കൂട് ഏറെ സന്തോഷത്തോടെയാണ് ഈ ലക്കം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണരംഗത്ത് ഏറ്റവും സജീവമായി ഇടപെടുന്ന മുതിര്‍ന്ന മൂന്നുപേര്‍ കൂടി കൂടിന്റെ പത്രാധിപസമിതിയില്‍ അംഗങ്ങളാകുന്നു എന്നതാണ് ആ സന്തോഷം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത കണ്ണൂര്‍ സ്വദേശി വി.സി. ബാലകൃഷ്ണന് പരിസ്ഥിതികേരളത്തിനു മുഴുവന്‍ സുപരിചിതനാണ്. ആദ്യം ചിത്രശലഭങ്ങളെയും പിന്നീട് സസ്യങ്ങളേയും വളരെയടുത്തു പരിചയപ്പെട്ട വി.സി, ‘സീക്ക് ‘പയ്യന്നൂരിന്റെ സെക്രട്ടറി കൂടിയാണ്. തുടക്കം മുതല്‍ കൂടിൽ സസ്യജാലകം എന്ന പംക്തി കൈകാര്യം ചെയ്യുന്നത് വി.സി. ആണ്. വടക്കന്‍ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ വി.സി.യോടൊപ്പം കൂടിലേക്കു കടന്നു വരുന്നത് സത്യന് മേപ്പയ്യൂരാണ് . ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് ചിത്രകലാധ്യാപകനായി സര്‍വ്വീസില്‍ നിന്നും വിരമിച്ച സത്യന്മാഷ് കേരളത്തിലെ ഏറ്റവും മികച്ച പക്ഷിനിരീക്ഷകരില്‍ ഒരാളാണ്. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രസിഡന്റാണ്. ചാലക്കുടി അപ്പോളോ ടയേഴ്സില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ഇ.എസ്. ആണ് കൂടിന്റെ പത്രാധിപസമിതിയിലേക്കു വരുന്ന മൂന്നാമത്തെയാൾ. മദ്ധ്യകേരളത്തിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനാണ്. കൂടിന്റെ പല ലക്കങ്ങളിലും കവര്സ്റ്റോറിയടക്കമുള്ള ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ സജീവമായ പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്നു. കേരളത്തിന്റെ പാരിസ്ഥിതിക വിദ്യാഭ്യാസ രംഗത്ത് തങ്ങളുടേതായ ഒരിടം കണ്ടെത്തിയ കൂടിന്റെ തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് കൈത്താങ്ങായി എത്തിച്ചേർന്ന ഇവര്‍ മൂവരോടും കൂട് കടപ്പെട്ടിരിക്കുന്നു. വിവിധ മേഖലകളില്‍ അതിനിപുണരായ ഇവരുടെ പ്രവര്‍ത്തന പരിചയവും അഗാധമായ ജ്ഞാനവും കൂടിനും പരിസ്ഥിതികേരളത്തിനും ഏറെ ഉപകരിക്കും എന്നതിന് സംശയമേതുമില്ല. മധ്യവേനലവധി തുടങ്ങിയല്ലോ. ‘ഉസ്കൂളു പൂട്ട്യേ…!’ എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്സുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കിൽ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മര വലയത്തിലുമാണ്. ഇതില്‍നിന്നൊരു രക്ഷയായാണ് പ്രകൃതി നിരീക്ഷണത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്ന ഒരു ലക്കം ചെയ്യാൻ തുനിഞ്ഞത്. പക്ഷികളെയും ശലഭങ്ങളെയും തുമ്പികളെയും പൂക്കളെയും ചെടികളെയും തുടങ്ങി വീടിനകത്തും പുറത്തുമായി നിത്യേന കാണുന്ന പ്രകൃതിയുടെ അത്ഭുതങ്ങളെ ചെറുതായെങ്കിലും ഒന്നു ശ്രദ്ധിക്കുക. അവയോരോന്നും പ്രകൃതിക്ക് എത്രമാത്രം ഗുണങ്ങളുണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിയുക. ഉറുമ്പുകളുടെ സാമൂഹ്യജീവിതം ശ്രദ്ധിക്കുക, പൂമ്പാറ്റകളുടെ അഭൗമമായ സൗന്ദര്യം ആസ്വദിക്കുക, കിളികളുടെ കൂജനം ശ്രവിക്കുക, ഓരോ പൂക്കളും എത്ര മനോഹരമായാണ് നിങ്ങള്‍ക്കുവേണ്ടി വിരിഞ്ഞുനില്‍ക്കുന്നതെന്ന് നോക്കൂ, മഴപെയ്തു തോരുമ്പോൾ ഇലത്തുമ്പുകളിൽ കിനിയുന്ന വെള്ളത്തുള്ളികളില്‍ മഴവില്ല് പ്രതിഫലിക്കുന്നതു കാണൂ… ഈ കാഴ്ചകളിലാണ്, കേള്‍വികളിലാണ്, നറുഗന്ധങ്ങളിലാണ് നിങ്ങള്‍ പ്രകൃതിയേയും അങ്ങനെ നിങ്ങളെത്തന്നെയും കണ്ടെത്തുന്നത്. ഒരെട്ടുകാലി വല നെയ്യുന്ന അത്ഭുതം നിങ്ങളിന്നേവരെ കണ്ടിട്ടുണ്ടോ? പൂത്തു നില്ക്കുന്ന ലാങ്കിച്ചെടിയുടെയൊ ചെമ്പകമരത്തിന്റെയോ അടുത്തു പോയിട്ടുണ്ടോ? എല്ലാം നമ്മുടെ ചുറ്റിലുമുള്ളതുതന്നെയാണ്. പക്ഷേ, നമ്മൾ ഒന്നും കാണുന്നില്ല. നമ്മുടെ ശ്രദ്ധകൾ, കാഴ്ചകള്‍ ഒക്കെ സ്വന്തം പരിസരത്തുനിന്നും അന്യദേശങ്ങളിലേക്ക്, അപരിചിതമായ മേഖലകളിലേക്ക് മാറിപ്പോയിരിക്കുന്നു. പൂത്തുനില്ക്കുന്ന മുറ്റെത്ത മുല്ലയെ നമ്മൾ കാണുന്നതേയില്ല. പ്രകൃതിയുടെ നിലനില്‍പ്പാണ് നമ്മുടെയും നിലനില്‍പ്പിനാധാരം എന്നു തിരിച്ചറിയുന്നത് നമ്മുടെ ചുറ്റുമുള്ള സഹജീവികളോടുള്ള ഇഷ്ടത്തില്നിന്നാണ്. ആ ഇഷ്ടം ഉണ്ടാക്കിയെടുക്കുകയാണ് ഈ വേനലവധിക്ക് നിങ്ങള്‍ ചെയ്യേണ്ടത്. പ്രകൃതിയോടുള്ള ആ ഇഷ്ടം എന്നും ഹൃദയത്തില്‍ സൂക്ഷിക്കുക.
എഡിറ്റര്‍
Editorial Board
- Publisher
V. Muraleedharan - Managing Editor
C.Thajudeen - Editor
Praveen ES - Sub Editors
Sandeep Das
Varghese Varghese - Art Director
Acko - Designer
Sarath CR - Tech team
Abu Bilal
Siveesh Kodappully - Editorial Board
E. Kunji Krishnan
Dr PS Easa
Dr PO Nameer
Sathyan Meppayyur
VC Balakrishnan
Dr. Jafer Palot
Praveen J - Photo Editorial Desk
Dileep Anthikkad
Vishnu Gopal
Suhaaz Kechery - Finance and Circulation
CA Shanavas Bava - Chief Co-ordinator
Haseeb C Mehaboob