കവി പാടിയപോലെ കർക്കിടകക്കരി രാവിലും തെളിവുറ്റ ചിങ്ങപ്പുലരിയെ സ്വപ്നം കണ്ട ശുഭചിന്തകരായിരുന്നു മലയാളികൾ…
കാക്ക പോലും കണ്ണു തുറക്കാത്ത കർക്കിടക മാസം. കരുതിവെച്ചതൊക്കെ തീർന്നുപോകുന്ന വറുതിക്കാലം. മാവും പിലാവും പപ്പായ പോലും കൈ മലർത്തുന്ന പഞ്ഞമാസം. പുത്തരിക്കായി പൊടിയിൽ വിതച്ച തൊണ്ണൂറാൻ വിളഞ്ഞു കിട്ടാനിനിയും മാസമൊന്നു കഴിയണം. പത്തായത്തിന്റെ മൂലയിൽ അവശേഷിച്ച ഇത്തിരി നെല്ലു കൊണ്ടു വേണം വറുതിയുടെ താഴ്വര താണ്ടുവാൻ. വേനലറുതിവരെ ചക്കയും മാങ്ങയും മത്സ്യവും പച്ചക്കറികളും കൊണ്ട് സമൃദ്ധമായിരുന്നു. അടുക്കള, മഴ കനത്തതോടെ കണ്ണിമീൻ പോലും കണികാണാനില്ലാതായി. നാട്ടിപ്പണിക്ക് ഉച്ചഭക്ഷണമൊരുക്കാനായി അവസാനത്തെ വെള്ളരിക്കയും തളയിൽ നിന്നും ഉൗർന്നിറങ്ങിപ്പോയി. കോടക്കാറ്റിൽ നടുവൊടിഞ്ഞു പോയ വാഴകൾ നിവർന്നു വരുവാൻ മാസങ്ങൾ വേണ്ടിവരും. കരുതിവച്ച ഉപ്പുമാങ്ങയും ഉണക്കമീനും കൊണ്ടാട്ടവും കൊണ്ടു വേണം അത്താഴവും മുത്താഴവും പൂരിപ്പിക്കാൻ. വറുതിയും കോടക്കാറും ഇരുൾ പരത്തിയ കർക്കിടക മാസം. പറമ്പുകളിലും പാതയോരങ്ങളിലും കൈത്തിരികൾ പോലെ താളും തകരയും വളർന്നുവരും. ഇലക്കറിയെന്നതിലുപരി കൊറ്റിനുള്ള വകയിൽ കുറവു വരുന്നതും പരിഹരിക്കുന്നത് ഇൗ ഇലക്കറികളാണ്. തകര നനുനനുങ്ങനെ അരിഞ്ഞ് അരിയും മുളകും വറുത്തിട്ടൊരു കറി. താളിൻ തണ്ടു കൊണ്ടൊരു ഒാലൻ കറി. താളിലയിൽ പുളി പിഴിഞ്ഞൊരു കറി. ചേനയിലക്കറി, ചേനത്തണ്ടു കൊണ്ടൊരു ഉപ്പേരി. കൂടാതെ കൊടുത്തൂവ, വായാട, ചെറുചീര, മുറികൂട്ടി, തോട്ടച്ചീര, മധുരച്ചീര, സാമ്പാർച്ചീര, കുറിച്ചുളി, പഴിച്ചം എന്നിങ്ങനെ ഇലക്കറികൾ പലതരം ചേലവേതുമില്ലാതെ കിട്ടിയിരുന്നു. മറ്റ് ഇലകൾ സുലഭമായതു കൊണ്ടാവാം കർക്കിടകത്തിൽ മുരിങ്ങയിലയ്ക്ക് വിലക്ക് വന്നത്. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും ഇരുമ്പും മൂലകങ്ങളും മറ്റ് പോഷകങ്ങളും ഇൗ ഇലക്കറികളിൽ നിന്നും ലഭിച്ചിരുന്നു. കൊത്തോടിൽ നിന്നും വയലിൽ നിന്നും പിടിച്ചെടുക്കുന്ന കാലൻ ചെമ്മീനും ഏട്ടയും കയിച്ചലും മുശുവും പുല്ലനുമൊക്കെയായിരുന്നു മത്സ്യശീലങ്ങളെ തൃപ്തിപ്പെടുത്തിയിരുന്നത്. ഒാർക്കാപ്പുറത്ത് ലഭിക്കുന്ന ചാകരക്കോളിൽ ചെമ്മീനും മത്തിയും അയിലയും മറ്റും കടപ്പുറങ്ങളിൽ ഉത്സവഛായ പകർന്നിരുന്നു.
കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥ. കന്നുപൂട്ടിയും കണ്ടം കൊത്തിയും തളർന്നുപോയ ആണാളുകൾ, ഞാറു നട്ടും കള പറിച്ചും നടുവൊടിയാറായ പെണ്ണാളുകൾ, ഇവർക്ക് വിശ്രമിക്കാനുള്ള ഇടവേളയാണ് കർക്കിടകമാസം. കഠിനമായ അധ്വാനം ആവശ്യമായി വരുന്ന കൊയ്ത്ത് കാലം പിറകെ വരുന്നുണ്ട്. ശരീരത്തിന്റെ കേടുപാടുകൾ തീർക്കുവാനും ഉൗർജ്ജ സംഭരണത്തിനുമായി ചികിത്സകൾ നടത്തുന്നതും കർക്കിടകമാസത്തിലാണ്. കഴിവിനനുസരിച്ച് പത്തിലയും കഷായവും അരിഷ്ടാസവങ്ങളും ലേഹ്യവും വേവുമരുന്നും പൊടിമരുന്നുമൊക്കെ കഴിച്ച് പുരുഷ•ാരും സ്ത്രീകളും ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കും. സമ്പന്നർക്ക് കർക്കിടകം സുഖചികിത്സയുടെ കാലമാണ്. കായകല്പവും സ്നേഹപാനവും കിഴിയും തിരുമ്മുമൊക്കെയാണ് കർക്കിടകമാസ സുഖചികിത്സകൾ.
തളിരിലകളും പുതുവേരുകളും മൃദുവായ തണ്ടുകളും കൂടിയ ആരോഗ്യമുള്ള പച്ചമരുന്നുകളുടെ സുഭിക്ഷത, ശരീരത്തിനും മനസിനും പരമാവധി വിശ്രമം ലഭിക്കുന്ന കാലം, മത്സ്യമാംസാദി കൊഴുപ്പു കൂടിയ ആഹാര പദാർത്ഥങ്ങൾ ലഭ്യമല്ലാത്തതു കൊണ്ട് പഥ്യം ആചരിക്കുവാൻ എളുപ്പം, ഇലക്കറികളും മറ്റും കൂടിയ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് സ്വാഭാവികത വീണ്ടെടുത്ത പചനവ്യവസ്ഥ, മഴ കഴുകി ശുദ്ധമാക്കിയെടുത്ത അന്തരീക്ഷം, ശരീരം ഒൗഷധങ്ങളെ തിരസ്ക്കരിക്കാത്ത കാലം. ഇതൊക്കെയാവാം ഒൗഷധ സേവയ്ക്കും സുഖചികിത്സയ്ക്കും കർക്കിടക മാസത്തെ കൂടുതൽ സ്വീകാര്യമാക്കുന്നത്.
രാമായണത്തിന്റെ ഭക്തിസാന്ദ്രമായ ശീലുകളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തിരക്കേറുന്ന ക്ഷേത്രങ്ങൾ. വറുതിയുടെയും മഹാമാരികളുടെയും ആകുലതകളിൽ ആളുകൾ അഭയം തേടുന്നത് ഭക്തിയിലും അദ്ധ്യാത്മിക ചിന്തകളിലുമാണ്. കർക്കിടക മാസത്തിലെ കറുത്തവാവു ദിവസമാണ് മൺമറഞ്ഞു പോയ പിതൃക്കൾക്ക് വാവുബലി നൽകുന്നത്. ബലിതീർത്ഥങ്ങൾ അന്ന് ജനസമുദ്രമായി മാറും. പഞ്ഞമാസത്തിലും വയർ നിറയെ സദ്യയുണ്ണുവാനുള്ള അസുലഭാവസരം കൂടിയാണ് കർക്കിടകവാവ്. കർക്കിടക സംക്രമം, ഏഴ്, പതിനാറ്, ഇരുപത്തിയെട്ട് തീയ്യതികളിൽ മഴ കനത്തു പെയ്യുമെന്നാണ് വിശ്വാസവും അനുഭവവും. ഇൗ അതിവർഷത്തെ “”സംക്രാന്ത്രിയും കോളും”, “”ഏഴാം നാളും കോളും” എന്നിങ്ങനെയാണ് വിശേഷിപ്പിക്കാറ്. ഏഴാം നാൾ കഴിഞ്ഞാൽ പതിനാറാം നാൾ വരെ പറമ്പിൽ കൊത്തും കിളയും പാടില്ലെന്നാണു നിഷ്കർഷ. കരനെല്ലിൻ നുരികളിൽ കതിർ രൂപപ്പെടുന്ന കാലമായത് കൊണ്ടാണത്രെ ഇൗ വിലക്ക്. കാക്കയ്ക്ക് പോലും ഇരയില്ലാത്ത കർക്കിടകത്തിന്റെ ഇരുണ്ട ദിനങ്ങളിൽ വരാൻ പോകുന്ന സമൃദ്ധിയുടെ വർണ്ണനകളുമായി ആടിവേടൻ വീട്ടുമുറ്റങ്ങളിൽ നർത്തനമാടാനെത്തും. പതിനാറാം തിയ്യതി തിമർത്തു പെയ്യുന്ന മഴയെ വകവെക്കാതെ കുരുത്തോലയും മുഖപ്പാളയുമണിഞ്ഞ് അസുരവാദ്യങ്ങളുടെ അകമ്പടിയിൽ ഉറഞ്ഞുതുള്ളുന്ന മാരിത്തെയ്യങ്ങൾ മഹാമാരികളെ ഉച്ചാടനം ചെയ്യുമത്രേ.
പതിനാറാം നാളിന്റെ കോളു കഴിഞ്ഞാൽ പതുക്കെ മാനം തെളിയും. പെരുമാരികൾ ചന്നം പിന്നം മഴകളായി മാറും. വയലുകളിൽ ഒന്നും രണ്ടുമായി നെൽക്കതിരുകൾ തിരി നീട്ടിത്തുടങ്ങും. സമൃദ്ധിയുടെ വരവറിയിച്ച് നിറ വരും. നിറ കതിരിന്റെ രൂപത്തിൽ പടി കയറി വരുന്ന ശീപോതിയെ വരവേൽക്കാനായി വീടും മുറ്റവും അടിച്ചു തളിച്ച് ചാണകം മെഴുകി ശുദ്ധിയാക്കും. കുറ്റിച്ചൂലിന്റെയും ഉൗനം വന്ന കുട്ട, വട്ടി, മുറങ്ങളുടെ രൂപത്തിൽ വീട്ടിൽ കുടിയിരുന്ന ചേട്ടയെ പുറത്താക്കി ഒാടിച്ചു വിടും.
മനുഷ്യരെപ്പോലെ വൃക്ഷങ്ങൾക്കും ചെടികൾക്കും ജീവികൾക്കും കർക്കിടക മാസം വിശ്രമ കാലമാണെന്നു പറയാം. എന്നും പൂക്കൾ സുലഭമാകുന്ന നാട്ടിൽ കർക്കിടകത്തിൽ പൂക്കുന്നവ വളരെ കുറവാണ്. തേക്ക്, ഹനുമാൻ കിരീടം, വെള്ളാംകുടി വർഗ്ഗത്തിൽപ്പെട്ട ചിലയിനം ചെടികൾ, ചേരിക്കൊട്ട എന്നിങ്ങനെ അപൂർവ്വം മരങ്ങളും ചെടികളും മാത്രമെ കർക്കിടകത്തിൽ പൂവണിയാറുള്ളൂ. അതുപോലെ കർക്കിടകത്തിൽ പാകമാകുന്ന ഫലങ്ങളും അപൂർവ്വമാണ്. കുടംപുളി, വൈകി കായ്ക്കുന്ന പിലാവ്, ചെറുകനി എന്നിവ മാത്രമാണ് ഒഴിവായി കണ്ടിട്ടുള്ളത്. കുന്നിൻപുറങ്ങളിലെ കുറ്റിച്ചെടികളിൽ പടർന്നു കയറുന്ന വള്ളികളിൽ കായ്ക്കുന്ന ചെറുകോവയ്ക്കയോളം വലിപ്പമുള്ള കറുകച്ചക്കയാണ് കർക്കിടകത്തിൽ പ്രകൃതി നൽകുന്ന കൈനീട്ടം. കർക്കിടകത്തിൽ കറുകച്ചക്കയും ആറായി പകുത്തു തിന്നണമെന്നാണ് പ്രമാണം.
