇക്കാരണങ്ങളാല്‍ കളകള്‍ക്ക് കരുത്തു കുറയും. പൊക്കം കുറഞ്ഞ ഉമയോ ജ്യോതിയോ ഒക്കെയാണെങ്കില്‍ കളശല്യം കൂടും. കള പറിക്കലാണല്ലോ നെല്‍കൃഷിയിലെ ഏറ്റവും ചെലവേറിയ പണി! മിഥുനത്തിലെയോ കര്‍ക്കിടകത്തിലെയോ ശക്തമായ മഴയില്‍ വെള്ളം പോങ്ങുകയാണെങ്കില്‍ പോലും വിതച്ച നാടന്‍ വിത്തിനെ കാര്യമായി ബാധിക്കില്ല. മേടത്തില്‍ വിതച്ചതു കൊണ്ടും, കടബലമുള്ളതു കാരണവും മൂന്നോ നാലോ ദിവസം വെള്ളം കെട്ടി നിന്നാലും ഒന്നും സംഭവിക്കില്ല. അതേ സമയം എടവത്തിലോ മിഥുനത്തിലോ നട്ടതാണെങ്കില്‍ വെള്ളപ്പൊക്കത്തില്‍ കട പറഞ്ഞു പോരും!

Photo : Vinod VV

നാടന്‍ വിത്തുകളും കാലാസ്ഥാ പ്രതിരോധവും

വെള്ളപ്പൊക്കത്തെ മാത്രമല്ല വരള്‍ച്ചയെയും ചെറുക്കാന്‍ നമ്മുടെ നാടന്‍ വിത്തുകള്‍ക്ക് കഴിവുണ്ട്. പാലക്കാടിന്‍റെ വരണ്ട കാലാവസ്ഥയില്‍ വളരുന്ന കട്ടമോഡനും പറമ്പുവട്ടനുമൊക്കെ വരള്‍ച്ചയെ അതിജീവിക്കാന്‍ മിടുക്കരാണ്. മുണ്ടകന്‍ കുട്ടിയും നവരയും നാടന്‍ കുറുവയും ചൂടു കൂടിയാലും അതിജീവിക്കും. മഴകുറയുന്നു, മണ്ണില്‍ വെള്ളം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ 120 ദിവസം മൂപ്പുള്ള കുറുവ നെല്ല് നൂറുദിവസത്തിനുള്ളില്‍ കതിര് നിരന്ന് പാലുറച്ച് പാകമാകും. തൊണ്ണൂറാന്‍ വിത്തും വരള്‍ച്ചയെ അതിജീവിക്കാന്‍ ശേഷിയുള്ള ഇനമാണ്.

നമ്മുടെ കുട്ടാടനും പൊക്കാളിയും വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വിത്തുകളാണ്. പാടങ്ങളില്‍ വെള്ളം പൊങ്ങുമ്പോള്‍ വെള്ളത്തിനൊപ്പം പൊങ്ങി വളരുന്ന വിത്താണ് കുട്ടാടന്‍. കുട്ടാടന്‍ പാടങ്ങളില്‍ കൃഷി ചെയ്യുന്ന കൊടിയന്‍ വിത്തിനും ഈ ഗുണമുണ്ട്. വയനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ചെളിവെള്ളം കേറിക്കിടന്ന് ചെളി നിറഞ്ഞ സ്ഥലങ്ങളില്‍ ചേറ്റുവെളിയന്‍, ചെന്താടി തുടങ്ങിയ നാടന്‍ വിത്തുകള്‍ അതിജീവിച്ചിട്ടുണ്ട്. ആറടിയിലധികം പൊക്കമുള്ള വിത്താണ് ചേറ്റുവെളിയന്‍!

