മൂലരോഗങ്ങളിൽ സുഖപ്പെടുവാൻ വളരെ പ്രയാസമുള്ളതും രോഗിക്ക് നാനാവിധ പീഠകൾ സമ്മാനിക്കുന്നതുമായ രോഗമാണ് ഭഗന്ദരം (Fistula). ഇത് സ്ത്രീകളിൽ യോനിയോടും ഗുദത്തോടും ചേർന്ന് ഒരു വശത്തായി കോവയ്ക്ക വലുപ്പത്തിൽ ഒരു മാംസഭാഗം തടിച്ചുണ്ടാവുകയും പുരുഷന്മാരിൽ ഗുദത്തോടു ചേർന്ന് ഒരു വശത്തായി കാണപ്പെടുകയും ചെയ്യുന്നു. മലമൂത്ര വിസർജ്ജനത്തിന് ഇത് തടസ്സവും കഠിന വേദനയും ഉണ്ടാക്കും. നീരും പഴുപ്പും ഉണ്ടാകും. കുറച്ചു കഴിഞ്ഞ് ഇതു സ്വയം കുറയും, പക്ഷേ, വീണ്ടും വരികയും ചെയ്യും. രോഗിക്ക് ഇരിക്കുവാനും നടക്കുവാനും കഴിയുകയില്ല. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താലും വീണ്ടും വരുവാൻ സാധ്യതയുണ്ട്. ഉള്ളിൽ മരുന്ന് കഴിക്കുകയും തൈലം പുരട്ടുകയും ചെയ്ത് ഭഗന്ദരത്തെ എന്നേയ്ക്കുമായി മാറ്റാൻ കഴിയും.
ആർക്കും പ്രത്യേക പരിശീലനമൊന്നുമില്ലാതെ ഫലപ്രദമായി ചെയ്യാവുന്ന ചില ചികിത്സാവിധികൾ താഴെ കൊടുക്കുന്നു.
- പഴുത്ത പേരാലിന്റെ ഇല, ചുക്ക്, നന്നായി മൂത്ത ചിറ്റമൃത്, തഴുതാമ വേര് ഇവ സമം നല്ല പുളിച്ച മോരിൽ അരച്ചു തേക്കുക.
- നാഗദന്തി വേര്, കൊടുവേലിക്കിഴങ്ങ് (ശുദ്ധി വേണ്ട) അതിവിടയം ഇവ സമം കാടിയിൽ അരച്ചു തേയ്ക്കുക.
- പട്ടിയുടെ അസ്ഥി പൊടിച്ച് കാടിയിൽ അരച്ചു തേയ്ക്കുക.
- കൊന്നത്തൊലി, കുടകപ്പാല വേരിന്റെ തൊലി, മഞ്ഞൾ ഇവ ഒാരോന്നും 20 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേർത്ത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
- പെരുംകുരുമ്പ വേര് 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
- പാടക്കിഴങ്ങ്, ചമ്പ്രാവള്ളി കിഴങ്ങ്, മുത്തങ്ങ, അടയ്ക്കാമണിയൻ വേര്, ചുക്ക്, മഞ്ഞൾ ഇവ ഒാരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം അയമോദകം കഴുകി ഉണക്കിപ്പൊടിച്ചത് 1/2 സ്പൂൺ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, മുട്ട, മത്സ്യം, മാംസം ഇവ മരുന്നു സേവിക്കുമ്പോൾ ഉപേക്ഷിക്കുക. മോരും ചേനയും ഉപയോഗിക്കണം. നെല്ലിക്കാത്തോട്, കടുക്കത്തോട്, താന്നിക്കാത്തോട്, വിഴാലരി, കരിങ്ങാലിക്കാതൽ ഇവ ഒാരോന്നും 50 ഗ്രാം വീതം പൊടിച്ച് അഞ്ചു ഗ്രാം പൊടി ശർക്കരയിൽ കുഴച്ച് നെയ്യിൽ ചാലിച്ച് ദിവസവും രാവിലേയും രാത്രി അത്താഴ ശേഷവും സേവിക്കുക.