• About
  • Editorial
  • Cover Story
  • Columns
    • ജൈവവിസ്മയം
    • ഉഭയജീവികൾ
    • യാത്രക്കാരൻ
    • ഉരഗങ്ങൾ
    • സസ്തനികൾ
    • ചിറകടികൾ
    • ശലഭചിത്രങ്ങൾ
    • മത്സ്യലോകം
    • സസ്യജാലകം
  • Featured Stories
  • Gallery
  • News
  • E-Magazine
  • Search
ചിറകടികൾ
June 2017

Home » Columns » ചിറകടികൾ » തീക്കുരുവി

തീക്കുരുവി

പ്രവീൺ ജെ.
Orange Minivet (Male) by Bijoy KI

നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന ചന്തമേറിയ പക്ഷികളിലൊന്നാണ് സദാ ഉല്ലാസവാനായ തീക്കുരുവി. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ്, മഞ്ഞ നിറങ്ങളാലും ഇമ്പമുള്ള കൂജനങ്ങളാലും കാടിനെ സജീവരാക്കുന്നു ഈ പക്ഷികള്‍. വൃക്ഷത്തലപ്പുകളില്‍ നിന്നും വൃക്ഷത്തലപ്പുകളിലേക്ക് പാറിപ്പറക്കുന്ന ഇവ ഒപ്പം ഇരതേടലും സജീവമായി നടത്തുന്നു. ഇവരുടെ ഇരതേടല്‍ സംഘത്തില്‍ വേറെ ജാതി പക്ഷികളും കാണപ്പെടുന്നു. തീക്കുരുവിയെ ഒറ്റയ്ക്ക് കാണാന്‍ കഴിയില്ല. അഞ്ചു-പത്ത് പക്ഷികള്‍ ഉള്‍പ്പെട്ട ചെറിയ കൂട്ടങ്ങളായി കഴിയുന്ന ഇവ ഇണചേരല്‍ കാലത്ത് വിരളമായി ജോടികളായി കാണപ്പെടുന്നു. വൃക്ഷത്തലപ്പുകള്‍ സ്ഥിരം താവളമാക്കിയ ഈ പക്ഷികള്‍ ലജ്ജാലുക്കളല്ല. പശ്ചിമഘട്ടത്തിലെ താഴ്വാരങ്ങളിലേക്ക് നയിക്കുന്ന കാനനപാതകളില്‍ നിന്ന് ഇവയെ നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനും എളുപ്പമാണ്. താഴെ മലയടിവാരത്ത് സ്ഥിതിചെയ്യുന്ന വൃക്ഷങ്ങളുടെ തലപ്പുകള്‍ നമ്മുടെ കണ്ണിന്‍റെ നിരപ്പില്‍ വരുന്നതുകൊണ്ടാണിത്.

തീക്കുരുവിയെ തിരിച്ചറിയുക എളുപ്പമാണ്. ഏതാണ്ടൊരു ബുള്‍ബുളിന്‍റെ വലിപ്പമുള്ള ഈ പക്ഷിക്ക് ഒരു നീണ്ട വാലുണ്ട്. ആണിന്‍റെ തല, താടി, തൊണ്ട, പിന്‍ഭാഗത്തിന്‍റെ മേല്‍പാതി ഇവ തിളങ്ങുന്ന നീല കലര്‍ന്ന കറുപ്പ്. പിന്‍ഭാഗത്തിന്‍റെ അടിവശം, പൃഷ്ഠം, ശരീരത്തിന്‍റെ അടിവശം ഇവയൊക്കെ ഉജ്ജ്വലമായ ഓറഞ്ച്-ചുവപ്പ്. കറുത്ത ചിറകുകളില്‍ വീതിയേറിയ ഓറഞ്ച് പട്ടയും ഓറഞ്ച് നിറത്തിലൊരു പുള്ളിയും കാണാം. കറുത്ത നിറത്തില്‍ തന്നെയുള്ള വാലിന്‍റെ വക്കുകള്‍ ഓറഞ്ച് നിറത്തിലാണ്. പെണ്ണിന്‍റെ നെറ്റിത്തടവും ശരീരത്തിന്‍റെ അടിഭാഗവും കടുംമഞ്ഞയാണ്. ഉച്ചിയും ശരീരത്തിന്‍റെ പിന്‍ഭാഗവും ചാരനിറത്തിലും, പിന്‍ഭാഗത്തിന്‍റെ അടിവശം, പൃഷ്ഠം എന്നിവ പച്ച കലര്‍ന്ന മഞ്ഞയുമാണ്. ആണിന്‍റെ ശരീരത്തില്‍ ചുവപ്പ് കാണപ്പെടുന്ന സ്ഥലങ്ങളിലൊക്കെ പെണ്ണിന് മഞ്ഞനിറം കാണപ്പെടുന്നു. പ്രായപൂര്‍ത്തിയെത്താത്ത പക്ഷികള്‍ക്ക് പെണ്‍പക്ഷിയോട് സാമ്യമുണ്ട്. ഇവയ്ക്ക് ഉച്ചി മുതല്‍ ശരീരത്തിന്‍റെ മേല്‍ഭാഗം വരെ മഞ്ഞനിറത്തില്‍ ചെതുമ്പലുകള്‍ പോലെയുള്ള അടയാളങ്ങള്‍ കാണപ്പെടുന്നു. മാറിലും ശരീരത്തിന്‍റെ അരികുകളിലും ചാരനിറം കലര്‍ന്ന ചെതുമ്പല്‍ അടയാളങ്ങള്‍ ഉണ്ട്.