വയനാട്ടിലെ മിക്ക നാടന്‍ വിത്തുകളും അഞ്ചോ ആറോ മാസം മൂപ്പുള്ള ഇനങ്ങളായിരുന്നു. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ആദ്യത്തെ കൃഷി വയനാട്ടുകാര്‍ കുറച്ച് വൈകിയാണ് ചെയ്യുക. അവിടെ വിരിപ്പും മുണ്ടകനുമല്ല, നഞ്ചയും പുഞ്ചയുമാണ്. എടവത്തിലാണ് നഞ്ചകൃഷി ആരംഭിക്കുക. മഴക്കാലം കഴിഞ്ഞാണ് കൊയ്ത്ത്. കാരണം വയനാട്ടില്‍ മഴ കൂടുതലാണല്ലോ, (വയനാട്ടിലെ ചെറുധാന്യങ്ങള്‍ക്കും മൂപ്പ് കൂടുതലാണ്). ആദ്യ സീസണില്‍ മൂപ്പു കുറഞ്ഞ സങ്കരയിനം വിത്തുകള്‍ വയനാട്ടിന് ഒട്ടും യോജിച്ചതല്ല. രണ്ടാമത്തെ സീസണായ പുഞ്ചകൃഷിക്ക് നന്നേ മൂപ്പുകുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കാറുള്ളതും. തൊണ്ണൂറാന്‍ പുഞ്ചയോ നവരയോ കൃഷി ചെയ്യും.
കുട്ടനാട്ടില്‍ കുളപ്പാല എന്ന വിത്ത് ഇതുപോലെ വെള്ളക്കെട്ടിനെ അതിജീവിക്കുന്നതാണ്. വെള്ളം പൊങ്ങുന്നതിനനുസരിച്ച് കുളപ്പാല മുകളിലോട്ട് പൊങ്ങും. തോണിയില്‍ തുഴഞ്ഞ് പോയാണ് പണ്ട് കുളപ്പാല നെല്ല് കര്‍ഷകര്‍ കൊയ്യാറുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയില്‍ വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങളില്‍ വിരിപ്പ് കൃഷിക്ക് കുട്ടാടനോ പൂണാരനോ ആണ് വിതയ്ക്കാറുണ്ടായിരുന്നത്. പൊക്കം കൂടിയ ഈ വിത്തുകള്‍ ഇടയ്ക്ക് തലയരിഞ്ഞ് പശുക്കള്‍ക്ക് കൊടുക്കുകയും ചെയ്യും. വെള്ളം പൊങ്ങിയാലൊന്നും ഈ വിത്തുകളെ ബാധിക്കില്ല.

Photo : Sanjai-Chemath

നെല്ലില്‍ കൂടുതല്‍ കാണുന്ന കീടങ്ങളാണ് കുഴല്‍പ്പുഴുവും തണ്ടു തുരപ്പനുമൊക്കെ. വീതി കൂടിയ നെല്ലോലകളാണ് കുഴല്‍പ്പുഴുവിന് ഇഷ്ടം. ഉമ, ജ്യോതി തുടങ്ങിയ ഇനങ്ങളില്‍ ഇതിന്‍റെ ആക്രമണം കൂടുതലാണ്. എന്നാല്‍ വീതി കുറഞ്ഞ ഓലകളുള്ള ഗന്ധകശാല, ജീരകശാല തുടങ്ങിയ ഇനങ്ങളെ കുഴല്‍പ്പുഴു അങ്ങിനെ ആക്രമിക്കാറില്ല. തണ്ടു തുരപ്പനാകട്ടെ ഉരുണ്ട കടഭാഗമുള്ള നാടന്‍കുറുവയെ ആക്രമിക്കുന്നതും കുറവാണ്. രണ്ടാമത്തെ സീസണില്‍ തുലാമഴ കുറഞ്ഞാല്‍ ഈ കീടങ്ങളുടെ എണ്ണം പാടത്ത് കൂടും. തുലാതുമ്പികള്‍ കുറയുന്നതാണ് കാരണം. ചെറിയ ഒഴുക്കുള്ള, അല്ലെങ്കില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിടാനാണ് തുലാതുമ്പികള്‍ക്കിഷ്ടം. തുമ്പികളും അതിന്‍റെ ലാര്‍വയും കുഴല്‍പ്പുഴുവിന്‍റെയും തണ്ടു തുരപ്പന്‍റെയും ശലഭങ്ങള്‍ നെല്ലോലകളില്‍ ഇടുന്ന മുട്ടകളെയും മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കളെയും വ്യാപകമായി തിന്നാറുണ്ട്. തുമ്പികള്‍ കുറയുന്നത് കണ്ടാല്‍ വേണ്ട മുന്‍കരുതലെടുത്ത് പ്രതിരോധമുള്ള നാടന്‍ വിത്തുകള്‍ ഉപയോഗിച്ച് വേണം രണ്ടാമത്തെ സീസണില്‍ നെല്‍കൃഷി ആരംഭിക്കാന്‍!