കാലവർഷാരംഭത്തിൽ മുട്ട വിരിഞ്ഞിറങ്ങിയ കിളിക്കുഞ്ഞുങ്ങൾ പറക്കമുറ്റി അമ്മപ്പക്ഷിക്കൊപ്പം വളർന്നിട്ടുണ്ടാവും. മഴക്കോളിൽ ഇലകൾക്കിടയിൽ ചിറകൊതുക്കിയിരുന്നവ വെയിൽ തെളിയുമ്പോൾ ഇര തേടാനിറങ്ങും. സ്വന്തമായി ഇര തേടാനറിയാമെങ്കിലും മാതാപിതാക്കളോട് ഇരന്നും കരഞ്ഞും ശാഠ്യം പിടിച്ചും വയർ നിറയ്ക്കാനായിരിക്കും അവയ്ക്ക് കൂടുതൽ ഇഷ്ടം. മാളങ്ങളിൽ നിന്നും മുട്ട വിരിഞ്ഞിറങ്ങിയ ഒാന്തിൻ കുഞ്ഞുങ്ങൾ തോരാമഴയിലും പള്ള നിറയ്ക്കാനുള്ള തത്രപ്പാടിലായിരിക്കും. ജലാശയങ്ങളിൽ പൂർവ്വാശ്രമ വേഷങ്ങൾ ഉപേക്ഷിച്ച തവളക്കുഞ്ഞുങ്ങൾ പച്ചപ്പുൽ പൊന്തകളിൽ ഒളിച്ചേൻ കണ്ടേൻ കളിക്കും. ചെറുമീനുകൾ നീർച്ചാലുകളുടെ ഉദ്ഭവസ്ഥാനത്തേക്ക് കൂട്ടത്തോടെ പര്യവേക്ഷണ യാത്രകൾ നടത്തും.
കാലമേറെ കഴിഞ്ഞെങ്കിലും, ആഹാര നീഹാര ശീലങ്ങൾ മാറിയെങ്കിലും, കാർഷിക വൃത്തികൾ അന്യം നിന്നു പോയെങ്കിലും, നാട്ടിന്റെ ഭൂപ്രകൃതി തന്നെ മാറിപ്പോയെങ്കിലും, തിരിമുറിയാതെ, പൂഴി വിതറുമ്പോലെ, നൂലിഴപോലെ, തേങ്ങ ചിരകിയിടുമ്പോലെ, ചരൽ വാരിയെറിയും പോലെ മഴ പെയ്തിരുന്ന കർക്കിടകം, വിശന്നാഹാരം കഴിച്ചിരുന്ന കർക്കിടകം, തകരയുടെ ചവർപ്പും കുമ്പളത്തിന്റെ ഇലയുടെ കയ്പും ചേനയുടെയും താളിന്റെയും ചൊറിച്ചിലും പഴിച്ചത്തിന്റെ പുളിയും അമൃതിന് സമാനം നുണഞ്ഞിരുന്ന ഒരു കർക്കിടകം. കറുകച്ചക്കയും ചക്കക്കുരുവും കുറുക്കൻ വെള്ളരിയും കടിച്ചു പങ്കിട്ടു കഴിച്ചിരുന്നൊരു കർക്കിടകം. ഇന്നും മധുരം കിനിയുന്നൊരോർമ്മ തന്നെ!