Orange Minivet (Female) by Bijoy KI

നേതാവിന്‍റെ പിന്നാലെ അനുയായികള്‍ എന്ന മട്ടില്‍ ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് പാറിക്കളിക്കുന്ന തീക്കുരുവികള്‍ മധുരമായ ‘സ്വീപ്-സ്വീപ്-സ്വീപ്-സ്വീപ്’ ശബ്ദമോ ‘വീപ്-വീപ്-വീപ്-വീപ്-വിറ്റ്-വീപ്’ ശബ്ദമോ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ഈ പക്ഷിയുടെ പ്രധാന ഭക്ഷണം കീടങ്ങളാണ്. പുഴുക്കള്‍, പച്ചക്കുതിരകള്‍, ചീവീടുകള്‍, ചിലന്തികള്‍ ഇവയൊക്കെ ഭക്ഷണവിവരപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും ഭക്ഷണം കണ്ടെത്തുകയാണ് പതിവ്. ചിലപ്പോള്‍ വായുവില്‍ പറന്ന് ഇരപിടിക്കാറുണ്ട്. കീടങ്ങളെ വേട്ടയാടിപ്പിടിക്കുന്ന മറ്റ് പക്ഷികളുമായി ഒത്തു ചേരുന്ന തീക്കുരുവികള്‍ വിവിധ തരം വേട്ടക്കാര്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ ഭാഗമാകാറുണ്ട്. സാധാരണ ഭാഷയില്‍ ഇത്തരം പക്ഷിക്കൂട്ടം ‘പക്ഷികളുടെ തരംഗം’ എന്നറിയപ്പെടുന്നു. തീക്കുരുവി ഇത്തരം തരംഗങ്ങളെ നയിക്കാറുണ്ട്. മരംകൊത്തികള്‍, ചിലപ്പന്മാര്‍, ഗൗളിക്കിളികള്‍, മരപ്പൊട്ടന്മാര്‍ എന്നിങ്ങനെ വിവിധയിനം പക്ഷികള്‍ പിന്നാലെ ഉണ്ടെന്ന് ഉറപ്പിച്ചിട്ടാണ് ഈ നേതാവ് ചമയല്‍. കേരളത്തില്‍ തീക്കുരുവികളുടെ പ്രധാന താവളങ്ങള്‍ വനങ്ങളും മലമ്പ്രദേശങ്ങളിലെ തോട്ടങ്ങളുമാണ്. മഴ ധാരാളം കിട്ടുന്ന സമതലപ്രദേശങ്ങളിലെ മരങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളിലും ചിലപ്പോള്‍ ഇവയെ കാണാം. അകാലത്തില്‍ പെയ്യുന്ന പെരുമഴ ചിലപ്പോള്‍ ഇവയെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉപേക്ഷിച്ച് താഴ്വാരങ്ങളില്‍ എത്തിപ്പെടാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്.

കാലവര്‍ഷം സജീവമായ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് പ്രധാനമായും സന്താനോത്പാദനം. ഫെബ്രുവരി മുതല്‍ മെയ് വരെ രണ്ടാമതൊരു സന്താനോത്പാദന കാലവും ഉണ്ട്. ലക്ഷണമൊത്ത ഒരു ചെറിയ കോപ്പയുടെ ആകൃതിയാണ് കൂടിന്. കല്‍പ്പായല്‍ ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. ഇവയെ കൂട്ടിയിണക്കാന്‍ ചിലന്തിവലകള്‍ ഉപയോഗിക്കുന്നു. മരത്തൊലി കൊണ്ട് കൂട് അലങ്കരിച്ചിരിക്കും. തറയില്‍ നിന്നും ആറ് മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ തിരശ്ചീനമായ മരക്കൊമ്പിലോ കവരത്തിലോ ആയിരിക്കും കൂട്. രണ്ടോ മൂന്നോ മുട്ടകള്‍ ഇടുന്ന പെണ്‍പക്ഷിതന്നെയാണ് അടയിരിക്കുന്നതും. ആണ്‍പക്ഷിയും പെണ്‍പക്ഷിയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. അടയിരിക്കല്‍, കുഞ്ഞുങ്ങളെ വിരിയിക്കല്‍ മുതലായ കാര്യങ്ങളില്‍ നമുക്കുള്ള അറിവ് പരിമിതമാണ്.