കാര്‍ഷിക വിളകളും ജലസേചനവും

കൂടുതല്‍ ജലസേചനം നല്‍കി വളര്‍ത്തുന്ന വിളകള്‍ തന്നെയാണ് വെള്ളപ്പൊക്കത്തില്‍ പെട്ടെന്ന് നശിക്കാറുള്ളതും. ഏത്തവാഴ, ജാതി, കവുങ്ങ്, സങ്കരയിനം തെങ്ങ് തുടങ്ങിയ വിളകള്‍ കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും വ്യാപകമായി നശിക്കുകയുണ്ടായി. പാടം നികത്തി ചെയ്ത നേന്ത്ര വാഴയ്ക്കാണ് കൂടുതല്‍ നശിച്ചത്. വയനാട്ടില്‍ വയല്‍ നികത്തി ചെയ്ത കവുങ്ങ് കൃഷിയും ഏറെ നശിച്ചു. പ്രളയശേഷം കേരളത്തില്‍ പലയിടത്തും നേന്ത്രവാഴക്ക് ഗുരുതരമായ ബ്ലാസ്റ്റ് രോഗവും കാണുകയുണ്ടായി.

Photo : Jayakrishnan

നമ്മള്‍ കൂടുതലും പറമ്പുകളില്‍ മറ്റു വിളകളോടൊപ്പമായിരുന്നു വാഴകള്‍ നട്ടിരുന്നത് പ്രത്യേകിച്ച് നാട്ടു വാഴകള്‍. കൂട്ടം കൂടി വളരുന്ന നാട്ടുവാഴകള്‍ ആഴത്തില്‍ വേരോടിയിരുന്നു. വേനല്‍ക്കാലത്ത് അധികം നനയ്ക്കാറുമുണ്ടായിരുന്നുമില്ല. വാഴയ്ക്കു മാത്രമല്ല തെങ്ങിനും കുരുമുളകിനുമൊന്നും വേനല്‍ക്കാലത്ത് നന പതിവില്ലായിരുന്നു. തുലാമഴ കഴിഞ്ഞാല്‍ ചവറിട്ടു മൂടും. ഈര്‍പ്പം നല്‍കും. അത്ര തന്നെ! എന്നാല്‍ ഏത്തവാഴക്ക് നന വേണം. പണ്ട് ഏത്തം കൊണ്ട് നനയ്ക്കുന്നതുകൊണ്ടാണ് ഏത്തവാഴക്ക് ആ പേരു വന്നതു തന്നെ. നന്നായി നനയ്ക്കുന്നത് കൊണ്ട് തന്നെ ഏത്തവാഴക്ക് ആഴത്തില്‍ വേരോട്ടം കുറവാണ്. വെള്ളം കെട്ടി നിന്നാല്‍ ചീഞ്ഞുപോകാന്‍ സാധ്യത കൂടുതലാണ്. വയല്‍നികത്തിയ സ്ഥലങ്ങളില്‍ ഏത്തവാഴകൃഷി അത്ര നല്ലതുമല്ല. ഏകവിളയായി ഏത്തവാഴ മാത്രം കൃഷി ചെയ്യാതെ മറ്റു നാടന്‍ ഇനങ്ങളും കൃഷി ചെയ്താല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കാരണം എല്ലാം നശിക്കുന്ന അവസ്ഥ വരില്ല. വിളവ് കൂട്ടാന്‍ വേണ്ടി ചില ‘കൃഷി വിദഗ്ദ’രുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ തെങ്ങിനും കുരുമുളകിനുമൊക്കെ വേനല്‍ക്കാലത്തും നനച്ചു തുടങ്ങിയിട്ടുണ്ട് കര്‍ഷകര്‍. പറമ്പില്‍ ജാതിയോ കവുങ്ങോ ഉണ്ടെങ്കില്‍ അതിന്‍റെ കൂടെ തെങ്ങിനും കുരുമുളകിനും നനയ്ക്കും. നനച്ചു ശീലിപ്പിച്ചാല്‍ പിന്നെ എല്ലാവര്‍ഷവും നനയ്ക്കേണ്ടി വരും. താഴ് വേരോട്ടം കുറയുകയും ചെയ്യും. അഥവാ വെള്ളം പൊങ്ങിയാല്‍ പെട്ടെന്ന് വേര് ചീഞ്ഞുപോകുകയും ചെയ്യുന്നു. രോഗങ്ങള്‍ കൂടും.