പശ്ചിമഘട്ടത്തിലെ മറ്റു പല പക്ഷികളുടെയും കാര്യത്തിലെന്നതുപോലെ കേരളത്തിലെ തീക്കുരുവികളെയും ഹിമാലയത്തിലെയും പൂര്‍വോത്തര മേഖലയിലെയും തീക്കുരുവികളില്‍ നിന്നും വിഭിന്നമായ മറ്റൊരു ജാതിയായി പരിഗണിക്കാറുണ്ട്. ഉത്തരേന്ത്യയിലെ പക്ഷികള്‍ക്ക് ചുവപ്പുനിറം കൂടുതലാണ്. അവ താരതമ്യേന വലിപ്പം കൂടിയവയുമാണ്. ലോകത്താകെ തീക്കുരുവിയുടെ ഏതാണ്ട് ഇരുപത് ഉപജാതികള്‍ കാണപ്പെടുന്നു. ഹിമാലയം മുതല്‍ ഫിലിപ്പൈന്‍സ് വരെ കാണപ്പെടുന്ന ഈ ഉപജാതികള്‍ നാലോ അഞ്ചോ വ്യത്യസ്ത ജാതികളില്‍ ഉള്‍പ്പെട്ടതാകാന്‍ വഴിയുണ്ട്. ഇവയുടെ പരസ്പര ബന്ധം അറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

കീടങ്ങളെ ആഹരിക്കുന്ന പക്ഷിയായതിനാല്‍ തീക്കുരുവികള്‍ക്ക് കാടിന്‍റെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കാന്‍ കഴിയും. വളരെ സാധാരണമായ പക്ഷി ആയതിനാല്‍ ഇവയെക്കുറിച്ച് പഠിക്കാനും ദീര്‍ഘകാലം കൊണ്ട് എണ്ണത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കാനും എളുപ്പമാണ്.

Related Stories

വെള്ളക്കണ്ണിക്കുരുവി

ഓറിയൻ്റൽ വെള്ളക്കണ്ണിക്കുരുവി ഇന്ത്യൻ വെള്ളക്കണ്ണിക്കുരുവിയായി പരിണമിച്ചിരിക്കുന്നു. ഈ പേരു മാറ്റത്തിനാധാരം എന്തെന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം.

കരിങ്കിളി

Blackbird Photo by: Sandeep Das യൂറോപ്യൻ രാജ്യമായ സ്വീഡന്റെ ദേശീയപക്ഷിയാണ് കരിങ്കിളി. യൂറോപ്പിൽ വളരെ സാധാരണമായ ഒരു നാട്ടുപക്ഷിയാണിത്....

Koodu Magazine
Nanma Maram
Contact

E-Mail:koodumasika@gmail.com


Sitemap
  • About
  • Editorial
  • Cover Story
  • Columns
  • Featured Stories
  • Gallery
  • News
  • Testimonials
  • E-Magazine
  • Feedback

Columns
  • സസ്യജാലകം (3)
  • ശലഭചിത്രങ്ങൾ (15)
  • ഉരഗങ്ങൾ (2)
  • ചിറകടികൾ (3)
  • ഉഭയജീവികൾ (3)
  • സസ്തനികൾ (6)
  • ജൈവവിസ്മയം (3)
  • മത്സ്യലോകം (2)
  • വൈദ്യശാല (1)
  • യാത്രക്കാരൻ (6)
  • തുമ്പികൾ (5)

Most Read
  • മനുഷ്യനും പ്രകൃതിയും തമ്മിൽ
  • കടുവ
  • പുള്ളിവെരുക്/പൂവെരുക്
  • വിദ്യാലയത്തിലൊരു ശലഭോദ്യാനം
  • പശ്ചിമഘട്ടം – ജീവന്റെ സ്വരലയം
  • നിങ്ങൾ ഭക്ഷണം കഴിച്ചുവോ? നന്ദിപറയുക പ്രകൃതിയോടും കർഷകരോടും
  • പ്രകൃതി സ്നേഹത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ
  • ഗരുഡശലഭം
  • ചോലനായ്ക്ക ഭാഷയിലെ പക്ഷിനാമങ്ങളും തദ്ദേശീയ ജ്ഞാനവും
  • ഇഴയുന്ന മിത്രങ്ങൾ
© 2025 Copyright Koodu Nature Magazine