Photo ; Jayakrishnan

വളരെ കുറഞ്ഞ സമയം കൊണ്ടുണ്ടാകുന്ന നെല്ല്, പച്ചക്കറി പോലുള്ള വിളകള്‍ പ്രളയത്തില്‍ നശിച്ചാലും കുറഞ്ഞ കാലം കൊണ്ട് നമുക്ക് വീണ്ടും കൃഷി ചെയ്ത് ഉണ്ടാക്കിയെടുക്കാം. അതേ സമയം ജാതി, കവുങ്ങ് പോലുള്ള വിളകള്‍ വര്‍ഷങ്ങളെടുത്തിട്ടാണ് കായ്ക്കുന്നത്. അത് നശിച്ചാല്‍ വീണ്ടും ഒരുപാട് വര്‍ഷം കാത്തിരിക്കണം. അപ്പോള്‍ നഷ്ടം കൂടും! പാടം നികത്തി ഇത്തരം വിളകള്‍ കൃഷി ചെയ്താല്‍ വെള്ളപ്പൊക്കം വന്ന് നശിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വയലില്‍ നെല്‍കൃഷി ചെയ്യുന്നത് തന്നെയാണ് അഭികാമ്യം. വയല്‍ നികത്തി മറ്റു വിളകള്‍ ചെയ്താല്‍ പ്രളയത്തിന്‍റെ കാഠിന്യം കൂടുകയും ചെയ്യും. കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയ്ക്ക് 80 ശതമാനമാണ് നെല്‍കൃഷി കുറഞ്ഞത്. ഇത് കാരണമാണ് രണ്ട് ദിവസം മഴ കൂടുമ്പോഴേക്കും വെള്ളം പൊങ്ങുന്നതും. പ്രതിരോധ ശേഷിയുള്ള വിത്തുവൈവിധ്യവും ഏറെക്കാലം കൊണ്ട് തദ്ദേശീയര്‍ നേടിയെടുത്ത പാരമ്പര്യ കാര്‍ഷിക പരിജ്ഞാനങ്ങളും ചേര്‍ത്ത് ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ശ്രമിക്കുകയാണ് ഇനി നാം ചെയ്യേണ്ടത്.

Tags: കാലാവസ്ഥ, കൃഷി, നാടന്‍ വിത്തുകള്‍, നെല്‍കൃഷി, പ്രതിരോധശേഷി, വിതയ്ക്കുക, വിത്ത്, വിളകള്‍

Related Stories

ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും

ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത 'ചോലനായ്ക്ക'ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്.

ഇഴയുന്ന മിത്രങ്ങൾ

പാമ്പെന്നു കേട്ടാൽ വടി അന്വേഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ തല്ലിക്കൊല്ലുന്നതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ 115 ഓളം ഇനം പാമ്പുകൾ ഉള്ളതിൽ വീര്യമേറിയ വിഷമുള്ള പാമ്പുകൾ 20 ൽ താഴെയാണ്. അതിൽത്തന്നെ കേരളത്തിൽ മനുഷ്യർക്ക് പാമ്പ് കടിയേറ്റു മരണം സംഭവിച്ചിട്ടുള്ളത് 5 ഇനത്തിലുള്ളവയുടെ കടിയേറ്റ് മാത്രമാണ്.

മനുഷ്യന്‍റെ വനനിയമങ്ങള്‍!

മനുഷ്യ കേന്ദ്രീകൃത ചിന്തകളിൽ വന്യമൃഗങ്ങളുടെ സ്ഥാനം നാമമാത്രമാണ്. സ്വന്തം നിലനില്പിന് ഈ ഒരു തുണ്ടു ഭൂമിയും അതിലെ കൃഷിയും മാത്രമുള്ളവന്റെ നിസ്സഹായാവസ്ഥ ഒരിക്കലും കാണാതെ പോകുന്നില്ല. എന്നാലും നീതിയുടെ പാതയിൽ മൃഗങ്ങൾ ചെയ്ത പാതകമെന്തെന്ന് ചിന്തിക്കേണ്ട സമയമാണിത്. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ തന്‍റെ സൗകര്യങ്ങള്‍ക്കായി മാറ്റിയെഴുതിയതിന്‍റെ ചരിത്രം..

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine